4 May 2024, Saturday

ഏറ്റവും കൂടുതൽ തൊഴിൽ നൽകാൻ കഴിയുന്ന മേഖലയായി കൃഷി മാറും: വി എസ് സുനിൽകുമാർ

കാർഷികാധിഷ്ഠിത വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറണം 
Janayugom Webdesk
കഴക്കൂട്ടം
December 15, 2023 1:20 pm

ഏറ്റവും വലിയ തൊഴിൽ നൽകുന്ന മേഖലയായി കേരളത്തിന്റെ കാർഷിക മേഖല ഒന്നര പതിറ്റാണ്ട് കൊണ്ട് മാറുമെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. കഴക്കൂട്ടം മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ ഭാഗമായി ചെമ്പഴന്തി ഇന്റർ നാഷണൽ കൺവെൻഷൻ സെൻ്ററിലെ കിസാൻ മേളയോടനുബന്ധിച്ച് നടന്ന കർഷക സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

കേരളം നേരിടുന്ന പ്രധാന കാർഷിക പ്രതിസന്ധികളിലൊന്നു നെൽകൃഷിയുടെ വിസ്തീർണം കുറയുന്നു എന്നതാണ്. ഇതിന്റെ അപകടകരമായ പ്രശ്നം കേരള സമൂഹം ഇനിയും കാണുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജലവും മണ്ണും വനവുമെല്ലാം നമ്മുടെ പ്രകൃതി മൂലധനങ്ങളാണ്. നമ്മുടെ ജീവൻ്റെ നിലനിൽപ്പിനാവശ്യമായ കുടിവെള്ളം സംരക്ഷിക്കുന്നത് പ്രധാനമായും നെൽകൃഷിയും കർഷകരുമാണ്. 

മഴയായി പ്രകൃതിയിലെത്തുന്ന ജലം വളരെ വേഗത്തിൽ വെള്ളപ്പൊക്കമായി നാശംവിതച്ച് മറയുകയും തൊട്ടു പിന്നാലെ ജലമില്ലാത്ത വൻ വരൾച്ചയായി മറ്റൊരു നാശത്തിനു വഴിമാറുകയും ചെയ്യുന്നു. ഇതിനുള്ള പ്രധാന പരിഹാരം നെൽകൃഷിയുടെ സംരക്ഷണവും വിസ്തൃതി വർദ്ധിപ്പിക്കലുമാണെന്നദ്ദേഹം പറഞ്ഞു. അതിനുവേണ്ടിയാണ് വിഎസ് അച്യുതാനന്ദൻ സർക്കാരിൻറെ കാലത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം നടപ്പിലാക്കിയത്. പിന്നീട് നെൽകർഷകർക്ക് വലിയ രീതിയിൽ സബ്സിഡി നൽകി. അതിനുപുറമേയാണ് കർഷകർക്ക് റോയൽറ്റി കൂടി നൽകാൻ കഴിഞ്ഞ എൽ ഡി എഫ് സർക്കാർ തീരുമാനിച്ചതെന്നു് അദ്ദേഹം
പറഞ്ഞു.

