
ഇറാനുമായുള്ള സംഘർഷം വർദ്ധിക്കുന്നതിനിടെ ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് പശ്ചിമേഷ്യയിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ട്. നിലവിൽ ആറബിക്കടലിൽ നിലയുറപ്പിച്ചിട്ടുള്ള യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിന് പിന്തുണ നൽകാനാണ് യുഎസ്എസ് ജെറാൾഡ് ആർ ഫോർഡിനെ അയക്കുന്നത്. ഇറാന്റെ ആണവ പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നടപടി സ്വീകരിക്കാൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമായാണ് വിന്യാസമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ആണവ കരാറിൽ ഉടൻ ഒപ്പിട്ടില്ലെങ്കിൽ അത് ഇറാന് വളരെ പ്രയാസകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. രീബിയൻ കടലിൽ വെനസ്വേലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ്. അവിടെ നിന്നാണ് അടിയന്തിരമായി പശ്ചിമേഷ്യയിലേക്ക് മാറാൻ നിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ആദ്യമായാണ് ഒരേസമയം രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകൾ ഈ മേഖലയിൽ വിന്യസിക്കപ്പെടുന്നത്. ഇറാനെതിരെയുള്ള യുഎസ് തന്ത്രപരമായ നീക്കമായാണ് വിന്യാസത്തെ വിലയിരുത്തുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തില്‍ ഒരു ചെറിയ പ്രകോപനം പോലും നിയന്ത്രണാതീതമായ ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിച്ചേക്കാം എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക.സംഘർഷം ഒഴിവാക്കാൻ ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ സജീവമായി മധ്യസ്ഥത വഹിക്കുന്നുണ്ട്. ഇറാനെതിരെയുള്ള ആക്രമണങ്ങൾക്കായി തങ്ങളുടെ പ്രദേശം വിട്ടുനൽകില്ലെന്ന് പല ഗൾഫ് രാജ്യങ്ങളും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.