
പച്ചക്കുരുമുളകും കാന്താരിയും പാലക്കിലയും മല്ലിയിലയും പുതിനയും കോഴിജീരകവും മറ്റു ചില പച്ചിലകളും ചേര്‍ത്തരച്ച കൂട്ടിലേക്ക് വേവിച്ച ചിക്കന്‍ ചേര്‍ത്ത് വേവിക്കും, നന്നായി മസാല പിടിച്ച ചിക്കന്‍ ചൂട് കല്ലിലേക്ക് ഇട്ട് ചതച്ചെടുക്കും.. എണ്ണചേര്‍ക്കാത്ത ഈ ചിക്കന്‍ വിഭവമാണ് വനസുന്ദരി. പേര് പോലെ തന്നെ സുന്ദരിയാണ്. പച്ചമസാല ആയതിനാല്‍ തന്നെ മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ അലട്ടുമെന്ന പേടിയും വേണ്ട. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ തുടക്കം മുതല്‍ ഹിറ്റാണ് വനസുന്ദരി. അട്ടപ്പാടിയിലെ കുടുബശ്രീ ഗോത്ര സംരംഭകരിൽ ഏറ്റവും മികച്ച വരുമാനം നൽകിവരുന്ന കഫെ കുടുംബശ്രീ വിഭവമാണ് വനസുന്ദരി ഹെർബൽ ചിക്കൻ. കുടുംബശ്രീയുടെ ആറ് ഫുഡ് സ്റ്റാളുകള്‍ ഇവിടെ ഉണ്ടെങ്കിലും വനസുന്ദരിക്കാണ് പ്രിയം. ദോശയ്ക്കൊപ്പം പച്ചനിറത്തില്‍ തീന്‍മേശയിലേക്ക് എത്തുന്ന വനസുന്ദരി അട്ടപ്പാടി ആദിവാസി ഉന്നതികളിലെ തനത് വിഭവമാണ്. മൂന്നാമത്തെ പുസ്തകോത്സവത്തിലാണ് വനസുന്ദരി ആദ്യം എത്തിയത്.
കുടുംബശ്രീയാണ് അന്നും വനസുന്ദരിയെ എത്തിച്ചത്. ചിക്കനും ബീഫും മീനും ഉള്‍പ്പെടെ ഒട്ടേറെ വിഭവങ്ങള്‍ ഫുഡ് കോര്‍ട്ടില്‍ ഉണ്ടെങ്കിലും വനസുന്ദരി അന്വേഷിച്ച് എത്തുന്നവരാണ് കൂടുതലും. വനസുന്ദരി കഴിക്കാന്‍ മാത്രമല്ല, പാകം ചെയ്യുന്നത് കാണാനും ഫോട്ടോയും വീഡിയോയും എടുക്കാനും വന്‍ തിരക്കാണ്. ഒരു പ്ലേറ്റിന് 200 രൂപയാണ് വില. 2023ൽ നടന്ന കേരളീയം പരിപാടിയിൽ അട്ടപ്പാടി വനസുന്ദരി ചിക്കൻ കേരള സർക്കാർ ബ്രാൻഡ് ചെയ്തിട്ടുണ്ട്. കുറുമ്പ വിഭാഗത്തിൽ ഉൾപ്പെടുന്ന ഗോട്യാർ കണ്ടി ഊരിലെ സോലെ പെരുമെ കഫെയാണ് പുസ്തകോത്സവത്തില്‍ വനസുന്ദരി വിളമ്പുന്നത്. അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ 19 ഊരുകളിലാണ് കുറുമ്പ വിഭാഗം താമസിക്കുന്നത്. അതിൽപെട്ട ഊരാണ് ഗോട്യാർ കണ്ടി. അംഗങ്ങളായ സിന്ധു, വല്ലി, ലക്ഷ്മി, സുമതി എന്നിവരാണ് ഇവിടെ വനസുന്ദരി പാകം ചെയ്യുന്നത്. വനസുന്ദരി ചിക്കനു പുറമെ ഇവരുടെ ഊര്കാപ്പിയ്ക്കും മുളയരിപായസത്തിനും വന്‍ ഡിമാന്റാണ്…
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.