
പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ അഭിപ്രായം രേഖപ്പെടുത്താനെത്തിയ സാമൂഹ്യപ്രവർത്തക മേധാ പട്ക്കർ, നടൻ പ്രകാശ്രാജ് തുടങ്ങിയവരെ അവഹേളിച്ച് ബിജെപി എംപിമാർ. ഇവർ ഗ്രാമവികസന, പഞ്ചായത്ത്രാജ് കാര്യങ്ങൾക്കുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ക്ഷണപ്രകാരം എത്തിയപ്പോൾ ഇവർ പങ്കെടുക്കുന്ന യോഗത്തിൽ ഇരിക്കാൻ കഴിയില്ല എന്നാക്രോശിച്ച് എൻഡിഎയുടെ 11 എംപിമാർ യോഗം ബഹിഷ്കരിച്ചു.
ഇതോടെ സ്പീക്കറുടെ നിർദേശാനുസരണം ആവശ്യമായ അംഗങ്ങളില്ലെന്ന പേരിൽ യോഗം പിരിച്ചുവിട്ടു. ഭൂമി ഏറ്റെടുക്കൽ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് ചൊവ്വാഴ്ച പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗം വിളിച്ചത്. മേധാ പട്ക്കർ, പ്രകാശ് രാജ്, ആരാധനാ ഭാർഗവ, ബുദ്ധ്റാം സിങ് തുടങ്ങിയവരെ ക്ഷണിച്ചുവരുത്തിയിരുന്നു.
കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും രൂക്ഷവിമർശകരായ മേധയെയും പ്രകാശ് രാജിനെയും കണ്ടതോടെ ഇവർ രാജ്യവികസനത്തിന് തുരങ്കം വയ്ക്കുന്നവരാണെന്ന് ബിജെപി എംപിമാർ ആക്രോശിച്ചു. 29ൽ 17 അംഗങ്ങളും ഹാജർ രേഖപ്പെടുത്തിയശേഷമാണ് ആവശ്യത്തിന് അംഗങ്ങളില്ലെന്ന പേരിൽ യോഗം പിരിച്ചുവിട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.