19 May 2024, Sunday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024
May 9, 2024

കോൺഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്: കേരളത്തിൽ പടനീക്കം, തരൂരിനെതിരെ മുതിര്‍ന്ന നേതാക്കള്‍

ബേബി ആലുവ
കൊച്ചി
September 21, 2022 10:30 pm

കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരം ഉറപ്പായിരിക്കെ, സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ശശി തരൂരിനെതിരെ കേരളത്തിലെ കോൺഗ്രസിൽ പടനീക്കം ശക്തമായി. ഗ്രൂപ്പ് വ്യത്യാസമില്ലാതെ കേരള നേതാക്കൾക്ക് അനഭിമതനായ തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെയുള്ള അതൃപ്തിയും മുറുമുറുപ്പും അവരുടെ പരസ്യ പ്രതികരണങ്ങളിലൂടെ മറനീക്കി പുറത്തുവന്നു.
രാഷ്ട്രീയ സ്ഥിരതയിലല്ലാത്ത തരൂരിന് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാൻ അർഹതയില്ലെന്ന് തുറന്നടിച്ചു കൊണ്ട് ആദ്യം രംഗത്തുവന്ന നേതാവ് മുൻ കെപിസിസി പ്രസിഡണ്ട് കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രനാണ്. പിന്നാലെ, മുല്ലപ്പള്ളിയെ പിന്തുണയ്ക്കുംമട്ടിൽ രമേശ് ചെന്നിത്തലയും എംപിമാരായ കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും രംഗത്തെത്തി. തനിക്ക് മുമ്പിൽ നിരവധി രാഷ്ട്രീയ വഴികൾ ഇപ്പോഴുമുണ്ടെന്ന് പറയുന്ന തരൂരിനെ കോൺഗ്രസുകാർ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ ചോദ്യം. ഒന്നുകൂടി കടന്ന്, ശശി തരൂരിനെ കെപിസിസി പിന്തുണയ്ക്കുന്ന പ്രശ്നമേയില്ലെന്ന് കെ മുരളീധരൻ തറപ്പിച്ച് വ്യക്തമാക്കി. പിന്നാലെ, തരൂരിനെ തള്ളി കൊടിക്കുന്നിൽ സുരേഷും ഹൈക്കമാന്റ് പിന്നുണയ്ക്കുന്ന സ്ഥാനാർത്ഥിക്കായി ചെന്നിത്തലയും എത്തി. അതേസമയം, കേരളത്തിൽ നിന്നുള്ളത് മന: സാക്ഷി വോട്ടായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നേരത്തേ വ്യക്തമാക്കിയതിന് കടക വിരുദ്ധമായി മുരളീധരന്റെ പരസ്യ പ്രതികരണം. ഇത്, സുധാകരന്റെ അനുയായികൾക്കിടയിൽ മുറുമുറുപ്പിനും വഴിവച്ചു.
നെഹ്റു കുടുബവും തിരുത്തൽ വാദി പക്ഷവും തമ്മിലുള്ള മത്സരമായി കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ കാണുന്നവരും കേരളത്തിലെ കോൺഗ്രസ് നേതാക്കളിലുണ്ട്. ശശി തരൂർ തിരുത്തൽ വാദിയാണ്. പ്രതിയോഗിയായ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഹൈക്കമാന്റിന്റെ വിശ്വസ്തനാണെന്ന് ഇവര്‍ പറയുന്നു.
ജനകീയാടിത്തറയില്ലാത്ത നേതാവ് എന്ന ദോഷത്തിനു പുറമെ, അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ളവരുടെ പട്ടിക പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്റിനെ സമ്മർദ്ദത്തിലാക്കിയ ആൾ കൂടിയാണ് തരൂർ. എന്നാൽ, സംഘടനാ നേതൃത്വത്തിൽ ജന. സെക്രട്ടറി കെസി വേണുഗോപാൽ പിടിമുറുക്കുന്നതിൽ ശക്തമായ എതിർപ്പുള്ള കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ പിന്തുണയ്ക്കണമെന്ന പക്ഷക്കാരാണ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂട്ടരും ഈ അഭിപ്രായക്കാരാണ് എന്നാണറിവ്.
തെക്കേ ഇന്ത്യക്കാരനും തിരുവനന്തപുരം എംപിയുമായ ശശി തരൂർ ദേശീയ നേതൃത്വത്തിലെത്തിയാൽ തങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കില്ലെന്ന കടുത്ത ആശങ്കയിലാണ് ഛത്തീസ്ഗഢ്, ഹരിയാന, ഗുജറാത്ത്, ബീഹാർ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ. അക്കാരണത്താലാണ് അവർ, പദവിയിലേക്ക് രാഹുൽ ഗാന്ധിയുടെ പേര് നിർദ്ദേശിച്ച് പ്രമേയം പാസാക്കിയത്. തമിഴ്‌നാട് പിസിസിക്കും ഇതേ അഭിപ്രായം തന്നെയാണുളളത്. 

Eng­lish Sum­ma­ry: Con­gress Pres­i­dent Elec­tion: Cam­paign in Ker­ala, Senior Lead­ers Against Tharoor

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.