ഒരു സെൻറ് നെൽവയലിൽ 150000 ലിറ്റർ വെള്ളം മൂലധന ഭൂഗർഭ ജല സമ്പത്തായി സംരക്ഷിക്കാൻ കഴിയുന്നു എന്നതാണ് നെൽ കർഷകർക്ക് റോയൽറ്റി നൽകിയതിന് പിന്നിലെ അടിസ്ഥാനഘടകങ്ങളിലൊന്ന്. കേരളത്തിലിപ്പോഴും ഒന്നര ലക്ഷം ഹെക്ടർ തരിശു പാടങ്ങൾ നെല്കൃഷിയുപേക്ഷിച്ചു കിടക്കുന്നതു മാറ്റിയെടുത്താൽ കേരളത്തിനാവശ്യമായ അരിയുടെ 80 ശതമാനം കേരളത്തിൽ ഉൽപ്പാദിപ്പിക്കാനാവും. നെൽകൃഷിയുടെ കാര്യത്തിൽ മാത്രമല്ല കൃഷിഭവൻ അടിസ്ഥാനത്തിൽ കാർഷിക യോഗ്യമായ വിവിധയിനം തരിശുഭൂമിയുടെ ഡേറ്റാ തയ്യാറാക്കി പദ്ധതികൾ ആവിഷ്കരിച്ചാൽ കാർഷിക മേഖലയിൽ വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുമെന്നും അതിനുള്ള പദ്ധതികളിൽ ഒന്നായിരുന്നു വൈഗ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഏതൊരു കാർഷിക ഉൽപ്പന്ന മേഖലയിലും കാർഷിക‑വ്യാവസായിക സാധ്യതയുടെ കാര്യത്തിൽ കേരളം പിന്നോട്ടാണ് എന്ന ദുരവസ്ഥയ്ക്ക് അതിവേഗം മാറ്റം ഉണ്ടാകണമെന്നദ്ദേഹം പറഞ്ഞു. നാണ്യവിളയായ റബറിൻ്റെ ഉൽപ്പാദന മേഖലയിൽ പോലും സ്വാഭാവിക റബ്ബറിൻ്റെ 90% ഉത്പാദിപ്പിക്കുന്ന കേരളത്തിൽ റബ്ബർ അധിഷ്ഠിത വ്യവസായം രണ്ട് ശതമാനത്തിൽ താഴെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലയോര കർഷകരുമായി ബന്ധപ്പെട്ട് പഴം-പച്ചക്കറി ഉൽപാദനത്തിൽ വൻ തോതിലുള്ള പുരോഗതി ആർജ്ജിക്കുവാൻ കഴിയും. എന്നാലീ മേഖലയിലും ഒപ്പം സുഗന്ധവ്യഞ്ജന വിളകളുടെ മേഖലയിലും കാർഷികോല്പന്നങ്ങളുടെ സംസ്കരണത്തെ വ്യാവസായിക രംഗവുമായി ബന്ധപ്പെടുത്തി വിജയിക്കാൻ വേണ്ടത്ര പരിശ്രമങ്ങൾ ഇനിയും കേരളത്തിൽ ഉണ്ടാവേണ്ടതുണ്ട്. ചെറുതും വലുതുമായ ഇനം പഴവർഗ കൃഷി പോലെ പ്രധാനമാണ് പുഷ്പകൃഷിയും.

കേരളത്തിലെ ഏതൊരു കാർഷിക വിളയിലും വൻതോതിലുള്ള കാർഷികാധിഷ്ഠിത വ്യവസായങ്ങളാണിനി ഉണ്ടാകേണ്ടത്. ഇതിലൂടെ വൻ തോതിലുള്ള കയറ്റുമതിയും വരുമാനവുമാണ് സംസ്ഥാനത്തിനു ലഭ്യമാകാൻ പോകുന്നതു്. അത്തരത്തിൽ കാർഷിക‑വ്യവസായിക രംഗത്ത് വലിയതോതിലുള്ള സംരംഭകത്വ പദ്ധതികൾ കേരളത്തിലെ തൊഴിൽ സാധ്യതയെ എത്രയോ മടങ്ങു് വർധിപ്പിക്കുമെന്നദ്ദേഹം പറഞ്ഞു. അത്തരത്തിൽ കാർഷികാധിഷ്ഠിത വ്യവസായത്തിൻ്റെഹബ്ബായി കേരളം മാറണം. 

ഇതിലൂടെയെല്ലാം രൂപപ്പെട്ടുയർന്നുവരുന്ന സമാനതകളില്ലാത്ത നവ നവങ്ങളായ തൊഴിലവസരങ്ങൾ ‚ഏറ്റവും കൂടുതൽ തൊഴിൽ നൽകുവാൻ കഴിയുന്ന മേഖലയായി കാർഷികമേഖലയെ മാറ്റുമെന്നും മുൻ കൃഷി മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിൻറെ തുടർച്ചയായി ഈ ലക്ഷ്യം മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു സർക്കാർ ആസൂത്രണം ചെയ്തു വരുന്നതെന്നും വി എസ് സുനിൽകുമാർ ചൂണ്ടിക്കാട്ടി.

രാവിലെ നൂറുകണക്കിനാളുകൾ പങ്കെടുത്ത കാർഷിക മേള നടന്നു. 1500ഓളംപേർ സംബന്ധിച്ച കർഷക സംഗമത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായിരുന്നു . ജനപ്രതിനിധികളും വിവിധ ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും സ്ഥാപന മേധാവികളും കർഷക സംഗമത്തിൽ പങ്കെടുത്തു. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.