ഇസ്രയേൽ ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് നിരവധി പ്രമുഖരെ നിരീക്ഷിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതി അന്വേഷിക്കാൻ സാധ്യതയെന്ന് സൂചന. പെഗാസസിൽ പശ്ചിമ ബംഗാൾ സർക്കാർ രൂപീകരിച്ച ജുഡീഷ്യൽ സമിതിയുടെ അന്വേഷണം ഇപ്പോൾ തുടങ്ങരുതെന്ന് നിര്‍ദ്ദേശിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണ ബന്ധപ്പെട്ട ഹർജികളിന്മേൽ സമഗ്രമായ ഉത്തരവ് അടുത്തയാഴ്ച പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. അതുവരെ പശ്ചിമ ബംഗാൾ ഉത്തരവിട്ട രണ്ടംഗ കമ്മിഷൻ അന്വേഷണം നടത്തരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. അങ്ങനെ നടന്നാൽ ഇടപെടേണ്ടിവരുമെന്നും കോടതി സൂചിപ്പിച്ചു. നിര്‍ദ്ദേശം ബംഗാൾ സർക്കാരിനെ അറിയിക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ്‌വി കോടതില്‍ ഉറപ്പു നൽകി. ഗ്ലോബൽ വില്ലേജ് ഫൗണ്ടേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് ബംഗാളിന്റെ അന്വേഷണ കമ്മിഷന് എതിരെ ഹർജി നൽകിയത്. പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള മറ്റ് ഹർജികൾക്കൊപ്പം ബംഗാൾ കേസും പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു.
തൃണമൂൽ നേതാവും മമത ബാനർജിയുടെ മരുമകനുമായ അഭിഷേക് ബാനർജിയുടെ ഉൾപ്പെടെ ഫോൺ പെഗാസസ് ഉപയോഗിച്ച് നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തൽ അന്വേഷിക്കാനാണ് പശ്ചിമബംഗാൾ സർക്കാർ ജുഡീഷ്യൽ സമിതി രൂപീകരിച്ചത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി ലോകുറിന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് അന്വേഷണം നടത്താൻ ബംഗാൾ സർക്കാർ നിയമിച്ചത്. കൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യയും സമിതിയിൽ ഉൾപ്പെട്ടിരുന്നു.
പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്താതെ മൗനം പാലിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കിയിരുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നത്. ഫോൺ ചോർത്തൽ, നിരീക്ഷണം, ഹാക്കിങ് എന്നിവയായിരുന്നു അന്വേഷണ വിഷയങ്ങൾ.
പെഗാസസ് ചാരപ്രവൃത്തിയിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് അഞ്ഞൂറിലേറെ പ്രമുഖരും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തുനൽകിയിരുന്നു.അരുന്ധതിറോയ്, റൊമില ഥാപ്പർ, ഹർഷ് മന്ദർ, അരുണാറോയ്, അഡ്വ. വൃന്ദ ഗ്രോവർ, അഞ്ജലി ഭരദ്വാജ്, സോയാഹസൻ, മനോജ് ഝാ എംപി, ഗീത ഹരിഹരൻ തുടങ്ങിയവർ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി നിരീക്ഷണ വിധേയമായത്. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകൾ നിരീക്ഷിക്കപ്പെട്ടതായാണ് കണ്ടെത്തൽ. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങൾ ചേർന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോർച്ചയുടെ വിവരങ്ങൾ പുറത്തു വന്നത്. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകളിൽ പെഗാസസ് മാൽവയർ ഉപയോഗിച്ച് മെസേജുകൾ, ഫോട്ടോ, ഇമെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തി എന്നാണ് വിവരം. പല രാജ്യങ്ങളിലും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ്‌വേർ വിലയ്ക്ക് വാങ്ങി തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോൺ ചോർത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്.
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.