22 May 2024, Wednesday

Related news

May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024
May 13, 2024
May 12, 2024
May 12, 2024

കളങ്കിതരുടെ പണംപറ്റി; കെ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി

Janayugom Webdesk
കോഴിക്കോട്
July 22, 2023 10:03 pm

കൊടകര കുഴൽപ്പണക്കേസിലെ പരാതിക്കാരൻ എ കെ ധർമരാജനിൽനിന്ന്‌ സംഭാവന വാങ്ങിയതിൽ പ്രതിഷേധിച്ച്, യുവമോർച്ച കോഴിക്കോട്‌ ജില്ലാ മുൻ പ്രസിഡന്റ്‌ കെ കെ രാജന്റെ കുടുംബസഹായ ഫണ്ടിലേക്ക്‌ ജില്ലാ നേതൃത്വത്തിന്റെ സമാന്തരപിരിവ്. ഇങ്ങനെ സ്വരൂപിച്ച മൂന്നുലക്ഷം രൂപയാണ്‌ ഇവർ കൈമാറിയത്‌. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ധർമരാജനിൽ നിന്നടക്കം സംഭാവന വാങ്ങിയിരുന്നത്. ഇത്‌ ബഹിഷ്കരിച്ചാണ്‌ ജില്ലാ പ്രസിഡന്റ്‌ വി കെ സജീവന്റെ നേതൃത്വത്തിൽ ബദൽ ഫണ്ട്‌ ശേഖരണം നടത്തിയത്.

മുൻ സംസ്ഥാന പ്രസിഡന്റുമാരായ കുമ്മനം രാജശേഖരനും പി കെ കൃഷ്‌ണദാസും ചേർന്ന്‌ ജില്ലാകമ്മിറ്റിയുടെ ഫണ്ട്‌ രാജന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്തു. സംസ്ഥാന–ജില്ലാ നേതൃത്വങ്ങൾ രണ്ടുവിധത്തിൽ ഫണ്ട് സമാഹരിച്ചത് പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്കാണ് കാരണമായത്. സുരേന്ദ്രൻ–വി മുരളീധരൻ സഖ്യത്തിന്റെ അഴിമതിക്ക്‌ ഉദാഹരണമായി പി കെ കൃഷ്‌ണദാസ്‌ വിഭാഗം ഈ പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്‌. കളങ്കിതരുടെ പണംപറ്റി പാർട്ടിയെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളത്തിന്റെ ചുമതലയുള്ള പ്രകാശ്‌ ജാവ്‌ദേക്കർക്കടക്കം പരാതിയും അയച്ചു.

അതിനിടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ കോഴിക്കോട്ടെ പാർട്ടി പരിപാടികളിൽ നിരന്തരം പങ്കെടുപ്പിക്കുന്നതിൽ നേതാക്കള്‍ക്കിടയില്‍ അതൃപ്തി ശക്തമാകുന്നു. നേതൃത്വത്തെ പരസ്യമായി അപമാനിക്കുന്ന ശോഭയെ എന്തിനാണ് പങ്കെടുപ്പിക്കുന്നതെന്ന ചോദ്യവുമായി എബിവിപി സംസ്ഥാന സെക്രട്ടറി വി പി രാജീവൻ രംഗത്തെത്തി. പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പായ ‘ബിജെപി കോഴിക്കോട് ഡിസ്ട്രിക്ടി‘ലായിരുന്നു രാജീവന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ മത്സ്യത്തൊഴിലാളി രാപ്പകൽ സമരത്തിന്റെ ഒരു പോസ്റ്റർ ഗ്രൂപ്പിൽ വന്നിരുന്നു. ‘കടലിന്റെ കണ്ണീരൊപ്പാൻ കേരളത്തിന്റെ സമരനായിക’ എന്നെഴുതിയ പോസ്റ്ററിനുള്ള പ്രതികരണമായിട്ടായിരുന്നു രാജീവന്റെ മറുപടി. ശോഭയ്ക്കെതിരായ പോസ്റ്റ് അവരെ അനുകൂലിക്കുന്നവരാണ് ചോർത്തിയതെന്നാണ് വിവരം.

വി മുരളീധരന് വരദാനമായി കിട്ടിയതാണ് മന്ത്രി സ്ഥാനമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കണമെന്നും ശോഭാ സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. ഇതാണ് നേതാക്കളെ ചൊടിപ്പിച്ചതെന്നാണ് സൂചന. അതേസമയം, വാട്സ്ആപ് ഗ്രൂപ്പിലെ പോസ്റ്റിനെക്കുറിച്ച് പാർട്ടി നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്ന് രാപകൽസമരത്തിൽ പങ്കെടുത്ത ശേഷം ശോഭാ സുരേന്ദ്രൻ പ്രതികരിച്ചു. പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനുള്ള വി മുരളീധരൻ‑കെ സുരേന്ദ്രൻ വിഭാഗത്തിന്റെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ മറുതന്ത്രവുമായാണ് ശോഭാ സുരേന്ദ്രന്‍ കെ സുരേന്ദ്രന്റെ തട്ടകത്തില്‍ത്തന്നെ പടയോട്ടം നടത്തുന്നതെന്നാണ് വിവരം.

പരമാവധി നേതാക്കളെ തനിക്കൊപ്പം നിര്‍ത്തുക എന്ന ലക്ഷ്യം ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. പി കെ കൃഷ്ണദാസ്-എം ടി രമേശ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കോഴിക്കോട് ജില്ലയില്‍ അവരുമായി ചേര്‍ന്ന് കെ സുരേന്ദ്രനെതിരെ കൊമ്പുകോര്‍ക്കുകയാണ് ശോഭ. ബിജെപി ദേശീയ നിർവാഹകസമിതി അംഗം കൂടിയായ പി കെ കൃഷ്ണദാസിനെ സന്ദര്‍ശിച്ച് അവര്‍ ചര്‍ച്ച നടത്തിയിരുന്നു.

Eng­lish Sum­ma­ry: Com­plaint against K Suren­dran to central
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.