1 February 2026, Sunday

Related news

February 1, 2026
January 31, 2026
January 31, 2026
January 31, 2026
January 29, 2026
January 29, 2026
January 28, 2026
January 27, 2026
January 26, 2026
January 25, 2026

‘രേഖകള്‍ ലഭ്യമല്ലാത്ത’ മോഡി സര്‍ക്കാര്‍; വിവരാവകാശ നിയമത്തിന് 20 വയസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 12, 2025 10:21 pm

രാജ്യത്ത് വിവരവകാശ (റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് ) നിയമം പ്രാബല്യത്തില്‍ വന്നിട്ട് 20 വര്‍ഷം പൂര്‍ത്തിയായി. 2005 ഒക്ടോബര്‍ 12നാണ് ജനങ്ങളുടെ അറിയാനുള്ള അവകാശം സാധൂകരിക്കുന്ന വിപ്ലവകരമായ പരിഷ്കാരം നിലവില്‍ വന്നത്. ഭരണത്തിന്റെ സുതാര്യത. മെച്ചപ്പെട്ട സേവനം, അഴിമതിരഹിത ഭരണം എന്നിവ ഉറപ്പുവരുത്താന്‍ ആരംഭിച്ച പദ്ധതി മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പല്ലും നഖവും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് പരിണമിച്ചു. കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതി, സ്വജനപക്ഷപാതം, ക്രമവിരുദ്ധ ഇടപാട്, മന്ത്രിമാരുടെ ഇടപെടല്‍ എന്നിവ തുറന്നുകാട്ടാന്‍ ആര്‍ടിഐ ശക്തമായ ഉപകരണമായിരുന്നു.

രാജ്യം കാതോര്‍ത്ത പല കുംഭകോണങ്ങളും വിവരാവകാശ നിയമത്തിലൂടെ വെളിച്ചത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ 2014 മുതല്‍ ആര്‍ടിഐ നിയമത്തിന്റെ സത്ത ചോരാന്‍ തുടങ്ങി. മോഡി അധികാരത്തില്‍ വന്നതോടെ പല നിര്‍ണായക ചോദ്യങ്ങള്‍ക്കും വിവരം ലഭ്യമല്ല, രേഖ സൂക്ഷിക്കുന്നില്ല എന്ന പല്ലവിയിലേക്ക് നിയമം വഴിമാറി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അറിയാന്‍ അവകാശമുള്ള പ്രധാനമന്ത്രിയുടെ ബിരുദം സംബന്ധിച്ച ചോദ്യങ്ങള്‍ മാത്രം മതിയാകും ആര്‍ടിഐ നിയമത്തെ ഇല്ലാതാക്കിയത് ബോധ്യപ്പെടാന്‍. വിവരാവകാശ നിയമത്തിന്റെ തകർച്ച ജനാധിപത്യത്തിന്റെ തന്നെ തകർച്ചയ്ക്ക് തുല്യമാണെന്നിരിക്കെയാണ് നിയമത്തെ ദുര്‍ബലമാക്കിയത്. 2023 മാർച്ചിലാണ് മോഡി സര്‍ക്കാര്‍ വിവാദ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്ട് (ഡിപിഡിപി ) പാസാക്കിയത്. അതിന്റെ അവസാനത്തെ ഖണ്ഡികയില്‍ ആര്‍ടിഐ നിര്‍ത്തലാക്കിയെന്ന് പറയുന്നു.

ആര്‍ടിഐ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്ന് വ്യക്തിഗത വിവരങ്ങൾക്ക് ആര്‍ടിഐ നിയമം ബാധകമല്ലെന്നാണ് അതിൽ പറയുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഐടി മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഭേദഗതിയില്ലാതെ ഡിപിഡിപി നടപ്പിലാക്കിയാല്‍ ആര്‍ടിഐ നിയമം പൂര്‍ണമായും കാലഹരണപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. 2019ല്‍ ആര്‍ടിഐ ഭേദഗതി വരുത്തിയത് ആദ്യ തിരിച്ചടിയാണ്. നോട്ട് നിരോധനം സംബന്ധിച്ച ആര്‍ബിഐ യോഗ തീരുമാനം, കിട്ടാക്കടമെടുത്ത് മുങ്ങിയവരുടെ വിവരങ്ങള്‍, ദശലക്ഷക്കണക്കിന് വ്യാജ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹര്‍ കൈവശം വച്ചിരിക്കുന്നത് തുടങ്ങിയ നിര്‍ണായക ചോദ്യങ്ങള്‍ക്കെല്ലാം ‘രേഖ ലഭ്യമല്ല’ എന്ന മറുപടിയാണ് അപേക്ഷകര്‍ക്ക് ലഭിച്ചത്. കോവിഡ്, എന്‍എസ്എസ്ഒ 2017–18, പിഎം കെയേഴ്സ് തുടങ്ങിയവയുടെ വിവരങ്ങളും മോഡി സര്‍ക്കാര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. 2014 മുതൽ 100ലധികം വിവരാവകാശ പ്രവർത്തകരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഭരണകക്ഷിക്ക് എതിരായ റിപ്പോര്‍ട്ടുകള്‍ മറച്ചുപിടിക്കാനും സത്യത്തെ കുഴിച്ചുമുടാനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കമാണ് 20 വര്‍ഷത്തിനിടെ വിവരാവകാശ നിയമത്തിന് സംഭവിച്ച അപചയം തുറന്നുകാട്ടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.