21 May 2024, Tuesday

Related news

May 19, 2024
May 18, 2024
May 16, 2024
May 16, 2024
May 10, 2024
May 7, 2024
May 2, 2024
April 27, 2024
April 25, 2024
April 25, 2024

കൃത്രിമ മധുരം കയ്ക്കും; അസ്പാര്‍ട്ടെം കാന്‍സറിന് കാരണമാകും

Janayugom Webdesk
ആരോഗ്യം
July 20, 2023 10:47 am

ആഹാരസാധനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കൃത്രിമ മധുരമായ അസ്പാര്‍ട്ടെം കാന്‍സറിന് കാരണമാകുമെന്ന് പഠനം. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണവിഭാഗമായ ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കൊക്കക്കോളാ, ഡയറ്റ് കോക്ക് എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ശീതളപാനിയങ്ങളില്‍ അസ്പര്‍ട്ടെം അടങ്ങിയിട്ടുണ്ട്. ഇത്തരം പാനിയങ്ങളില്‍ പഞ്ചസാര അടങ്ങിയിട്ടില്ലാത്തതിനാല്‍ അവ ആരോഗ്യകരമാണെന്നും വണ്ണം കുറയ്ക്കുമെന്നും പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍ അതാണ് ഏറ്റവും വലിയ വിഡ്ഢിത്തം.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ശീതളപാനീയങ്ങൾ, പഞ്ചസാരരഹിത ജെലാറ്റിൻ ഉല്പന്നങ്ങൾ, മിഠായികൾ എന്നിവയുൾപ്പെടെ നിരവധി ഉല്പന്നങ്ങളിൽ കൃത്രിമ മധുരത്തിനായി ഉപയോഗിക്കുന്ന ചേരുവയാണ് അസ്പാർട്ടെം. രണ്ട് അമിനോ ആസിഡുകള്‍, അസ്പാര്‍ട്ടിക് ആസിഡ്, ഫെനിലാലാനൈന്‍ എന്നിവ ചേര്‍ന്നുള്ള കൃത്രിമ മധുരമാണ് അസ്പാര്‍ട്ടെം. കലോറി കുറഞ്ഞ മധുരമെന്ന നിലയില്‍ 1981ലാണ് ഇത് വിപണിയിലെത്തുന്നത്. ന്യൂട്രാസ്വീറ്റ്, ഈക്വല്‍, ഷുഗര്‍ ട്വിന്‍ എന്നീ ബ്രാന്‍ഡ് പേരുകളിലാണ് ഇത് സാധാരണനിലയില്‍ അറിയപ്പെടുന്നത്. വടക്കേ അമേരിക്ക, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളില്‍ ഭക്ഷണങ്ങളിലും ശീതളപാനീയങ്ങളിലും അസ്പാര്‍ട്ടെം വ്യാപകമായി ഉപയോഗിച്ചു വരുന്നതായി സയന്റിഫിക് ജേണലായ ന്യൂട്രിയന്റ്‌സില്‍ പറയുന്നു. ചെലവ് തീരെ കുറഞ്ഞ കൃത്രിമ മധുരമാണിത്. അതിനാല്‍ തന്നെ മിക്ക ശീതളപാനീയങ്ങളുടെയും ഉല്പാദകര്‍ ഇത് തന്നെയാണ് തിരഞ്ഞെടുക്കുന്നത്. അതേസമയം, ആരോഗ്യപരമായി എന്തെങ്കിലും ഗുണം ഇവയ്ക്ക് ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്നു പഠനം ചൂണ്ടിക്കാട്ടുന്നു.

അസ്പാര്‍ട്ടെമിനെക്കുറിച്ചുയരുന്ന ആരോഗ്യപരമായ അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പുതിയതല്ല. ഉപഭോക്താക്കളുടെ ഇടയില്‍ ആശങ്കകള്‍ ഉയര്‍ന്നപ്പോള്‍ പെപ്‌സിക്കോ എട്ട് വര്‍ഷം മുമ്പ് തങ്ങളുടെ ഏറെ പ്രശസ്തമായ ഡയറ്റ് സോഡയില്‍ നിന്ന് അസ്പാര്‍ട്ടെം പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇത് സോഡയുടെ വില്പന കുത്തനെ ഇടിയാന്‍ കാരണമാതോടെ തൊട്ടടുത്ത വര്‍ഷം തന്നെ അസ്പാര്‍ട്ടെം സോഡയില്‍ ചേര്‍ത്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകാരോഗ്യസംഘടനയുടെ പ്രഖ്യാപനത്തോടെ വിവിധ ലോബികള്‍ അസ്പാര്‍ട്ടെമിന്റെ ഉപയോഗത്തെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അസ്പാര്‍ട്ടെം വലിയ അളവില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുമ്പോഴാണ് അത് കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അവര്‍ പറയുന്നു.

