സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നത് ഈവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളുടെ സഹായത്തോടെയെന്ന് പൊലീസും എക്സൈസും. വിദ്യാർഥികളായ യുവതീ യുവാക്കളെ ലക്ഷ്യമിട്ട് സംസ്ഥാനത്ത് വ്യാപകമായി ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. എക്സൈസ്, പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങൾക്കാണ് ഇത് സംബന്ധിച്ച് റിപ്പോർട്ടുകൾ ലഭിച്ചത്. എല്ലാ ജില്ലകൾ കേന്ദ്രീകരിച്ചും ഡിജെ പാർട്ടികൾ സജീവമായി നടക്കുന്നുണ്ട്. ആദ്യകാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ വിപുലമായ രീതിയിൽ മുൻകൂട്ടി നിശ്ചയിച്ചായിരുന്നു പാർട്ടികൾ സംഘടിപ്പിച്ചിരുന്നത്.
എന്നാൽ ഇന്ന് താത്കാലികമായി സൗകര്യം ഒരുക്കുകയും നിമിഷ നേരത്തിനുള്ളിൽയുവതീ-യുവാക്കളെ സംഘടിപ്പിക്കാനും സാധിക്കുന്നതായാണ് പോലീസും എക്സൈസും വ്യക്തമാക്കുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങളും ഹോട്ടൽ മുറികളും വരെ പലപ്പോഴും ഡിജെ പാർട്ടിയുടെ വേദിയായി മാറുകയാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് കേന്ദ്രീകരിച്ച് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന മയക്കുമരുന്ന് വിതരണക്കാരുപ്പെടെ എട്ടു പേരെ പോലീസ് പിടികൂടിയിരുന്നു.
വിലകൂടിയ മയക്കുമരുന്നുകളോടെയാണ് പലയിടത്തും ഡിജെ പാർട്ടികൾ സംഘടിപ്പിക്കുന്നത്. മയക്കുമരുന്ന് വേണ്ടത്ര ലഭിച്ചാൽ പാർട്ടി സജ്ജമാക്കാൻ ഈവന്റ് മാനേജ്മെന്റ് ടീം തയാറാവും. ഒഴിഞ്ഞ കെട്ടങ്ങളോ ഹോട്ടൽ മുറികളോ സജിജീകരിക്കും. അവിടെ ആവശ്യാനുസരണം ഡിജെ പാർട്ടിക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും സംഘം ഒരുക്കും. ഇവ ഒരുക്കുന്നതിനൊപ്പം വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം പുറത്തെത്തിക്കുകയാണ് ചെയ്യുന്നത്. ലൊക്കേഷൻ കൈമാറുകയും നിമിഷ നേരത്തിനുള്ളിൽ യുവതീ-യുവാക്കൾ എത്തുകയുമാണ് പതിവ്. മയക്കുമരുന്നിന്റെ ഗുണമേന്മയനുസരിച്ചാണ് ഓരോ ഡിജെ പാർട്ടിയുടെയും ചെലവ് നിശ്ചയിക്കുന്നത്. മയക്കുമരുന്നിന് പുറമേ ഡിജെ സജ്ജീകരിക്കുന്നതുൾപ്പെടെയാണ് തുക ഈടാക്കുന്നത്. ഹാഷിഷ് ഓയിലിനാണ് കൂടുതൽ ഡിമാന്റ്. ചെറിയ കുപ്പികളിലാക്കിയാണ് ഇവ കൈമാറുന്നത്. ഒരോ തുള്ളിയെടുത്താണ് ഇവയുടെ ഉപയോഗം.
ബംഗളൂരുവിലും ആന്ധ്രയിലും മയക്കുമരുന്ന് വിതരണത്തിനായി മലയാളികളുൾപ്പെടെയുള്ള ലോബി സജീവമാണ്. മൊത്തമായി ഇവ വാങ്ങി ട്രയിനിലും മറ്റും ഒളിപ്പിച്ച് കടത്തിയാണ് കേരളത്തിലെത്തിക്കുന്നത്. ഇരട്ടിയോളം വിലയും ഇത്തരത്തിൽഎത്തിക്കുന്ന മയക്കുമരുന്നിന് ഈടാക്കുന്നുണ്ട്. നിരവധി യുവതികളും മയക്കുമരുന്ന് സംഘത്തിന്റെ കെണിയിൽപെടുകയാണ്. പ്രണയം നടിച്ചും മറ്റും യുവതികളെ കെണിയിലാക്കുകയാണ് രീതി. ഒരു തവണ ഉപയോഗിച്ചാൽ തന്നെ ഇതിന് അടിമകളാക്കും വിധത്തിലാണ് ലഹരി നൽകുന്നത്. മയക്കുമരുന്നിന് അടിമകളായവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായും ബ്ലാക്ക്മെയിലിംഗ് നടത്തി പണം സ്വരൂപിക്കുന്നതായും പൊലീസ് ചൂണ്ടിക്കാട്ടുന്നു. മയക്കുമരുന്ന് മാഫിയയും ഇന്ന് സജീവമായുണ്ടെന്നാണ് പോലീസ് പറയുന്നത്.
English summary: DJ parties in Kerala
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.