27 January 2026, Tuesday

Related news

December 31, 2025
September 11, 2025
August 25, 2025
March 16, 2025
February 16, 2025
January 6, 2025
December 31, 2024
January 13, 2024
December 12, 2023
November 18, 2023

നിമിഷപ്രിയയുടെ മോചനം; അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
December 12, 2023 6:45 pm

മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി യെമനിലേക്ക് പോകാന്‍ അമ്മയ്ക്ക് അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് അമ്മ പ്രേമകുമാരിക്ക് അനുമതി നല്‍കിയത്. യെമനിലേക്ക് പോകാന്‍ കുടുംബം നിരവധി തവണ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും നിരസിക്കുച്ചിരുന്നു. 20 മാസത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നിമിഷ പ്രിയയുടെ മോചനശ്രമത്തിനായി യെമനിലേക്ക് പോകാന്‍ അമ്മ പ്രേമകുമാരിക്ക് അനുമതി ലഭിക്കുന്നത്.

അതേസമയം പ്രേമകുമാരിയുടെ യാത്രയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. സാമ്പത്തിക സഹായവും സുരക്ഷയും നല്‍കാന്‍ തയ്യാറല്ലാത്ത കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് യാത്രയെ എതിര്‍ക്കുന്നതെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യപ്രസാദ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വന്തം മകളുടെ മോചനത്തിനായി ഒരമ്മ അനുമതി ചോദിക്കുമ്പോള്‍ നിഷേധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് സ്വന്തം നിലയില്‍ യെമനിലേക്ക് പോകാന്‍ അനുമതി നല്‍കുകയായിരുന്നു. നിലവില്‍ ഇന്ത്യക്കാര്‍ക്ക് യെമനിലേക്ക് യാത്രാവിലക്കുണ്ട്. അതിനാല്‍ അടിയന്തര സാഹചര്യം കണക്കിലെടുത്ത് യെമനിലേക്ക് പോകാനുളള അനുമതിക്കായി നയതന്ത്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു അഡ്വ സുഭാഷ് ചന്ദ്രന്‍ മുഖേന നിമിഷയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

അതേസമയം നിമിഷയുടെ മോചനത്തിനായി കൊല്ലപ്പെട്ട യെമന്‍ പൗരന്റെ ബന്ധുക്കളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തണം. ദയാധനം നല്‍കിയാല്‍ മാത്രമേ നിമിഷയുടെ വധശിക്ഷ ഒഴിവാക്കാനാകൂ. മാത്രമല്ല, വധശിക്ഷക്കെതിരെ നിമിഷ പ്രിയ നല്‍കിയ അപ്പീല്‍ കഴിഞ്ഞ ദിവസം യെമന്‍ സുപ്രീംകോടതി തളളിയിരുന്നു. അതിനാല്‍ എത്രയും വേഗം യെമനിലെത്തി യെമന്‍ പൗരന്റെ ബന്ധുക്കളെ കാണാന്‍ അനുമതി വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് പ്രധാനമന്ത്രിക്ക് കത്തയ്ക്കുകയും നേരില്‍ കണ്ട് ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. 2017 ലായിരുന്നു കേസിനാസ്പദമായ സംഭവം.

Eng­lish Summary:Nimishipriya’s release; Moth­er allowed to go to Yemen

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.