നിലമേൽ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും ഭർത്താവുമായ കിരൺ കുമാറിന് 10 വര്‍ഷം തടവ് ശിക്ഷ. പന്ത്രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഇതില്‍ രണ്ട് ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവായി. വിവിധ വകുപ്പുകൾ പ്രകാരം 18 വർഷം തടവ് ശിക്ഷ വിധിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പ്രോസിക്യൂഷന്റെ എല്ലാ വാദങ്ങളും അംഗീകരിച്ചുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്.
എന്തെങ്കിലും പറയാനുണ്ടോയെന്ന് അവസാനമായി കിരണിനോട് കോടതി ചോദിച്ചിരുന്നു. കുടുംബത്തെ നോക്കേണ്ടത് താനാണെന്നും അച്ഛന് പ്രായമായ ആളാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നുമാണ് കിരണ്‍ പറഞ്ഞത്. എന്നാല്‍ വിസ്മയയുടേത് ആത്മഹത്യയാണെന്നും താൻ തെറ്റുകാരനല്ല നിരപരാധിയാണെന്നുമാണ് കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്. കേസ് വ്യക്തിക്ക് എതിരെയല്ലെന്നും അതിനാല്‍ പ്രതിയോട് അനുകമ്പ പാടില്ലെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. വിധി സമൂഹത്തിന് മാതൃകയാകണമെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കിരൺ കുമാറിനെതിരെ പൊലീസ് ചുമത്തിയ ഏഴ് കുറ്റങ്ങളിൽ അഞ്ചും നിലനിൽക്കുമെന്ന് കോടതി പറഞ്ഞിരുന്നു. ഐപിസി 304 (ബി), ഗാർഹിക പീഡനത്തിനെതിരായ 498 (എ), ആത്മഹത്യാ പ്രേരണയ്ക്കെതിരായ ഐപിസി 306 വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകളുമാണ് കോടതി ശരിവച്ചത്. ഐപിസി 506,323 വകുപ്പുകൾ മാത്രമാണ് തള്ളിക്കളഞ്ഞത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ കിരൺ കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഇയാളെ ജയിലിലേക്ക് ഇന്നലെ മാറ്റിയിരുന്നു.
കേസിൽ 4,87,000 വോയ്സ് ക്ലിപ്പുകളാണ് കിരണിന്റെ ഫോണിൽ നിന്ന് സൈബർ സെല്ലിന് ലഭിച്ചത്. വോയ്സ് ക്ലിപ്പുകളനുസരിച്ച് ഇനിയും നിരവധി പ്രതികൾ വരും. എന്നാൽ കേസിൽ കിരൺ മാത്രമല്ല ഇനിയും പ്രതികളുണ്ടെന്നാണ് വിസ്മയയുടെ അച്ഛൻ പറയുന്നത്. അവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഇനിയുള്ള ശ്രമമെന്നും അച്ഛൻ വ്യക്തമാക്കി.
കഴിഞ്ഞ ജൂൺ 21 നാണു ഭർതൃവീട്ടിൽ മരിച്ച നിലയിൽ വിസ്മയയെ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം. മോട്ടർ വാഹന വകുപ്പിൽ അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു.
English summary;Case of vismaya; Defendant Kiran Kumar sentenced to 10 years imprisonment
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.