19 September 2024, Thursday
KSFE Galaxy Chits Banner 2

Related news

September 15, 2024
September 15, 2024
September 14, 2024
September 14, 2024
September 14, 2024
September 13, 2024
September 12, 2024
September 12, 2024
September 12, 2024
September 12, 2024

ഉത്രാടപ്പാച്ചില്‍ കളറാക്കി, ഇന്ന് തിരുവോണം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
September 15, 2024 8:11 am

ഉത്രാടപ്പാച്ചില്‍ ഇന്നലെ അവസാനിച്ചു. ഓണക്കോടിയുടുത്ത് ഓണസദ്യയുണ്ട് ഇന്ന് മലയാളികള്‍ തിരുവോണം ആഘോഷിക്കും. അത്തം മുതല്‍ പത്തുദിവസംനീണ്ട തിരക്കുപിടിച്ച ഓട്ടത്തിനാണ് തിരുവോണ ദിനത്തില്‍ അന്ത്യമാകുന്നത്. സദ്യവട്ടം ഒരുക്കുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളായിരുന്നു ഇന്നലെ ഉത്രാട ദിനത്തിലെ പ്രധാന കാഴ്ച. രാവിലെ തലസ്ഥാനത്ത് ചെറിയ തോതില്‍ മഴ പെയ്തെങ്കിലും പിന്നീട് മാറി. ഉത്രാടപ്പാച്ചിലിന്റെ ഭാഗമായി ഇന്നലെയും നഗരത്തിലെ ഓണച്ചന്തകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും തിരക്കായിരുന്നു. പ്രധാന കമ്പോളങ്ങളിൽ പച്ചക്കറി ഇനങ്ങൾ വാങ്ങാൻ ജനം തിക്കിത്തിരക്കി. 

സംസ്ഥാന സർക്കാർ വിപണിയിൽ ഫലപ്രദമായ ഇടപെടല്‍ നടത്തിയതിനാല്‍ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിച്ചത് ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി. സപ്ലൈകോയുടെ 14 ജില്ലാ ചന്തകളിലും 77 താലൂക്ക് ചന്തകളിലും നിയമസഭാ മണ്ഡല ചന്തകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ 1,500 സഹകരണച്ചന്തകളും പ്രവർത്തിച്ചു. കൃഷി വകുപ്പ് 2,000 പച്ചക്കറി ചന്തകളാണ് സജ്ജമാക്കിയത്. സർക്കാരിന്റെ 13 ഇന സബ്സിഡി സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വലിയ വിലക്കുറവിലാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. സർക്കാർ, സ്വകാര്യ സംരംഭങ്ങൾക്കു പുറമേ കർഷകർ നേരിട്ടു വഴിയോരങ്ങളിൽ വിപണി ഒരുക്കിയതും ആവശ്യക്കാർക്ക് ആശ്വാസമായി. എല്ലാ ചന്തകളും ഇന്നലെ വൈകിട്ട് അവസാനിച്ചു. 7,500 ടൺ പൂക്കളാണ് കേരളത്തിന്റെ പാടങ്ങളിൽനിന്ന് വിപണിയിലേക്ക് എത്തിയത്. മിൽമ 125 ലക്ഷം ലിറ്റർ പാലും അധികമായി വിതരണം ചെയ്തു. 

ഇന്ന് തിരുവോണ ദിനത്തില്‍ പുലർച്ചെയുള്ള ക്ഷേത്ര ദർശനമാണ് പ്രധാന പതിവ്. വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങളൊരുങ്ങും. അതിനുശേഷം കുടുംബത്തിലെ മുതിർന്നയാള്‍ മറ്റ് അംഗങ്ങൾക്ക് ഓണക്കോടി വിതരണം ചെയ്യും. പിന്നാലെ ഓണസദ്യ ഒരുക്കും.
ഉച്ചയ്ക്ക് കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് ഓണസദ്യ ഉണ്ണ‍ും. ഇതുകൂടാതെ കവലകള്‍ കേന്ദ്രീകരിച്ച് യുവജന സംഘടനകളുടെയും ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ അത്തപ്പൂക്കളമൊരുക്കലും ഓണാഘോഷവും നടക്കും. ഇതിന്റെ ഭാഗമായി കലാകായിക മത്സരങ്ങളും അരങ്ങേറും. നഗരത്തെക്കാള്‍ നാട്ടിൻപുറങ്ങളിലാകും ഓണാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ കൂടുതലായും അരങ്ങേറുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.