26 June 2024, Wednesday
KSFE Galaxy Chits

Related news

June 22, 2024
June 21, 2024
June 12, 2024
June 12, 2024
June 12, 2024
June 4, 2024
May 27, 2024
May 14, 2024
May 8, 2024
May 5, 2024

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്ക്കര്‍ അന്തരിച്ചു

Janayugom Webdesk
തിരുവനന്തപുരം
June 4, 2024 9:17 am

കേരളം ഇന്ത്യന്‍ മാധ്യമലോകത്തിന് നല്‍കിയ വിലപ്പെട്ട പ്രതിഭകളില്‍ ഒരാളായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിആര്‍പി ഭാസ്കര്‍ (92) ഓര്‍മ്മയായി. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നൈയില്‍ മകളുടെ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന അദ്ദേഹം നാലു മാസം മുമ്പാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. വിളപ്പില്‍ശാല റെയിന്‍ബോ ലൈനിലെ വൃദ്ധസദനത്തിലായിരുന്നു താമസം.
1932 മാര്‍ച്ച് 12ന് കൊല്ലം കായിക്കരയില്‍ നവഭാരതം പത്രം ഉടമ എ കെ ഭാസ്കറിന്റെയും മീനാക്ഷിയുടെയും മകനായി ജനനം. 1951 ല്‍ കൊല്ലം എസ്എന്‍ കോളജില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി. ‘നവഭാരത’ത്തില്‍ അച്ഛന്‍ അറിയാതെ അപരനാമത്തില്‍ വാര്‍ത്തയെഴുതിയായിരുന്നു തുടക്കം. 1951ല്‍ ‘ദ ഹിന്ദു‘വിലാണ് പത്രപ്രവര്‍ത്തനത്തില്‍ പരിശീലനം ആരംഭിക്കുന്നത്. പിന്നീട് സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യുഎന്‍ഐ എന്നിവയിലും ഡെക്കാണ്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് എഡിറ്ററായും ആന്ധ്രാപ്രദേശ് ടൈംസില്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു.

1993 മുതല്‍ തിരുവനന്തപുരത്തും 2017 മുതല്‍ ചെന്നൈയിലുമാണ് താമസിച്ചിരുന്നത്. കേരള സര്‍ക്കാരിന്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്കാരവും, ‘ന്യൂസ് റൂം, ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകള്‍’ എന്ന കൃതിക്ക് 2023 ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ചരിത്രം നഷ്ടപ്പെട്ടവര്‍, ദി ചേഞ്ചിങ് മീഡിയാസ്കേപ്പ് എന്നിവ കൃതികളാണ്.
ജനയുഗം ഉള്‍പ്പെടെ നിരവധി മാധ്യമങ്ങളില്‍ കോളമിസ്റ്റായ അദ്ദേഹം അവസാനം വരെ സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു. 

ഭാര്യ: പരേതയായ രമ. മകള്‍: പരേതയായ ബിന്ദു ഭാസ്കര്‍ ബാലാജി (മാധ്യമപ്രവര്‍ത്തക). മരുമകന്‍: ഡോ. കെ എസ് ബാലാജി. മൃതദേഹം ഉള്ളൂര്‍ നീരാഴി ലെയ്‌നിലെ സഹോദരന്റെ വസതിയിലെത്തിച്ചു. ഇന്ന് വൈകിട്ട് തിരുവനന്തപുരം പ്രസ് ക്ലബിലെ പൊതുദര്‍ശനത്തിന് ശേഷം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം നടത്തും.

Eng­lish Summary:
Vet­er­an jour­nal­ist BRP Bhaskar pass­es away

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.