17 February 2026, Tuesday

എന്തിനെന്തിനെന്ന് ഓർക്കുന്നു ഇങ്ങനെ

എം സങ്
December 15, 2024 6:45 am

ഞാൻ അറിഞ്ഞില്ലൊരിക്കലും പൂവുകൾ
സ്വപ്നമെന്നെയും കണ്ടുറങ്ങുന്നത്

വാക്കു കത്തിച്ചു വച്ച നിലാവിന്റെ
ഈണമേതെന്നറിയാതെ നൊന്തത്

ആറ്റുതീരത്തു നിന്നും പനിക്കൂർക്ക
നുള്ളിയാരെന്റെ നെറ്റിയിൽ വച്ചത്

കാറണിഞ്ഞ മരങ്ങൾക്കു മീതെയായ്
ഏതു പാട്ടിന്റെ ഈണം പതിച്ചത്

വേനലെത്തിയ രാവിന്റെ മുറ്റത്ത്
പാട്ടുമായ് വന്ന പക്ഷിയെ കണ്ടത്

ചേർത്തെടുത്തു പുതയ്ക്കുന്ന കാറ്റിനെ
തീ പിടിച്ച മനസേൽ തൊടീച്ചത്

പിന്നെയൊന്നും തിരയാതെ പോയതാം
ജ്ഞാനികൾക്ക് വെളിച്ചം പകർന്നത്

എങ്ങുനിന്നോ പരന്നൊഴുകുന്നതാം
ഗന്ധമൊക്കെ ഒളിപ്പിച്ചു വച്ചത്

എന്തിനായി പുതപ്പിന്റെയുളളിലെ
ശ്വാസമാകെ പുകഞ്ഞു കത്തുന്നത്

ആരുമാരും അറിയാതെ പോയതാം
ജീവിതത്തെ മുറുകെപ്പുണർന്നത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.