9 February 2026, Monday

Related news

February 6, 2026
February 5, 2026
February 5, 2026
January 29, 2026
January 29, 2026
January 24, 2026
January 21, 2026
January 21, 2026
January 12, 2026
January 5, 2026

വാട്ടർമെട്രോ മുംബൈയിലേക്ക്; കെഎംആർഎൽ റിപ്പോർട്ട് സമർപ്പിച്ചു

250 കിലോമീറ്റർ നീണ്ട ജലപാത
സ്വന്തം ലേഖകൻ
മുംബൈ
June 17, 2025 10:18 pm

മുംബൈയിൽ വാട്ടർ മെട്രോ സർവീസ്, സുപ്രധാന ചുവടുവയ്പ്പുമായി കെഎംആർഎൽ. കൊച്ചിയിലെ വാട്ടർമെട്രോ മാതൃക മുംബൈയിലും ആരംഭിക്കുന്നതിനായി നടത്തുന്ന സാധ്യതാ പഠന റിപ്പോർട്ട് കെഎംആർഎൽ മഹാരാഷ്ട്ര സര്‍ക്കാരിന് സമർപ്പിച്ചു. മുംബൈ മെട്രോപൊളിറ്റൻ പ്രദേശം മുഴുവൻ ഉൾപ്പെടുത്തി വയ് തർണ, വസായ്, മനോരി, താനെ, പന്‍വേൽ, കരാഞ്ജ തുടങ്ങിയ ജലാശയങ്ങളെ ബന്ധിപ്പിച്ച് വാട്ടർമെട്രോ സർവീസ് തുടങ്ങുന്നതിനുള്ള സാധ്യതാ പഠന റിപ്പോർട്ടാണ് റെക്കോഡ് വേഗത്തിൽ കെഎംആർഎല്ലിന്റെ കൺസൾട്ടൻസി വിഭാഗം മഹാരാഷ്ട്ര തുറമുഖ, ഷിപ്പിങ് വകുപ്പ് മന്ത്രി നിതീഷ് റാണെയ്ക്ക് സമർപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയ കെഎംആർഎൽ കൺസൾട്ടൻസി വിഭാഗത്തെ മന്ത്രി അഭിനന്ദിച്ചു. റിപ്പോർട്ട് അംഗീകരിച്ച മന്ത്രി പദ്ധതി നടപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശവും നൽകി.

250 കിലോമീറ്റർ നീണ്ട ജലപാത ഉൾപ്പെടുത്തിയുള്ള പഠനമാണ് നടത്തിയത്. ഇവിടെ 29 ടെർമിനലുകളും പത്ത് റൂട്ടുകളുമാണ് പഠനത്തിൽ നിർദേശിച്ചിരിക്കുന്നത്. മുംബൈ വാട്ടർ മെട്രോയുടെ വിശദ പദ്ധതി രൂപരേഖ (ഡിപിആർ) തയ്യാറാക്കാനുള്ള ചുമതലയും കെഎംആർഎല്ലിന് ലഭിച്ചേക്കുമെന്നാണ് ഈ രംഗത്തെ നിരീക്ഷകരുടെ വിലയിരുത്തൽ. ആദ്യമായാണ് ടെണ്ടറിൽ പങ്കെടുത്ത മറ്റ് സ്ഥാപനങ്ങളുമായി മത്സരിച്ച് ഒരു കൺസൾട്ടൻസി സേവനം കെഎംആർഎൽ നേടിയെടുക്കുന്നത്. കൊച്ചി മെട്രോയ്ക്ക് അധിക വരുമാനത്തിനും ഇത് വഴിതുറക്കും. കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിട്ടിയുടെ നിർദേശപ്രകാരം 11 സംസ്ഥാനങ്ങളിലെയും കേന്ദ്രപ്രദേശങ്ങളിലെയും 21 വ്യത്യസ്ത നഗരങ്ങളിൽ വാട്ടർ മെട്രോ ആരംഭിക്കാനുള്ള സാധ്യതാ പഠനവും കെഎംആർഎൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതികളുടെ നടത്തിപ്പ് ചുമതലകള്‍ കൂടി ലഭിച്ചാല്‍ സുസ്ഥിര നഗര ജലഗതാഗത മേഖലയിൽ രാജ്യാന്തര ബ്രാൻഡായി വളരാനുള്ള സാധ്യതകളാണ് കെഎംആർഎല്ലിന് മുന്നിൽ തെളിയുക. മെട്രോ ട്രെയിനിന്റെ കാര്യത്തിൽ ഡിഎംആർസിക്ക് ഇന്ത്യയിലുള്ള അതേ ബ്രാൻഡ് വാല്യു വാട്ടർ മെട്രോയുടെ കാര്യത്തില്‍ കെഎംആർഎല്ലിനുണ്ട്. മന്ത്രി നിതീഷ് റാണെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎംആർഎൽ ചീഫ് ജനറൽ മാനേജർ ഷാജി പി ജനാർദ്ദനൻ, സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജർ നിശാന്ത് എൻ, മാനേജർ അർജുൻ കൃഷ്ണ കെ എന്നിവരടങ്ങിയ സംഘമാണ് പദ്ധതി നിർദേശം അവതരിപ്പിച്ചത്. മഹാരാഷ്ട്ര മാരിടൈം ബോർഡ് സിഇഒ പ്രദീപ് പ്രഭാകർ, ചീഫ് ഓഫ് ബോട്ട്സ് ക്യാപ്റ്റൻ പ്രവീൺ ഖരെ എന്നിവരും പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.