19 May 2024, Sunday

അവധിയും ശമ്പളവും ചോദിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിച്ച മാനേജര്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര വഴുതൂര്‍ മുളയ്ക്കല്‍ ഏജന്‍സീസ് ബ്രാഞ്ച് മാനേജര്‍ അരുണ്‍ദാസാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ പ്രിന്‍സിക്കെതിരെയും കേസ്
web desk
തിരുവനന്തപുരം
March 5, 2023 9:19 am

വീട്ടില്‍പോകാന്‍ അവധിയും ശമ്പളവും ചോദിച്ചതിന് കടയിലെ ജീവനക്കാരിയെ മര്‍ദിച്ച മാനേജരെ പൊലീസ് അറസ്റ്റുചെയ്തു. നെയ്യാറ്റിന്‍കര വഴുതൂര്‍, അറകുന്ന് കടവ് റോഡില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന മുളയ്ക്കല്‍ ഏജന്‍സീസിന്റെ ബ്രാഞ്ച് മാനേജര്‍ വയനാട്, പനമരം, പച്ചിലക്കാട്, കുന്നക്കാട്ടുപറമ്പില്‍ ഹൗസില്‍ അരുണ്‍ദാസ്(38) ആണ് അറസ്റ്റിലായത്. യുവതിയെ അസഭ്യം പറഞ്ഞതിന് പ്രതിയുടെ ഭാര്യ പ്രിന്‍സിയുടെ പേരിലും പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് പ്രിന്‍സിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മുളയ്ക്കല്‍ ഏജന്‍സീസിലെ ഫീല്‍ഡ്സ്റ്റാഫായ വയനാട് പെരിയ മാമ്പട്ടി ഇടമന സ്വദേശിനിയെയാണ് പ്രതി മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍വച്ചായിരുന്നു മര്‍ദനം. നന്ദനയെ അരുണ്‍ദാസ് അസഭ്യം പറയുന്നതിന്റെയും ചെകിടത്തടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു.

നെയ്യാറ്റിന്‍കര പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഏജന്‍സി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് യുവതിയും ഒപ്പം ജോലിചെയ്യുന്ന മറ്റൊരു യുവതിയായ വയനാട് തലപ്പുഴ വഴി വരയാ സ്വദേശിനിയും താമസിക്കുന്നത്. പലപ്പോഴും പ്രതി ഇരുവരെയും മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതികള്‍ മൊഴിനല്‍കി. വീടുകള്‍തോറും കയറി ഭക്ഷ്യവസ്തുക്കളും ഗാര്‍ഹികവസ്തുക്കളും വിപണനം നടത്തുന്ന സ്ഥാപനമാണ് ഈ ഏജന്‍സി. നാട്ടില്‍ പോകണമെന്ന് പലപ്പോഴും യുവതികള്‍ ആവശ്യപ്പെട്ടെങ്കിലും പ്രതിയും ഭാര്യയും അനുവദിച്ചിരുന്നില്ല. മാത്രമല്ല, ഇവര്‍ക്ക് പണവും നല്‍കിയിരുന്നില്ല.

 

Eng­lish Sam­mury: shop woman employ­ee beat­en up for ask­ing salary and leave man­ag­er arrested

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.