12 February 2026, Thursday

Related news

February 11, 2026
February 10, 2026
February 9, 2026
February 7, 2026
February 6, 2026
February 6, 2026
February 6, 2026
January 31, 2026
January 31, 2026
January 30, 2026

ജനപ്രതിനിധികള്‍ക്കെതിരെയുള്ള കേസുകള്‍ വേഗത്തിലാക്കണം: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 10:50 pm

എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. ഇതിനായി ഹൈക്കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെട്ട ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്.

പല സംസ്ഥാനങ്ങളിലും വിചാരണ വൈകാന്‍ വ്യത്യസ്ത കാരണങ്ങളായതിനാല്‍ ഏകീകൃത മാനദണ്ഡം സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനായി ഹൈക്കോടതി സ്വമേധയാ കേസെടുക്കണം. ഈ കേസ് വിചാരണ കേള്‍ക്കേണ്ടത് ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചീഫ് ജസ്റ്റിസ് നിയോഗിച്ച ബെഞ്ചോ ആകണം. ആവശ്യമെങ്കില്‍ അഡ്വക്കേറ്റ് ജനറലിന്റെ സഹായം തേടാം. കേസുകൾ വൈകുന്നത് ചൂണ്ടിക്കാട്ടി അശ്വിനി കുമാർ ഉപാധ്യായ നല്‍കിയ ഹർജിയിലാണ് ഉത്തരവ്.

വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കേസുകള്‍ക്കാണ് പ്രത്യേക കോടതി മുന്‍ഗണന നല്‍കേണ്ടത്. ഇതിനു ശേഷം അഞ്ച് വര്‍ഷത്തിലേറെ തടവ് ലഭിക്കാവുന്ന കേസുകളും പിന്നീട് ബാക്കിയുള്ളവയും പരിഗണിക്കണം. വിചാരണയ്ക്ക് സ്റ്റേയുണ്ടെങ്കിൽ പരിശോധിക്കണമെന്നും വൈകുന്നതിന്റെ കാരണം സെഷൻസ് കോടതികളോട് തേടണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. തുടര്‍ച്ചയായി വാദം കേള്‍ക്കണം. അടിയന്തര സാഹചര്യങ്ങളിലോ അപൂര്‍വമായോ മാത്രമേ പ്രത്യേക കോടതികള്‍ കേസുകള്‍ മാറ്റിവയ്ക്കാവൂ.

കേസുകളില്‍ ശിക്ഷിക്കപ്പെട്ട പൊതുപ്രവര്‍ത്തകര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പിന്നീട് വാദം കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നിലവില്‍ രണ്ടുവര്‍ഷമോ അതിലധികമോ ശിക്ഷിക്കപ്പെട്ടാല്‍ ശിക്ഷാ കാലയളവ് കഴിഞ്ഞ് ആറു വര്‍ഷത്തിന് ശേഷം മത്സരിക്കാനാകും.

5175 കേസുകൾ

രാജ്യത്ത് വിവിധ കോടതികളിലായി സിറ്റിങ്, മുൻ എംപി/എംഎൽഎമാർക്കെതിരെ കെട്ടിക്കിടക്കുന്നത് 5175 കേസുകൾ. ഇവയില്‍ 2,116 എണ്ണം അഞ്ച് വർഷത്തിലേറെയായി കെട്ടിക്കിടക്കുന്നവയാണ്. ഇത് തീര്‍പ്പാകാത്ത കേസുകളുടെ 40 ശതമാനത്തിലധികം വരുമെന്നും അമിക്കസ് ക്യൂറി വിജയ് ഹന്‍സാരിക സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോർട്ട് പ്രകാരം 542 ലോക്‌സഭാംഗങ്ങളിൽ 236 പേർക്കും (44 ശതമാനം), 226 രാജ്യസഭാംഗങ്ങളിൽ 71 പേർക്കും (31 ശതമാനം), 3,991 സംസ്ഥാന നിയമസഭാംഗങ്ങളിൽ 1,723 പേർക്കും (43 ശതമാനം) എതിരെ ക്രിമിനൽ കേസുകളുണ്ട്.

Eng­lish Summary:Cases against peo­ple’s rep­re­sen­ta­tives should be expe­dit­ed: Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.