17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 17, 2025
April 17, 2025
April 16, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025
April 14, 2025
April 14, 2025

സംസ്ഥാനങ്ങളുടെ നികുതിവിഹിതം കേന്ദ്രം വീണ്ടും വെട്ടിക്കുറയ്ക്കുന്നു

*ഒരു ശതമാനം കുറയ്ക്കാന്‍ അരവിന്ദ് പനഗരിയ സമിതി 
* കേന്ദ്രം ലാഭിക്കുക 35,000 കോടി 
Janayugom Webdesk
ന്യൂഡല്‍ഹി
February 27, 2025 10:27 pm

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന്റെ ആണിക്കല്ല് ഇളക്കിയുള്ള സാമ്പത്തിക നടപടിക്ക് വീണ്ടും മോഡി സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതം വെട്ടിക്കുറയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. തീരുമാനം പ്രാബല്യത്തില്‍ വരുന്നതോടെ കേന്ദ്ര നികുതിയുടെ 40 ശതമാനമായിരിക്കും സംസ്ഥാനങ്ങള്‍ക്കായി വീതിക്കപ്പെടുക. നിലവില്‍ ഇത് 41 ശതമാനമാണ്. ഒരു ശതമാനം വിഹിതം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 35,000 കോടിയുടെ അധിക വരുമാനം ലഭിക്കും.കേന്ദ്ര സര്‍ക്കാരിന്റെ ചെലവ് വര്‍ധിച്ചതാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഇടയാക്കിയതെന്ന് സമിതിയിലെ പേര് വെളിപ്പെടുത്താത്ത അംഗം പറഞ്ഞു. ബിജെപി അനുഭാവിയായ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയ അധ്യക്ഷനായ സമിതിയാണ് സംസ്ഥാനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ശുപാര്‍ശയുടെ കരട് തയ്യാറാക്കിയത്. 

ഉയര്‍ന്ന കടമെടുപ്പും പലിശ തിരിച്ചടവും ബജറ്റിനെ താളംതെറ്റിക്കുന്നു. അതിനാല്‍, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ കൂടുതല്‍ പണം ചെലവിടാന്‍ വരുമാനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാനങ്ങളുടെ വിഹിതം വെട്ടിക്കുറച്ചും തങ്ങളുടെ വിഹിതം വര്‍ധിപ്പിച്ചും പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദേശമാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. 2026–27 മുതല്‍ പുതിയ പരിഷ്കാരം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ശുപാര്‍ശ. അടുത്തമാസം കരട് നിര്‍ദേശം കേന്ദ്രമന്ത്രിസഭ വിലയിരുത്തുകയും തുടര്‍ന്ന് ധനകാര്യ കമ്മിഷന് അയയ്ക്കുകയും ചെയ്യും. ഒക്ടോബര്‍ 31നകം സമിതി അന്തിമ റിപ്പോര്‍ട്ട് കേന്ദ്ര മന്ത്രിസഭയ്ക്ക് കൈമാറും. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം കേന്ദ്ര — സംസ്ഥാന ബന്ധങ്ങളിലെ ഭിന്നത മൂര്‍ച്ഛിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതവും വെട്ടിക്കുറയ്ക്കാനുള്ള നീക്കം. വായ്പാ പരിധി കുറയ്ക്കല്‍, കേന്ദ്ര ഫണ്ടുകള്‍ തടഞ്ഞുവയ്ക്കല്‍ തുടങ്ങി പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന നിരവധി നടപടികള്‍ മോഡി ഭരണത്തിലുണ്ടായി. ഇതിനെതിരെ കേരളമടക്കം സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ നിയമയുദ്ധം വരെ ആരംഭിച്ചിരുന്നു. 

2024–25 സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ റവന്യുക്കമ്മി ജിഡിപിയുടെ 4.8 ശതമാനമായിരുന്നു. അതേസമയം സംസ്ഥാനങ്ങളുടെ റവന്യു ധനക്കമ്മി ജിഡിപിയുടെ 3.2 ശതമാനമാണ്. സമ്പദ്‌വ്യവസ്ഥയിലെ മൊത്തം സർക്കാർ ചെലവിൽ സംസ്ഥാനങ്ങളുടെ വിഹിതം 60 ശതമാനത്തിലധികമാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കായി സംസ്ഥാനങ്ങള്‍ കൂടുതൽ ചെലവഴിക്കുന്നു. ഫണ്ടിലെ കുറവ് ഈ മേഖലകളെ ഗുരുതരമായി ബാധിക്കും. 2017ൽ ദേശീയ ചരക്ക് സേവന നികുതി നടപ്പാക്കിയിലൂടെ സംസ്ഥാനങ്ങൾക്കുണ്ടായിരുന്ന വരുമാനം ഉയർത്തുന്നതിനുള്ള സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ കയ്യടക്കുകയാണ്. സംസ്ഥാനങ്ങള്‍ കൂടുതല്‍ നികുതി വിഹിതം ആവശ്യപ്പെട്ടിരിക്കെയാണ് കേന്ദ്രസര്‍ക്കാരിന്റെ വിരുദ്ധമായ നീക്കം. പദ്ധതി നടപ്പായാല്‍ പല സംസ്ഥാനങ്ങള്‍ക്കും സാമ്പത്തിഭാരം താങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ടാകും. കേന്ദ്ര നികുതി വിഹിതം 50 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു കേരളമുള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും ആവശ്യം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രമല്ല, ഗുജറാത്ത്, ബംഗാള്‍ അടക്കമുള്ളവയും വിഹിതം 50 ശതമാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.