19 September 2024, Thursday
KSFE Galaxy Chits Banner 2

മത്സ്യതൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്താന്‍ സർക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി സജി ചെറിയാൻ

Janayugom Webdesk
ആലപ്പുഴ
August 17, 2024 4:32 pm

കേരളത്തിലെ മത്സ്യതൊഴിലാളി കുടുംബങ്ങളെ പൊതുസമൂഹത്തിനൊപ്പം ഉയർത്താൻ സർക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഈ കാഴ്ചപ്പാട് മുൻനിർത്തിയാണ് മത്സ്യതൊഴിലാളി മേഖലയിൽ വിവിധ പദ്ധതികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്. മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ കുട്ടികൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകിവരുന്ന വിദ്യാഭ്യാസ കായിക പ്രോത്സാഹന അവാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മികച്ച വിദ്യാഭ്യാസം നേടാനുള്ള ഭൗതിക, സാമ്പത്തിക സഹായങ്ങൾ നൽകി മത്സ്യതൊഴിലാളി സമൂഹത്തിലെ പുതു തലമുറയെ ഉയർത്തുകയാണ് സർക്കാർ ചെയ്തുവരുന്നത്. 

വിദ്യാഭ്യാസ കായിക പ്രോത്സാഹനങ്ങൾ അതിലൊന്നുമാത്രമാണ്. ജില്ലയിലെ മത്സ്യത്തൊഴിലാളി, അനുബന്ധ കുടുംബങ്ങളിലെ 496 വിദ്യാർഥികൾക്കായി 22.59 ലക്ഷം രൂപയാണ് പ്രോത്സാഹന അവാർഡായി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രയോജനപ്രപദമായ പദ്ധതിയായ ഗ്രൂപ് ഇൻഷുറൻസിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിൽ 188 ഗുണഭോക്താക്കൾക്കായി 18.88 കോടി രൂപ വിതരണം ചെയ്തു. ഇൻഷുറൻസ് പ്രീമിയമായി പ്രത്യേക തുക ഈടാക്കുന്നില്ല. സർക്കാരിന്റെ ഇടപെടലിലൂടെ ഇൻഷുറൻസ് പ്രീമിയം തുകയിൽ കുറവ് വരുത്തുന്നതിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പിപി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. 

കായിക പ്രോത്സാഹന അവാർഡ് വിതരണ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. നഗരസഭാംഗം റീഗോ രാജു, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, കമ്മീഷണർ എൻ എസ് ശ്രീലു, ബോർഡ് അംഗങ്ങളായ സക്കീർ അലങ്കാരത്ത്, കെ കെ രമേശൻ, സി പയസ്, സോളമൻ വെട്ടുകാട്, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി ഷാംജി, തീരദേശ വികസന കോർപ്പറേഷൻ അംഗം പി എ ഹാരിസ് തുടങ്ങിയവർ പങ്കെടുത്തു. മത്സ്യബോർഡ് ഇൻഫർമേഷൻ ഗൈഡ് പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. 2023–24 വർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും കായിക മത്സരങ്ങളിൽ ദേശീയ, സംസ്ഥാനതലങ്ങളിൽ ശ്രദ്ധേയമായ വിജയം നേടിയവർക്കുമുളള പ്രോത്സാഹന അവാർഡുകൾ മന്ത്രി ചടങ്ങിൽ വിതരണം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.