റിച്ചാർഡ് ആറ്റൻബറോയുടെ ഗാന്ധി ചിത്രത്തിന്റെ പരസ്യചിത്രകാരനെന്ന നിലയിൽ പ്രശസ്തനായ ചിത്രകാരനും ഡിസൈനറുമായ പി ശരത്ചന്ദ്രൻ (79) അന്തരിച്ചു. ‘ഗാന്ധി’ സിനിമയുടെ പോസ്റ്റർ ഒരുക്കിയ ശരത്ചന്ദ്രൻ പരസ്യകലയിലും ഏറെ ശ്രദ്ധേയനായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിലെ ‘മുസ്കാൻ’ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വെസ്റ്റേൺ റയിൽവേ ഉദ്യോഗസ്ഥയായിരുന്ന വിമലയാണ് ഭാര്യ. മകൻ ആദിത്യ. മരുമകൾ: പ്രിയ. മൃതദേഹം മാവൂർ റോഡ് ഇലക്ട്രിക് ശ്മശാനത്തിൽ സംസ്കരിച്ചു.
തലശേരിയിൽ ജനിച്ച ശരത്ചന്ദ്രൻ അവിടത്തെ കേരള സ്കൂൾ ഓഫ് ആർട്സിൽ നിന്നാണ് ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്. സി വി ബാലൻ നായരായിരുന്നു ആദ്യ ഗുരു. പിന്നീട് മുംബൈയിലെത്തി പഠനം തുടർന്നു. ഗോൾഡൻ ടുബാക്കോ കമ്പനിയുടെ സിഗററ്റിന്റെയും പുകയില ഉല്പന്നങ്ങളുടെയും കവറുകൾ രൂപകല്പന ചെയ്യുന്ന ജോലിയായിരുന്നു പിന്നീട്. ഈ സമയത്താണ് റിച്ചാർഡ് ആറ്റൻബറോയുടെ ‘ഗാന്ധി’ സിനിമയുടെ പോസ്റ്ററുകൾ വരച്ച് തയാറാക്കിയത്. ഓർബിറ്റ് എന്ന പേരിൽ പ്രശസ്തമായ പരസ്യകമ്പനിയും നടത്തിയിരുന്നു. ഫിലിപ്പ് മോറിസ് കമ്പനി ഏർപ്പെടുത്തിയ വിന്റേജ് കാർ ഡിസൈനിൽ അന്താരാഷ്ട്ര പുരസ്കാരം നേടിയിട്ടുണ്ട്. 2014ൽ കേരള ലളിതകലാ അക്കാദമിയുടെ പ്രത്യേക പുരസ്കാരം ലഭിച്ചു. മുംബൈയിൽ നിന്ന് കോഴിക്കോട് തിരിച്ചെത്തിയ ശേഷവും ചിത്രം വരയും പ്രദർശനങ്ങളും തുടർന്നു. കേരളത്തിൽ മാത്രം പത്തിലേറെ പ്രദർശനങ്ങൾ നടത്തി.
English Summary: Painter Sarath Chandran passes away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.