
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളില്‍ വിമര്‍ശനം ശക്തം. സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം മുന്നോട്ട് കൊണ്ടുപോകുന്നതിനും ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ പ്രമേയം നടപ്പിലാക്കുന്നതിനും പ്രാദേശിക, അന്തർദേശീയ കക്ഷികള്‍ കൂട്ടായി പ്രവർത്തിക്കുന്ന സമയത്ത് ഇസ്രയേലിന്റെ നടപടികള്‍ അസ്വീകാര്യമാണെന്ന് തുർക്കി, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഗാസ മുനമ്പിൽ കൂടുതൽ സ്ഥിരതയുള്ള ഘട്ടത്തിലേക്കുള്ള പരിവർത്തന സാഹചര്യങ്ങൾ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തടസമാകുന്ന തരത്തിലുള്ള കരാര്‍ ലംഘനങ്ങളെ രാഷ്ട്രീയ പ്രക്രിയയ്ക്ക് നേരിട്ടുള്ള ഭീഷണിയായി കാണുന്നുവെന്നും മന്ത്രിമാര്‍ പറഞ്ഞു. ഗാസ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ വിജയത്തിനായി പൂർണ പ്രതിബദ്ധത പുലർത്തണം. എല്ലാ കക്ഷികളും ഉത്തരവാദിത്തങ്ങൾ നിറവേറ്റി, വെടിനിർത്തൽ നിലനിർത്തുന്നതിനും പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുന്നതിനും സംയമനം പാലിക്കണം. അന്താരാഷ്ട്ര നിയമം, യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, അറബ് സമാധാന സംരംഭം എന്നിവയ്ക്ക് അനുസൃതമായി, പലസ്തീനികളുടെ സ്വയം നിർണയാവകാശത്തില്‍ വേരൂന്നിയ സമാധാനം മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം പുനർനിർമ്മാണത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 30ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസ് വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ചാണ് ആക്രമണം.2025 ഒക്ടോബർ 10‑ന് വെടിനിർത്തൽ നിലവിൽവന്നതിനുശേഷം ഇസ്രയേലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന മാരകമായ ആക്രമണങ്ങളിലൊന്നാണിത്. ഗാസാസിറ്റി, അൽ മുവാസി, ഖാൻയൂനിസ് എന്നിവിടങ്ങളിലെ അഭയാർഥി കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടു. ഷെയ്ഖ് റദ്‌വാനിലെ പൊലീസ് സ്റ്റേഷനും ആക്രമിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.