16 September 2024, Monday
KSFE Galaxy Chits Banner 2

ഹെയ്തിയില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 മരണം

Janayugom Webdesk
പോര്‍ട് ഔ പ്രിന്‍സ്
December 15, 2021 8:38 am

ഹെയ്തി നഗരമായ കാപ് ഹെയ്തിയനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് 50 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. കത്തിയെരിഞ്ഞ അന്‍പതോളം മൃതദേഹങ്ങള്‍ ഹൃദയഭേദകമായ കാഴ്ചയായിരുന്നുവെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ഡെപ്യൂട്ടി മേയര്‍ പാട്രിക് അല്‍മൊനൊര്‍ പറഞ്ഞു. നാല്പതിന് മുകളില്‍ ആളുകള്‍ അപകടത്തില്‍ മരിച്ചതായി പ്രധാനമന്ത്രി ഏരിയല്‍ ഹെന്‍റി ട്വീറ്റ് ചെയ്തു. ടാങ്കറില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് പുറത്തേയ്ക്ക് ഒഴുകിയ ഇന്ധനം ശേഖരിക്കാന്‍ തിരക്കുകൂട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രിമിനല്‍ സംഘങ്ങള്‍ പിടിമുറുക്കിയ തലസ്ഥാനമായ പോര്‍ട് ഔ പ്രിന്‍സിലെ ഇന്ധനക്ഷാമത്തെ തുടര്‍ന്ന് വിതരണത്തിനായി എത്തിച്ചതായിരുന്നു ടാങ്കറിലെ ഇന്ധനം. അപകടസ്ഥലത്തിന് സമീപമുള്ള 20 വീടുകളും കത്തിനശിച്ചിട്ടുണ്ട്. വീടിനകത്ത് ഉണ്ടായിരുന്ന ആര്‍ക്കെങ്കിലും പൊള്ളലേറ്റിട്ടുണ്ടോയെന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. സമീപമുള്ള ജസ്റ്റിനിയന്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റവരെ ചികിത്സിക്കാന്‍ കഴിയുന്നില്ലെന്ന് ആശുപത്രിയിലെ നഴ്സ് പറഞ്ഞു.

എല്ലാവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയുമോ എന്നതില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. സ്ഫോടനത്തെ തുടര്‍ന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ഗുരുതരമായ ഇന്ധനക്ഷാമമാണ് രാജ്യത്ത് നേരിടുന്നത്. ജനസംഖ്യയുടെ ഉപഭോഗത്തിന് അനുസരിച്ചുള്ള വൈദ്യുതി ലഭ്യമല്ല. തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണ് മുഴുവന്‍ സമയവും വൈദ്യുതി ലഭിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ദിവസവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. രാജ്യത്തിന്റെ ഇന്ധന ടെര്‍മിനലുകളും പ്രാന്തപ്രദേശങ്ങളുമൊക്കെ ക്രിമിനല്‍ സംഘത്തിന്റെ കൈയിലായതോടെയാണ് രാജ്യത്തെ ഇന്ധനക്ഷാമം രൂക്ഷമായത്. ഇന്ധന ടാങ്കറുകളുടെ ഡ്രൈവറെ തടഞ്ഞുവച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതും ഇവിടെ പതിവാണ്. ഇന്ധന ദൗര്‍ലഭ്യത്തെ തുടര്‍ന്നുണ്ടായ വിലവര്‍ധനവിനെതിരെ ജനങ്ങള്‍ പ്രതിഷേധം നടത്തിയിരുന്നു. ജലക്ഷാമവും പ്രദേശത്തുണ്ട്. സ്വകാര്യ ഏജന്‍സികള്‍ കുടിവെള്ളം വീടുകളില്‍ എത്തിച്ചു നല്‍കുകയാണ്. പ്രസിഡന്റ് ജൊവെനല്‍ മോയിസ് കൊല്ലപ്പെട്ടതിന് ശേഷം രാജ്യത്തെ അരക്ഷിതാവസ്ഥ വര്‍ധിച്ചിരിക്കുകയാണ്. ജൂലൈയിലാണ് മോയിസ് കൊല്ലപ്പെട്ടത്.

eng­lish sum­ma­ry; 50 killed as fuel tanker explodes in Haiti

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.