സെെന്യത്തില്‍ നിന്ന് ട്രാന്‍സ്ജെന്‍ഡറുകളെ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭിന്നലിംഗക്കാരെ സൂചിപ്പിക്കുന്ന വിശേഷണങ്ങൾ സെെനിക രേഖകളില്‍ നിന്ന് നീക്കം ചെയ്യാനും ട്രംപ് നിര്‍ദേശിച്ചു. ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള സൈനികർ വ്യക്തിജീവിതത്തിൽ അച്ചടക്കവും സത്യസന്ധതയുമുള്ളവരല്ല. രാജ്യസേവനത്തോട് ഈ വിഭാഗങ്ങള്‍ക്ക് താല്പര്യമില്ല. ട്രാന്‍സ്‍ജെന്‍ഡര്‍ വിഭാഗക്കാരുടെ സാന്നിധ്യം സെെന്യത്തിന് ദോഷകരമാണെന്നുമാണ് ട്രംപിന്റെ ആരോപണം.
ചില സുപ്രധാന സെെനിക പദവികളില്‍ ട്രാന്‍ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് പദവിയിലോ സെെന്യത്തിലോ തുടരാനാകുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. 2016ല്‍ ബരാക് ഒബാമയുടെ ഭരണകാലത്താണ് സെെന്യത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പ്രവേശനം നല്‍കിയത്. പിന്നീട് അധികാരത്തിലെത്തിയ ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് റദ്ദാക്കിയെങ്കിലും ബെെഡന്‍ ഭരണകൂടം വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. ട്രാൻസ്ജെൻഡർ സൗഹൃദ സമീപനം അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ട് ലിംഗങ്ങള്‍ മാത്രമാണ് യുഎസിൽ ഉണ്ടാവുകയെന്നും ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ ഉത്തരവിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ട്രാൻസ്ജെൻഡർ വിരുദ്ധ സമീപനങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് ചില സംഘടനകൾ അറിയിച്ചിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ തടവുകാരെ പുരുഷന്മാരുടെ ജയിലിലേക്ക് മാറ്റുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ലിംഗമാറ്റ ചികിത്സാ സംബന്ധിയായ എല്ലാ സഹായങ്ങളും തടവുകാര്‍ക്ക് നിഷേധിക്കാനും ട്രംപിന്റെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ പുരുഷന്മാരുടെ ജയിലുകളില്‍ ട്രാന്‍സ് വിഭാഗത്തിലുള്ളവര്‍ക്ക് നേരെ ലൈംഗിക അതിക്രമങ്ങളും ശാരീരിക അക്രമങ്ങളുമുണ്ടാകുമെന്ന് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.