19 May 2024, Sunday

അയ്യമ്പുഴ ഗിഫ്റ്റ് സിറ്റിക്ക് 850 കോടിയുടെ ഭരണാനുമതി

Janayugom Webdesk
കാലടി
February 16, 2022 2:07 pm

എറണാകുളം ജില്ലയിലെ അയ്യമ്പുഴയില്‍ സ്ഥിതി ചെയ്യുന്ന 543 ഏക്കര്‍ ഭൂമിയിലാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ഗിഫ്റ്റ് (ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ട്രേഡ്) സിറ്റി ഉയരുന്നത്. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി 850 കോടി രൂപയുടെ ധനാനുമതി നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബിയുടെ 43ആമത് ബോര്‍ഡ് യോഗത്തിലാണ് ഗിഫ്റ്റ് സിറ്റിക്ക് ധനാനുമതി നല്‍കിയത്. കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഗിഫ്റ്റ് സിറ്റി രാജ്യത്ത് തന്നെ ഈ ഗണത്തില്‍ രണ്ടാമത്തെതാണ്. ഏറ്റവും മെച്ചപ്പെട്ട പാരിസ്ഥിതിക സന്തുലിതാവസ്ഥകള്‍ നിലനില്‍ക്കുന്ന വ്യവസായ സമുച്ചയങ്ങളാണ് ഇവിടുണ്ടാവുക.ഗ്ലോബല്‍ ഇന്റസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് സിറ്റി പ്രധാനമായും ബിസിനസ്, ബാങ്കിങ്ങ്, മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ്, അക്കൗണ്ടിങ്ങ്, ഓഡിറ്റിങ്ങ്, ഐടി/ഐടിഇഎസ്, ആര്‍ അന്‍ഡ് ഡി, വിനോദം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലായിരിക്കും പ്രധാനമായും ശ്രദ്ധ പുലര്‍ത്തുന്നത്.
ലോകോത്തര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്ററും ഗിഫ്റ്റ് സിറ്റിയുടെ ഭാഗമായി ആരംഭിക്കും.പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായതും മലിനീകരണ മുക്ത സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതുമായ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ സാമ്പത്തിക, വ്യവസായ കേന്ദ്രമാകുന്നതിനൊപ്പം ലോകത്തെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നായും കൊച്ചി മാറും.ഗിഫ്റ്റ് സിറ്റിയില്‍ കടന്നുവരുന്ന വിജ്ഞാനാധിഷ്ഠിതമായ വ്യവസായങ്ങള്‍, സാമ്പത്തിക- ധനകാര്യ സ്ഥാപനങ്ങള്‍ ഇവയെല്ലാം കേരളത്തിന്റെ പുരോഗതിയില്‍ വലിയ സംഭാവനയാണ് നല്‍കുക. പദ്ധതിയുടെ മൂന്ന് ഘട്ടങ്ങളും പൂര്‍ത്തിയാകുമ്പോള്‍ പ്രത്യക്ഷമായും പരോക്ഷമായും നാല് ലക്ഷത്തിലധികമാളുകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ ഘട്ടത്തില്‍ 71,000 പേര്‍ക്കും രണ്ടാം ഘട്ടത്തില്‍ ഒന്നര ലക്ഷം പേര്‍ക്കും മൂന്നാം ഘട്ടത്തില്‍ 1,89,000 പേര്‍ക്കും തൊഴില്‍ ലഭിക്കും. കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഗിഫ്റ്റ് സിറ്റി പദ്ധതിയും നടപ്പാക്കുന്നത്. വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഏകീകൃത ഉല്‍പ്പാദന ക്ലസ്റ്ററിനായി 1351 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.328 ഏക്കര്‍ ഭൂമി ഇതിനോടകം ഏറ്റെടുത്തു, ഇതിനൊപ്പമാണ് ഇപ്പോള്‍ ഗിഫ്റ്റ് സിറ്റിക്കായി 543 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 850 കോടി രൂപയുടെ ധനാനുമതിയും നേടിയത്.

വ്യവസായ ഇടനാഴിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതില്‍ കണ്ണമ്പ്ര മേഖലക്കായുള്ള പ്രാഥമിക മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതിനൊപ്പം ഏകീകൃത ഉത്പാദന ക്ലസ്റ്ററിന്റെയും ഗിഫ്റ്റ് സിറ്റിയുടെയും ഭൂമിയില്‍ ഉചിതമായ വ്യവസായങ്ങളേതെന്നും ആരംഭിക്കാവുന്ന വ്യവസായങ്ങളുടെ സാധ്യതകളെന്തെന്നുമുള്ള പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിക്കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ധനാനുമതി കൂടി ലഭിച്ചതോടെ പദ്ധതി കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. കൊച്ചിയിലേയും കേരളത്തിലേയും ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും കേരളത്തെ നിക്ഷേപങ്ങളുടെ സൗഹൃദമാക്കുന്നതിനും ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

Eng­lish sum­ma­ry; 850 crore admin­is­tra­tive sanc­tion for Ayyam­puzha Gift City

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.