31 December 2025, Wednesday

യദുകൃഷ്ണന്റെ നോവിന് അറുതിയായി; ചേർത്ത് പിടിച്ച് പീസ് വാലി

Janayugom Webdesk
ആലപ്പുഴ
October 5, 2024 7:37 pm

അച്ഛൻ ആത്മഹത്യ ചെയ്ത ‚അമ്മ മാനസിക രോഗിയായ സെറിബ്രൽ പാൽസി ബാധിതനായ പതിനൊന്നുകാരനെ എറണാകുളം പീസ് വാലി ഫൌണ്ടേഷൻ ഏറ്റെടുത്തു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദുകൃഷ്ണൻ. അഞ്ച് മാസം മുൻപ് സന്തോഷ് ആത്മഹത്യ ചെയ്തതോടെയാണ് ഈ കുടുംബത്തിന്റെ താളം തെറ്റിയത്. ഭർത്താവിന്റ മരണത്തെ തുടർന്ന് ശ്രീവല്ലി മാനസികമായി താളം തെറ്റിയ നിലയിലായി. മൂത്ത രണ്ടു മക്കൾ സന്തോഷിന്റെ അമ്മയായ പുഷ്പവല്ലിയുടെയും സഹോദരിയായ അമ്പിളിയുടെയും സംരക്ഷണത്തിലുമായി. സന്തോഷിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ പുറക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഭവന നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. പ്രാഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള യദുകൃഷ്ണന്റെ സംരക്ഷണം ബന്ധുക്കൾക്കും വെല്ലുവിളിയായി. 

പുറക്കാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാവ്യ രാഹുൽ ആണ് യദുകൃഷ്ണന്റെ നിസ്സഹായവസ്ഥ പീസ് വാലിയെ അറിയിച്ചത്. ശിശു ക്ഷേമ സമിതിയുടെ ഉത്തരവ് അടക്കമുള്ള നിയമപരമായ മേൽനടപടികൾ സ്വീകരിച്ച് പീസ് വാലി ഭാരവാഹികൾ യദുകൃഷ്ണനെ ഏറ്റെടുത്തു. പീസ് വാലിക്ക് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഫിറ്റ് ഫസിലിറ്റി സെന്ററിലാണ് യദുകൃഷ്ണനെ പ്രവേശിപ്പിച്ചത്. പീസ് വാലി ഭാരവാഹികളായ സാബിത്ത് ഉമ്മർ, റഫീഖ് ചൊക്ലി, ഫാറൂഖ് കരുമക്കാട്ട്, പി എം അഷ്റഫ്, സേവ് ദ ഫാമിലി പ്രസിഡന്റ് കെ മുജീബ്, പഞ്ചായത്ത് അംഗങ്ങളായ മനോജ്, സുഭാഷ്, സൂപ്പർവൈസർ സന്ധ്യ, ചേതന പാലിയേറ്റീവ് കെയർ പ്രവർത്തകർ, ആശാപ്രവർത്തകർ, അംഗൻവാടി വർക്കർ വിവിധ സൂമൂഹ്യ രാഷ്ട്രീയ പ്രവർത്തകർ എന്നിവർ പങ്കെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.