ബിജെപി രാഷ്ട്രീയ നേതൃത്വം അല്ലാത്ത സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ പാസാക്കാതെയും സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപ്പെട്ടും അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിനുമുള്ള ചുമതലയാണ് കേന്ദ്ര ഭരണകൂടം ഗവര്‍ണര്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും റവന്യൂ മന്ത്രിയുമായ കെ രാജൻ പറഞ്ഞു. എഐഎസ്എഫ് തൃശൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ നോമിനേറ്റ് ചെയ്യേണ്ടിയിരുന്ന ഗവര്‍ണര്‍ പതിനൊന്നില്‍ പത്തംഗങ്ങളെയും സംഘപരിവാര്‍ കുടുംബത്തില്‍ നിന്നും തെരഞ്ഞെടുക്കുകയായിരുന്നു. വിദ്യാഭ്യാസ മേഖലയുമായി യാതൊരു വിധത്തിലുള്ള പരിചയമോ യോഗ്യതയോ ഇല്ലാത്ത പത്ത് പേരെയാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനായി നിയമിച്ചത്. ഈ അംഗങ്ങളില്‍ കാറളം പഞ്ചായത്തില്‍ നിന്നുമുള്ള ഒരാള്‍ മാത്രമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പട്ടികയിലുണ്ടായിരുന്നത്. കേരളത്തെ തകര്‍ക്കുക, ബിജെപി ഇതര സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ ഗവര്‍ണര്‍ നടത്തിയിരിക്കുന്നത്. ഭരണഘടന ചോദ്യം ചെയ്യാനും ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണിത്. ഇത്തരം സംഭവങ്ങള്‍ക്ക് മുന്നില്‍ കാഴ്ചക്കാരായിരിക്കുകയല്ല നമ്മുടെ പാരമ്പര്യമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തെറ്റായ അറിവുകള്‍ പുതുതലമുറയുടെ തലച്ചോറില്‍ നിരത്താനുള്ള വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എൻസിഇആര്‍ടി മുതല്‍ സിബിഎസ്ഇ ഉള്‍പ്പെടെയുള്ള പാഠപുസ്തകങ്ങളില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടത് നിറയ്ക്കുകയാണ് അവര്‍. അന്ധവിശ്വാസങ്ങളെയും അശാസ്ത്രീയതയെയും കൂട്ടുപിടിച്ച് പുതുചരിത്രത്തിന്റെ പിൻബലത്തോടെ നമ്മുടെ കലാലയങ്ങള്‍ പിടിച്ചെടുക്കാനും വിദ്യാഭ്യാസത്തിന്റെ അര്‍ത്ഥ വ്യാപ്തിയെ തകര്‍ക്കുകയുമാണിവര്‍. പി ബാലചന്ദ്രൻ എംഎല്‍എ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി പ്രദീപ് കുമാർ, എഐവൈഎഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, എഐഎസ്എഫ് ദേശീയ കൗൺസിൽ അംഗം അലൻപോൾ, സംസ്ഥാന വൈസ് പ്രസിഡന്റ് ടി ടി മീനൂട്ടി, സംഘാടക സമിതി കൺവീനർ അഡ്വ. കെ ബി സുമേഷ്, സിപിഐ തൃശൂര്‍ മണ്ഡലം അസി. സെക്രട്ടറി ടി ഗോപിദാസ് എന്നിവർ സംസാരിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഭിരാം സുകുമാരൻ, മിഥുൻ പോട്ടക്കാരൻ, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അരവിന്ദ് എന്നിവർ സന്നിഹിതരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.