രമേശ് ചെന്നിത്തലക്ക് എതിരേ കോൺഗ്രസിൽ പടയൊരുക്കം. പ്രതിപക്ഷ നേതാവ് സ്ഥാനം കിട്ടാഞ്ഞതിനെ തുടർന്ന പാർട്ടിയെ നശിപ്പിക്കാൻ തൻറെ കൂടെയുള്ളവരെ ഉപയോഗിക്കുന്നതായും, ഗ്രൂപ്പ് പ്രവർത്തനം സജീവമാക്കുന്നതിൻറെ ഭാഗമായിട്ടാണ് നിലവിലെ നേതൃത്വത്തെ ചെന്നിത്തലയും, കൂട്ടരും വെല്ലുവിളിക്കുന്നതെന്നും പാർട്ടി അണികൾക്കിടയിൽ അഭിപ്രായമുയരുന്നു .ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക പുറത്ത് ഇറങ്ങിയാൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്ന ആർസി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ച പുറത്തായത് ചെന്നിത്തലയ്ക്ക് തലവേദനയാകുന്നു.
സോഷ്യൽ മീഡിയയിൽ വിവിധ ഗ്രൂപ്പ് നേതാക്കളുടെ അണികൾ പരസ്യ പോരിലാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിക്കുന്ന കോൺഗ്രസ് സൈബർ ടീം ഒഫീഷ്യൽ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ രമേശ് ചെന്നിത്തലയ്ക്കും മകനും എതിരെ രൂക്ഷ വിമർശനം ആണ് ഉയർന്നിരിക്കുന്നത്. രമേശ് ചെന്നിത്തലയും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് രാജി വെച്ച് പുറത്ത് പോകണം എന്നാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വിമർശനക്കുറിപ്പിൽ ആവശ്യപ്പെടുന്നത്. കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിക്കുമ്പോൾ ചെന്നിത്തല പകയോടെ നാറിയ കളികൾ കളിക്കുകയാണ് എന്നാണ് ആരോപണം. ആർസി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ ചർച്ചകൾ പുറത്ത് വന്നതിനെ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയ്ക്ക് എതിരെയുളള രൂക്ഷ വിമർശനം. വിവാദമായ കുറിപ്പ് ഇങ്ങനെ: ” പ്രിയ ചെന്നിത്തല സാറും മകൻ രോഹിത് ചെന്നിത്തലയും കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് രാജി വച്ച് പുറത്തു പോവേണ്ടതാണ്. നിങ്ങൾ ശവമടക്ക് നടത്തിയ കോൺഗ്രസ് പാർട്ടി അതിജീവനത്തിനായി ശ്രമിച്ച് പുനർജനച്ചു വരുമ്പോൾ നിങ്ങൾ അടങ്ങാത്ത പകയോടെ നാറിയ കളികളുമായി സജീവമായി രംഗത്തുറഞ്ഞാടുകയാണ്. പാർട്ടിയെ പുനർജീവിപ്പിക്കാൻ താങ്ങാവേണ്ട നിങ്ങൾ എന്താണ് കാണിച്ചു കൂട്ടുന്നത്”. ”പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റിനെതിരെ ഗ്രൂപ്പിനാതീതമായി പ്രതിഷേധം തീർക്കണം, രമേശ്ജിയെ പുതിയ ഗ്രൂപ്പുകാർ മനപൂർവ്വം ആക്രമിക്കുന്നു എന്ന് വരുത്തണം. എന്നൊക്കെയുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ കേരളത്തിലെ കോൺഗ്രസുകാർ എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് കേട്ടതെന്ന് അറിയാമോ. ഇനിയെങ്കിലും നശിപ്പിക്കരുത്. മാന്യമായി രാജിവച്ചു പുറത്തു പോവുക. ജയ് വിളിച്ച കൈ കൊണ്ട് മുഖമടച്ചു തരാൻ മടിയില്ലാത്ത കോൺഗ്രസിനെ നെഞ്ചോട് ചേർക്കുന്ന പുതുതലമുറ ഇവിടെയുണ്ട്. അതുകൊണ്ട് അപ്പനും മകനും കളി നിർത്തിക്കോ ”.
കേരളത്തിൻറെ ചുമതലയുള്ള എഐസിസിസ ജനറൽ സെക്രട്ടറി താരിഖ് അൻവർ കഴിഞ്ഞ ദിവസം ഉമ്മൻചാണ്ടിയേയും ചെന്നിത്തലയേയും ഫോണിൽ വിളിച്ച് അനുനയിപ്പിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല എന്നാണ് റിപ്പോർട്ട്. ഡിസിസി പ്രസിഡണ്ടുമാരുടെ പട്ടിക പുറത്ത് വരുന്നതോടെ കോൺഗ്രസിൽ പരസ്യ കലാപം പൊട്ടിപ്പുറപ്പെടും എന്നത് ഉറപ്പാണ്. ആർസി ബ്രിഗേഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചർച്ച കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചെന്നിത്തലയുടെ മകൻ രോഹിത് ചെന്നിത്തല ഈ ഗ്രൂപ്പിൽ അംഗമാണ്. മാത്രമല്ല അൻവർ സാദത്ത് എംഎൽഎയും പല പ്രമുഖ കോൺഗ്രസ് നേതാക്കളും ഈ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ട്. ആർസി ബ്രിഗേഡിന്റെ അഡ്മിൻമാരായ സുബോധും അഡ്വക്കേറ്റ് ഫവാജ് പാത്തൂരും ഹബീബ് ഖാനും ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഈ സാഹചര്യത്തിലാണ് എതിർ ഗ്രൂപ്പുകാർ ചെന്നിത്തലയെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നവരുമായി ചേർന്ന് പുതിയ ഗ്രൂപ്പുകാർക്ക് എതിരെ സംയുക്ത ആക്രമണത്തിന് ആണ് ആർസി ബ്രിഗേഡിലെ ആഹ്വാനം
english summary;Congress prepares for war against Ramesh Chennithala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.