10 December 2025, Wednesday

Related news

October 19, 2025
March 4, 2025
September 30, 2024
May 2, 2024
April 5, 2024
January 19, 2024
December 6, 2023
October 27, 2023
September 17, 2023
September 15, 2023

ചന്ദ്രനിൽ സൂര്യന്റെ സ്വാധീനം തിരിച്ചറിഞ്ഞ് ചന്ദ്രയാൻ‑2

Janayugom Webdesk
ന്യൂഡൽഹി
October 19, 2025 10:54 pm

ചന്ദ്രനിൽ സൂര്യന്‍ ചെലുത്തുന്ന സ്വാധീനം തിരിച്ചറിഞ്ഞ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. ചന്ദ്രനെ വലംവയ്ക്കുന്ന പേടകത്തിലെ എക്സ്പ്ലോറർ‑2 വിന്റെ സഹായത്തോടെയാണ് നേട്ടം. സൗര കൊടുങ്കാറ്റ് അഥവാ കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) ചന്ദ്രനിൽ തട്ടിയപ്പോൾ പകൽസമയത്ത് ചന്ദ്രന്റെ ദുർബലമായ അന്തരീക്ഷത്തിൽ വലിയ അന്തരീക്ഷ മർദം അനുഭവപ്പെടുന്നതായി ചന്ദ്രയാന്‍-2 തിരിച്ചറിഞ്ഞു.

ചന്ദ്രാസ് അറ്റ്മോസ്ഫെറിക് കോമ്പോസിഷൻ എക്സ്പ്ലോറർ-2ന്റെ സഹായത്തോടെയാണ് കണ്ടെത്തല്‍. ചന്ദ്രന്റെ ദുർബലമായ അന്തരീക്ഷം എക്സോസ്‌ഫിയർ എന്നാണ് അറിയപ്പെടുന്നത്. സൗരവികിരണം, സൗരവാതം (ഹൈഡ്രജൻ, ഹീലിയം എന്നിവയുടെ അയോണുകൾ, സൂര്യനിൽ നിന്ന് പുറപ്പെടുന്ന ചെറിയ അളവിലുള്ള ഭാരമേറിയ അയോണുകൾ) എന്നിവയുടെ പ്രതിപ്രവർത്തനം, ചന്ദ്രന്റെ ഉപരിതലവുമായുള്ള ഉൽക്കാശിലകളുടെ ആഘാതം എന്നിവ ഉൾപ്പെടുന്ന നിരവധി പ്രക്രിയകൾ വഴിയാണ് ചന്ദ്രനിൽ എക്സോസ്‌ഫിയർ നിർമിക്കപ്പെടുന്നത്. ഈ പ്രക്രിയകൾ ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ആറ്റങ്ങളെയും തന്മാത്രകളെയും സ്വതന്ത്രമാക്കുന്നു, അവ എക്സോസ്‌ഫിയറിന്റെ ഭാഗമായി തീരുന്നു. ചന്ദ്രനിൽ സ്വാധീനം ചെലുത്തിയ സൗര കൊറോണൽ പിണ്ഡത്തിന്റെ വർധിച്ച അളവ് ചന്ദ്ര ഉപരിതലത്തിൽ നിന്ന് ആറ്റങ്ങളെ തട്ടിമാറ്റുന്ന പ്രക്രിയ വർധിപ്പിച്ചു.

ഇത് സൂര്യപ്രകാശമുള്ള ചാന്ദ്ര എക്സോസ്‌ഫിയറിലെ മൊത്തം മർദത്തിന്റെ വർധനവിന് കാരണമായി. ചന്ദ്രന്റെ ബാഹ്യമണ്ഡലം, ചന്ദ്രന്റെ നേർത്ത അന്തരീക്ഷം, അതിന്റെ ഉപരിതലത്തിൽ ബഹിരാകാശ കാലാവസ്ഥയുടെ സ്വാധീനം എന്നിവ മനസിലാക്കാൻ ഈ നിരീക്ഷണം സഹായിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ജൂലൈ 22ന് ശ്രീഹരിക്കോട്ടയിൽ നിന്ന് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. എട്ട് പരീക്ഷണ പേലോഡുകൾ വഹിച്ച പേടകം 2019 ഓഗസ്റ്റ് 20ന് ചന്ദ്രനു ചുറ്റുമുള്ള ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തി, സെപ്റ്റംബർ ഏഴിന് ലാൻഡിങ് ശ്രമത്തിനിടെ വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പേടകത്തിന് നഷ്ടമായി. തുടര്‍ന്ന് ഓർബിറ്റർ പൂർണമായും പ്രവർത്തനക്ഷമമായി തുടരുകയും ചന്ദ്രനുചുറ്റും 100 കിലോമീറ്റർ x 100 കിലോമീറ്റർ ഭ്രമണപഥത്തിൽ പ്രവർത്തിക്കുകയും ചെയ്തുവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.