
അമിതഭാരം കാരണം 2024 ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചെത്തുന്നു. 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ താരം മത്സരിക്കും.
2024 ലെ പാരിസ് ഗെയിംസിൽ, സ്വർണ മെഡൽ മത്സരത്തിന് മുന്നോടിയായി രാവിലെ തൂക്കം കണക്കാക്കുമ്പോൾ അനുവദനീയമായ പരിധിയേക്കാൾ 100 ഗ്രാം കൂടുതൽ തൂക്കമുള്ളതിനാല്‍ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. തീരുമാനത്തിനെതിരെ സ്പോർട്സ് ആർബിട്രേഷൻ കോടതിയിൽ (സിഎഎസ്) അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. സിഎഎസിന്റെ വിധി വന്നതിന് പിന്നാലെ വിനേഷ് വിരമിക്കൽ പ്രഖ്യാപിച്ചു.
‘പാരിസില്‍ അവസാനിച്ചോ എന്ന് ആളുകൾ ചോദിച്ചുകൊണ്ടിരുന്നു. വളരെക്കാലമായി എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. എനിക്ക് സമ്മർദ്ദത്തിൽ നിന്ന്, പ്രതീക്ഷകളിൽ നിന്ന്, എന്റെ സ്വന്തം അഭിലാഷങ്ങളിൽ നിന്ന് പോലും മാറിനിൽക്കേണ്ടി വന്നു. വർഷങ്ങൾക്ക് ശേഷം ഞാൻ ശ്വസിക്കാന്‍ തുടങ്ങി. എന്റെ യാത്രയുടെ ഭാരം, ഉയർച്ചകൾ, ഹൃദയഭേദകമായ അനുഭവങ്ങൾ, ത്യാഗങ്ങൾ, ലോകം ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ പതിപ്പുകൾ മനസിലാക്കാൻ ഞാൻ സമയമെടുത്തു. ആ പ്രതിഫലനത്തിൽ എവിടെയോ ഞാൻ സത്യം കണ്ടെത്തി: എനിക്ക് ഇപ്പോഴും ഈ കായിക വിനോദം ഇഷ്ടമാണ്. എനിക്ക് ഇപ്പോഴും മത്സരിക്കാൻ ആഗ്രഹമുണ്ട്. അപ്പോള്‍ ഇതാ ഞാന്‍, ഭയമില്ലാത്ത ഹൃദയത്തോടെയും തലകുനിക്കാന്‍ വിസമ്മതിക്കുന്ന മനസോടെയും എല്‍എ28 ലേക്ക് തിരികെ കാലെടുത്തുവയ്ക്കുന്നു. ഇത്തവണ ഞാൻ ഒറ്റയ്ക്ക് നടക്കുകയല്ല; എന്റെ മകൻ എന്റെ ടീമിൽ ചേരുകയാണ്, എന്റെ ഏറ്റവും വലിയ പ്രചോദനം. എൽഎ ഒളിമ്പിക്‌സിലേക്കുള്ള ഈ യാത്രയിൽ എന്റെ കൊച്ചു ചിയർലീഡറുമുണ്ടാകും, ’- വിനേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.