24 January 2026, Saturday

ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി തടവില്‍നിന്ന് രക്ഷപ്പെട്ട വനിത

Janayugom Webdesk
ജെറൂസലം
October 20, 2024 5:10 pm

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിക്കാൻ നല്‍കിയത് പിഞ്ചുകുഞ്ഞുങ്ങളുടെ മാംസമെന്ന് ഐഎസ് തടവില്‍നിന്ന് രക്ഷപ്പെട്ട യസീദി വനിത. അടുത്തിടെയാണ് ഗാസയിൽ നിന്ന് ഫൗസിയ അമീൻ സിദോ ഇസ്രേലി ഡിഫൻസ് ഫോഴ്സ് രക്ഷപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കൊടുംക്രൂരതകളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഐഎസ് തട്ടിക്കൊണ്ടു പോയ ആയിരക്കണക്കിന് യസീദികളുടെ കൂട്ടത്തിലൊരാളാണ് ഫൗസിയ.

അയ്യായിരത്തിൽ പരം പേരെ അവർ വധിച്ചിട്ടുണ്ട്. പതിനായിരക്കണക്കിന് പേർ ഇപ്പോഴും അവരുടെ നിയന്ത്രണത്തിലാണ്. ഞങ്ങൾ വിശന്ന് വലഞ്ഞാണ് അവിടെ കഴിഞ്ഞിരുന്നത്. ആ സമയത്ത് അവർ ധാന്യത്തിനൊപ്പം ഇറച്ചി വേവിച്ച് ഞങ്ങൾക്ക് നൽകി. ഞങ്ങളെല്ലാവരും അത് ഭക്ഷിച്ചു. വല്ലാത്ത അരുചി തോന്നിയതിനാൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടായിരുന്നു. പക്ഷേ വിശപ്പു കൊണ്ട് കഴിച്ചു. തൊട്ടു പുറകേ ഞങ്ങൾക്കെല്ലാവർക്കും വയറു വേദനയുണ്ടാകുകയും ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുകയും ചെയ്തു. അപ്പോഴാണ് ഭീകരർ പിഞ്ചു കുഞ്ഞുങ്ങളുടെ ഇറച്ചിയാണ് പാകം ചെയ്ത് ഭക്ഷണമായി നൽകിയതെന്ന് വെളിപ്പെടുത്തിയത്. അതു മാത്രമല്ല തലയറുത്ത കുഞ്ഞുങ്ങളുടെ ചിത്രവും അവർ ഞങ്ങൾ‌ക്ക് കാണിച്ചു തന്നെ. ആ നിമിഷം തന്നെ ഒരു സ്ത്രീ ഹൃദയാഘാതം വന്ന് മരിച്ചു. ഞങ്ങൾക്കെല്ലാവർക്കും അതു വലിയ സംഘർഷമുണ്ടാക്കി. അറിയാതെയാണ് ഞങ്ങൾ കുഞ്ഞുങ്ങളുടെ ഇറച്ചി കഴിച്ചതെന്നും ഫൗസിയ പറയുന്നു. 

തട്ടിക്കൊണ്ടു പോയതിനു ശേശം 9 മാസത്തോളം ഒരു ഭൂഗർഭ അറയിലെ ജയിലിലായിരുന്നു താനെന്ന് ഫൗസിയ ബ്രിട്ടിഷ് ഡോക്യുമെന്ററി ഫിലിം മേക്കർ അലൻ ഡങ്കന് നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അഞ്ച് തവണ തന്നെ സിറിയയിലെ ഭീകരർ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നു. അഞ്ചാമത് വാങ്ങിയത് പലസ്തീനിയൻ ഭീകരൻ ആയിരുന്നു. അയാൾ തനിക്ക് ലഹരിവസ്തുക്കൾ നൽകി മയക്കിയതിനു ശേഷം ബലാത്സംഗത്തിനിരയാക്കിയെന്നും ഫൗസിയ പറയുന്നു. 11-ാം വയസ്സിലാണ് തന്നെ ഭീകരർ തട്ടിക്കൊണ്ടു പോയതെന്നും അവര്‍ വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.