
മരണമേ
നിൻ നിഴലാഴങ്ങളിൽ
ഒരു നറുചുംബനം ഞാനറിയുന്നു
നിൻ നനുത്ത നിശ്വാസതാളങ്ങൾ
എന്നെ പുൽകിയുണർത്തുന്നു
വസന്തമേ
നിൻ പൂമരങ്ങളിൽ എണ്ണിയാലൊടുങ്ങാത്ത
മൃദുസ്വരങ്ങൾ വിതുമ്പുന്നു
ആശകളുടെ കൂടാരങ്ങളിൽ
ഞാൻ വളർത്തിയ മോഹപ്പക്ഷികൾ
വിസ്മൃതിയുടെ കയങ്ങളിൽ മുങ്ങിത്താഴുന്നു
മരണമേ
നീ കൈയൊപ്പിട്ടുവാങ്ങിയ
ചമൽക്കാരവാഗ്ദാനങ്ങൾ
എൻ അന്ത്യശ്വാസത്തിന്റെ നിറകുടങ്ങളിൽ
മരവിച്ചു തപസിരിക്കുന്നു
നിറംമങ്ങിയ മൃദുലവികാരമായ്
വസന്തമേ
നീ ചൂടിത്തന്ന പർവതങ്ങളുടെ
ചടുലവിസ്മയം
ഇറ്റിറ്റുവീഴുന്നു
തേൻതുള്ളിയായ്
എന്നെ കാണാക്കിനാവിലാഴ്ത്തുന്നു
വനാന്തരങ്ങളിൽ
ഒരു കിളിക്കുഞ്ഞിന്റെ രോദനം,
എൻ ഹൃദയമർമ്മരങ്ങളിൽ
തീവ്രവിന്യാസങ്ങളൊരുക്കുന്നു
മരണമേ
ആകാശങ്ങളുടെ കാണാക്കോണുകളിൽ
വർണരഥവുമായ് ആരെ എതിരേൽക്കാൻ
വന്നുനിൽക്കുന്നു നീ, നിശബ്ദമായ്?
മൂടുപടങ്ങളിൽ ഒളിപ്പിച്ച
വ്യാമോഹസ്പന്ദനങ്ങൾ
നിന്റെ തീരാസ്വാസ്ഥ്യങ്ങളിൽ
കാരിരുമ്പാണിയാഴ്ത്തുന്നു
വസന്തമേ
ഇലകൊഴിഞ്ഞ മരങ്ങളും
ഞെട്ടറ്റുവീണ പുഷ്പങ്ങളും
എൻ മഴക്കെടുതികളിൽ
അഭയം തേടിയലയുന്നു
മരണമേ
എൻ ശവക്കല്ലറയ്ക്കരികിൽ
നിന്റെ പരുക്കൻ
വീണക്കമ്പികൾ നിർദയം മീട്ടി
എന്റെ ഹൃദയരാഗത്തെ
താളനിബദ്ധമാക്കൂ
ഞാനൊന്നുറങ്ങട്ടെ, അന്ത്യയാമങ്ങളിൽ
ഈ ശരശയ്യയിൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.