
2020 ലെ ഡൽഹി കലാപത്തിനിടെ ആറ് പുരുഷന്മാരെ തീവയ്പ്പ് നടത്തിയെന്നാരോപിച്ച് പ്രതിയാക്കിയ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തിയ ഡല്‍ഹി കോടതി പ്രതികളാക്കപ്പെട്ടവരുടെ അവകാശങ്ങൾ ലംഘിച്ചതിനു ഡൽഹി പൊലീസിനെ നിശിതമായി വിമര്‍ശിച്ചു. കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി.
അന്വേഷണം മോശം ആണെന്നും പ്രതികളെ വ്യാജമായി കുടുക്കാൻ കേസുണ്ടാക്കി എന്നും വിശേഷിപ്പിച്ചുകൊണ്ട് കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പർവീൺ സിംഗ് പ്രതികളായ ആറ് പേരെയും കുറ്റവിമുക്തരാക്കി. 2020 ഫെബ്രുവരി 25 ന് ഗാംരി എക്സ്റ്റൻഷനിലെ അസീസിയ മസ്ജിദിന് സമീപം വീടുകൾക്കും കടകൾക്കും ഇരുചക്ര വാഹനത്തിനും തീയിട്ട ഒരു ജനക്കൂട്ടത്തിൽ ഇഷു ഗുപ്ത, പ്രേം പ്രകാശ്, രാജ് കുമാർ, മനീഷ് ശർമ്മ, രാഹുൽ, അമിത് എന്നീ ആറ് പേർക്കെതിരെയാണ് കേസെടുത്തത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഏക ദൃക്‌സാക്ഷി ഹെഡ് കോൺസ്റ്റബിൾ വികാസ്, കേസിൽ കുറ്റാരോപിതരായ വ്യക്തികളെക്കുറിച്ച് നല്‍കിയ മൊഴി പൂർണമായും വിശ്വസനീയമല്ല എന്ന് ജഡ്ജി സിംഗ് നിരീക്ഷിച്ചു. സംഭവത്തെക്കുറിച്ചുള്ള പൊലീസിന്റെ വിശദീകരണത്തിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ മേൽ വ്യാജ കേസ് ചുമത്തിയിട്ടുണ്ടെന്ന് വ്യക്തമാണ്, കോടതി ഉത്തരവിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ തെളിവുകളുടെ അഭാവത്തിൽ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ഇത് പ്രതികളുടെ അവകാശങ്ങൾ ഗുരുതരമായി ലംഘിക്കുന്നതിലേക്ക് നയിച്ചു, കേസ് പരിഹരിച്ചുവെന്ന് കാണിക്കാൻ വേണ്ടി മാത്രം കുറ്റപത്രം സമർപ്പിച്ചിരിക്കാം, ഇത് വളരെയധികം അസ്വസ്ഥത സൃഷ്ടിക്കുന്നു. അന്വേഷണത്തിൽ വ്യക്തമായ പിഴവുകൾ ഉണ്ടായിരുന്നിട്ടും യാന്ത്രികമായ രീതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് സ്റ്റേഷൻ ഹൗസ് ഓഫീസർ, അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരെ ജഡ്ജി വിമര്‍ശിച്ചു. പരിഹാര നടപടികൾ സ്വീകരിക്കാൻ അഭ്യർത്ഥിച്ച് വിധിന്യായത്തിന്റെ ഒരു പകർപ്പ് ഡൽഹി പോലീസ് കമ്മീഷണർക്ക് അയയ്ക്കാൻ കോടതി ഉത്തരവിൽ നിർദേശിച്ചു.
2020 ഫെബ്രുവരിയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരും അതിനെ എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെട്ടു. അക്രമത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.