22 September 2024, Sunday
KSFE Galaxy Chits Banner 2

ഷിന്‍സൊ ആബെയുടെ കൊലപാതകം: പ്രതിയുടെ അമ്മ മൂണിസ് ചര്‍ച്ച് അംഗം

Janayugom Webdesk
July 11, 2022 11:44 pm

മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയെ കൊലപ്പെടുത്തിയ പ്രതിയുടെ അമ്മ യൂണിഫിക്കേഷന്‍ ചര്‍ച്ചിലെ അംഗമാണെന്ന് സ്ഥിരീകരണം. ഫാമിലി ഫെഡറേഷൻ ഫോർ വേൾഡ് പീസ് ആന്റ് യൂണിഫിക്കേഷൻ എന്നറിയപ്പെടുന്ന യൂണിഫിക്കേഷൻ ചർച്ചിന്റെ ജപ്പാൻ വിഭാഗത്തിന്റെ പ്രസിഡന്റ് ടോമിഹിറോ തനക നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 1998 ല്‍ സഭയില്‍ ചേര്‍ന്ന അവര്‍, 2009 നും 2017 നും ഇടയില്‍ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചു. എന്നാൽ രണ്ട് വർഷം മുമ്പ് സഭാ അംഗങ്ങളുമായി വീണ്ടും ബന്ധം പുലർത്തിയെന്നും അതിനുശേഷം പതിവായി പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നും തനക പറഞ്ഞു.
ദക്ഷിണ കൊറിയൻ റവ. സൺ മ്യുങ് മൂൺ 1954 ൽ സ്ഥാപിച്ച മത പ്രസ്ഥാനമാണ് അനുയായികള്‍ക്കിടയില്‍ മൂണിസ് എന്നറിയപ്പെടുന്ന യൂണിഫിക്കേഷൻ ചർച്ച്. തന്റെ അമ്മയുടെ പാപ്പരത്തത്തിന് കാരണമായ ഒരു മതസംഘടനയോട് തനിക്ക് പകയുണ്ടെന്നും അതിന്റെ നേതാവിനെ കൊലപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്നതായും എന്നാല്‍ പകരം ആബയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും പ്രതി തെത്‍­സുയ യമഗാമി പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഘടനയെ പ്രോത്സാഹിപ്പിച്ചതിനാണ് ആ­ബെയെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ മതസംഘടനയുടെ പേര് പ്രതി വെളിപ്പെടുത്തിയിരുന്നില്ല.
ആബെയ്ക്ക് സംഘടനയില്‍ അംഗത്വമോ മറ്റ് പങ്കാളിത്തമോ ഉള്ളതായി വിവരങ്ങളില്ല. എ­ന്നാല്‍ കഴിഞ്ഞ വര്‍ഷം മൂണിസ് ചര്‍ച്ചിന്റെ അനുബന്ധ സംഘടന നടത്തിയ പരിപാടിയില്‍ ആബെ പ്രസംഗിച്ചിരുന്നു.
1957 മുതൽ 1960 വരെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ആബെയുടെ മാതൃപിതാവായ നൊബുസുകെ കിഷി, യൂണിഫിക്കേഷൻ ചർച്ചുമായി ബന്ധപ്പെട്ട കമ്മ്യൂണിസ്റ്റ് വിരുദ്ധ വീക്ഷണങ്ങളുള്ള ഒരു രാഷ്ട്രീയ സംഘം രൂപീകരിക്കുന്നതിൽ പങ്കാളിയായിരുന്നു. കിഷിയോടുള്ള പ്രതിയുടെ ആഴത്തിലുള്ള വെെരാഗ്യമാണ് ആബെയുടെ കൊലയ്ക്ക് കാരണമായതെന്ന് ക്യോഡോ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Assas­si­na­tion of Shin­zo Abe: Accused’s moth­er was a mem­ber of Moon’s Church

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.