3 March 2026, Tuesday

Related news

February 27, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 18, 2026
February 17, 2026
February 17, 2026
February 16, 2026
February 11, 2026

നിപ: കോണ്‍ഗ്രസ് സൈബറിടത്തിനൊരു വൈറോളജിക്കല്‍ മറുപടി

web desk
September 12, 2023 10:10 pm

കോഴിക്കോട് നിപ വൈറസ് ബാധ സംശയനിഴലില്‍ നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് സൈബര്‍ ട്രോളര്‍മാര്‍ വൈറോളജിക്കല്‍ ലാബിനെ അടിസ്ഥാനപ്പെടുത്തി ട്രോള്‍ പുറത്തിറക്കിയത്. ‑മുഖ്യമന്ത്രി വൈറോളജി ലാബ് ഉദ്ഘാടനം ചെയ്തു, എന്നാലും നിപ ആണോന്ന് അറിയാന്‍ പൂനെയിലെ ഫലം വരണം- എന്നായിരുന്നു ട്രോള്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയായിരിക്കെ ചാണ്ടി ഉമ്മന് പറ്റിയ അമളിയും അതിന്മേലുണ്ടായ ആക്ഷേപങ്ങളും മനസില്‍ നിന്ന് തേട്ടിയാണ് നിപ ഭീതിക്കിടെ ട്രോളിറക്കിയത്. എന്നാല്‍ ട്രോളര്‍മാര്‍ കോണ്‍ഗ്രസിന് പഠിക്കുന്ന യൂത്ത് കോണ്‍ഗ്രസുകാരും യൂത്ത് ലീഗുകാരുമൊക്കെ ആയതിനാല്‍ ഐസിഎംആര്‍ മാനദണ്ഡങ്ങളെന്താണെന്നൊന്നും അറിയില്ല. അവര്‍ക്ക് അതൊന്നും അറിയേണ്ടതില്ല. സംഭവം പുതുപ്പള്ളിയെ വൈറോളജി ലാബ് പോലെ തന്നെ നിസാരമാണവര്‍ക്ക്.

കോണ്‍ഗ്രസ് ട്രോളര്‍മാര്‍ പോസ്റ്റുചെയ്തത്

എന്നാല്‍, നിപ വൈറസ് പരിശോധനയുടെ ഫലം സംസ്ഥാനത്തെ ലാബിന് ഓടിക്കയറി പ്രഖ്യാപിക്കാനാവില്ല. അത് ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് മാത്രമേ ലഭിക്കൂ. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഫലം ഔദ്യോഗികമായി പുറത്തുവിടേണ്ടത്. അതിനായി സംസ്ഥാനങ്ങള്‍ കാത്തരിക്കണം. സംസ്ഥാനത്തിന് സ്വന്തമായി ലാബും അതില്‍ പരിശോധന ഫലവും നേരത്തെ ലഭിച്ചാല്‍ പോലും ഇക്കാര്യത്തില്‍ മത്സരത്തിന് നില്‍ക്കാനാവില്ലെന്നതാണ് വസ്തുത.

കേരളത്തില്‍ പരിശോധിച്ചാലും പൂനെയില്‍ നിന്നുള്ള സ്ഥിരീകരണം വന്നതിന് ശേഷമേ നിപ സ്ഥിരീകരിക്കാനാവൂ എന്നുതന്നെയാണ് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജും പറഞ്ഞത്. അത്യന്തം അപകടകരമായ വൈറസായതിനാല്‍ ഐസിഎംആര്‍ എന്‍ഐവി മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരിടവേളയ്ക്ക് ശേഷം ഔട്ട്ബ്രേക്ക് വരികയാണെങ്കില്‍ എവിടെ പരിശോധിച്ചാലും എന്‍ഐവി പൂനൈയില്‍ നിന്നുള്ള സ്ഥിരീകരണം ലഭിക്കണമെന്നാണ് മന്ത്രിയുടെ വിശദീകരണം.

കോഴിക്കോട് റീജിയണല്‍ ഐഡിവിആര്‍എല്‍ ലാബിലും ആലപ്പുഴ എന്‍ഐവി കേരളയിലും നിപ വൈറസ് സ്ഥിരീകരിക്കാന്‍ സാധിക്കും. തിരുവനന്തപരം തോന്നയ്ക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലും നിപ വൈറസ് പരിശോധിക്കാന്‍ സജ്ജമാണ്. എന്നാല്‍ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ചേ സംസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ. നമുക്ക് മുന്നില്‍ സൂചനകള്‍ ലഭ്യമായിട്ടും പൂനെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാഫലം പുറത്തുവരാന്‍ വൈകിയതോടെ ഏതാനും മാധ്യമങ്ങളും സംസ്ഥാനത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമം നടത്തിയിരുന്നു. മരിച്ചയാളുടെയും ചികിത്സയിലുള്ള നാല് പേരുടെയും ഉള്‍പ്പെടെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ മൂന്നെണ്ണമാണ് നിപ വൈറസ് ബാധയുള്ളതാണെന്ന് വൈകീട്ട് കേന്ദ്ര ആരോഗ്യമന്ത്രി സ്ഥിരീകരിച്ചത്.

 

Eng­lish Sam­mury: A viro­log­i­cal answer to Con­gress cyberspace

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.