അതേസമയം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന രണ്ട് സംഘടനകള്‍ അസ്പാര്‍ട്ടെം കാന്‍സര്‍ സാധ്യത ഉണ്ടാക്കുന്ന കൃത്രിമ മധുരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 11 വർഷത്തോളമെടുത്ത് യൂറോപ്പിൽ നടത്തിയ ഒരു പഠനത്തിൽ ഡയറ്റ് സോഫ്റ്റ് ഡ്രിങ്ക് അമിതമായി കഴിക്കുന്നത് ലിവർ കാൻസർ സാധ്യത ആറ് ശതമാനം വർധിക്കാൻ കാരണമാണെന്നാണ് പറയുന്നത്. യുഎസിലെ പഠനം, ആഴ്ചയിൽ രണ്ടിലധികം കാൻ ഡയറ്റ് സോഡ കുടിക്കുന്നവർക്ക് ലിവർ കാൻസർ സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. യുഎസിൽ തന്നെ നടത്തിയ മറ്റൊരു പഠനത്തിൽ ഒരിക്കലും പുകവലിക്കാത്ത ദിവസവും രണ്ടോ അതിലധികമോ കൃത്രിമ മധുരമുള്ള പാനീയങ്ങൾ കുടിക്കുന്നവരിൽ ലിവർ കാൻസര്‍ വരാനുള്ള സാധ്യത കൂടിയതായി കണ്ടെത്തി.

പഞ്ചസാരയെക്കാൾ 200 മടങ്ങ് മധുരം

പഞ്ചസാരയെക്കാൾ 200 മടങ്ങ് മധുരമുള്ളതാണ് ഇത്. പഞ്ചസാരയ്ക്ക് സമാനമായ കലോറിയും ഇതിലടങ്ങിയിട്ടുണ്ട്. 951 എന്ന അഡിറ്റീവ് നമ്പർ ഉള്ള പാനീയങ്ങളിലും ഭക്ഷണങ്ങളിലുമൊക്കെ അസ്പാർട്ടേം അടങ്ങിയിട്ടുണ്ട്. ഓരോരുത്തരുടെയും ശരീരഭാരം കണക്കാക്കിയാണ് അസ്പാർട്ടേമിന്റെ അളവ് നിശ്ചയിക്കുന്നത്. ഒരു കിലോയ്ക്ക് 40 മില്ലീഗ്രാം വരെ എന്ന കണക്കിലാണ് അസ്പാർട്ടേം ഉപയോഗിക്കാവുന്നത്. അതായത്, 70 കിലോയുള്ള ഒരു വ്യക്തി 14 കാൻ, അതായത് ഏകദേശം അഞ്ച് ലിറ്ററിലധികം ശീതളപാനീയങ്ങൾ കുടിക്കുമ്പോഴാണ് അപകടകരമായ അളവിൽ അസ്പാർട്ടേം ശരീരത്തിലെത്തുന്നത്.

ഇത് കേൾക്കുമ്പോൾ അപ്രാപ്യമാണെന്ന് തോന്നുമെങ്കിലും നമ്മൾ കുടിക്കുന്ന ശീതളപാനീയങ്ങളിൽ നിന്ന് മാത്രമല്ല മറ്റ് പല ഭക്ഷ്യവിഭവങ്ങളിലും ഈ ചേരുവ ഉൾപ്പെട്ടിട്ടുണ്ടെന്നത് മറക്കരുത്. അതുകൊണ്ടുതന്നെ ദിവസവും ശരീരത്തിലെത്തുന്ന അസ്പാർട്ടേമിന്റെ കണക്ക് അറിയുക അത്ര എളുപ്പമല്ല. കൃത്രിമ മധുരമടങ്ങിയവ കൂടുതൽ മധുരം കഴിക്കാനും വിശപ്പ് കൂട്ടാനും പ്രേരിപ്പിക്കുന്നതാണ്. ഇത് ശരീരഭാരം വർധിക്കാനും കാരണമാകും. അതുകൊണ്ട് കൃത്രിമ മധുരം ചേരുവയായുള്ളവ കഴിക്കുന്ന കാര്യത്തിൽ ശ്രദ്ധ വേണം. ഇത് കാൻസറിന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് പഠനം പറയുന്നു.

Eng­lish Summary:Artificial sweet­en­ers; Aspar­tame can cause cancer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.