7 January 2026, Wednesday

Related news

November 6, 2025
October 19, 2025
October 3, 2025
July 25, 2025
July 16, 2025
July 13, 2025
July 12, 2025
July 9, 2025
June 2, 2025
May 22, 2025

വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പിൽ ഹാജരായി

Janayugom Webdesk
കൊല്ലം
September 17, 2024 7:20 pm

കഥാകൃത്തായ യുവതിയെ സിനിമാ ചർച്ചയ്ക്കായി ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് സംവിധായകൻ വി കെ പ്രകാശ് അന്വേഷണ ഉദ്യോഗസ്ഥനായ പള്ളിത്തോട്ടം ഇൻസ്പെക്ടർ ബി ഷഫീഖിന് മുന്നിൽ ഹാജരായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മൊഴിയെടുപ്പിന്റെ ആദ്യദിനമായിരുന്നു ഇന്നലെ. ഇന്നും നാളെയും കൂടി മൊഴിയെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയയ്ക്കും. വിവരങ്ങളെല്ലാം ചോദിച്ച് രേഖപ്പെടുത്തി തയ്യാറാക്കുന്ന റിപ്പോർട്ട് പൊലീസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കഥാകൃത്തായ യുവതിയെ കൊല്ലത്തെ സ്വകാര്യഹോട്ടലിൽ വച്ച് കണ്ടിട്ടുണ്ടെന്നും എന്നാൽ ആരോപിക്കുന്നതുപോലെ അവരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും വി കെ പ്രകാശ് പൊലീസിൽ മൊഴി നൽകി. യുവതിക്ക് ഡ്രൈവർ മുഖേന പതിനായിരം രൂപ നൽകിയെന്ന് സമ്മതിക്കുകയും എന്നാൽ അത് ടാക്സി കൂലിയിനത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു. 

എന്നാൽ പരാതിയിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും കേസിൽ നിയമപരമായി മുന്നോട്ട് പോകുകയും കോടതിയുടെ മുന്നിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും സത്യം തെളിയുമെന്നും വി കെ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വി കെ പ്രകാശിന് ഉപാധികളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. പ്രകാശ് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ചോദ്യംചെയ്യലിന് വിധേയനാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന പക്ഷം തുടർന്നും ഹാജരാകണമെന്നും ആവശ്യമെങ്കിൽ മെഡിക്കൽ പരിശോധന നടത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2022 ഏപ്രിലിൽ കഥ കേൾക്കാനായി തന്നെ കൊല്ലത്തെ സ്വകാര്യ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി വി കെ പ്രകാശ് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന യുവതിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.