
വെസ്റ്റിൻഡീസിനെതിരായ നിർണായക ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ ഇന്ത്യയെ സെമിയിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. മത്സരത്തിന് പിന്നാലെ സഞ്ജു നടത്തിയ ആഘോഷപ്രകടനമാണ് വിനയാകുന്നത്. ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതിന് പിന്നാലെ സഞ്ജു തന്റെ ഹെൽമറ്റ് ഊരി നിലത്തേക്ക് എറിഞ്ഞിരുന്നു. തുടർന്ന് മൈതാനത്ത് മുട്ടുകുത്തി നിന്ന് ദൈവത്തിന് നന്ദി പറയുന്ന സഞ്ജുവിന്റെ ദൃശ്യങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരുന്നു. എന്നാൽ, ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.2 പ്രകാരം ബാറ്റ്, ഹെൽമറ്റ്, സ്റ്റമ്പ് തുടങ്ങിയ കായിക ഉപകരണങ്ങളോട് അനാദരവ് കാണിക്കുന്നതും അവ വലിച്ചെറിയുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
സാധാരണഗതിയിൽ ദേഷ്യം കൊണ്ടോ അമിതാവേശം കൊണ്ടോ ഹെൽമറ്റ് വലിച്ചെറിയുന്നത് ‘ലെവൽ 1’ കുറ്റമായാണ് കണക്കാക്കാറുള്ളത്. ഇതിന് മാച്ച് ഫീയുടെ 50% വരെ പിഴയോ ഒന്നോ രണ്ടോ ഡീമെറിറ്റ് പോയിന്റോ ശിക്ഷയായി ലഭിക്കാം. ഈ ലോകകപ്പിൽ സമാനമായ രീതിയിൽ ഹെൽമറ്റ് എറിഞ്ഞ സ്കോട്ട്‌ലൻഡ് താരം ജോർജ് മുൻസിക്ക് ഡീമെറിറ്റ് പോയിന്റ് ലഭിച്ചിരുന്നു. എന്നാല്‍ സഞ്ജുവിന്റെ പേരിൽ മുമ്പ് ഇത്തരം അച്ചടക്ക ലംഘന പരാതികൾ ഇല്ല. എതിർ താരങ്ങളെയോ അമ്പയർമാരെയോ അവഹേളിക്കാനല്ല, മറിച്ച് തന്റെ വികാരപ്രകടനം മാത്രമായിരുന്നു ആ ആഘോഷം. ഈ സാഹചര്യത്തിൽ സഞ്ജുവിന് വിലക്ക് ലഭിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.