3 October 2024, Thursday
KSFE Galaxy Chits Banner 2

പ്രകൃതി ദുരന്തത്തെക്കുറിച്ച് വിശദമായ പഠനം വേണമെന്ന് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
August 9, 2024 8:32 pm

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നതും നടപടികൾ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോർട്ട് തേടി. 

പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ വേണം. സർക്കർ വകുപ്പുകൾ കാര്യക്ഷമമാകണമെന്നും, വകുപ്പുകൾ തമ്മിൽ ഏകോപനം വേണമെന്നും കോടതി നിരീക്ഷിച്ചു. വയനാട് ഉരുൾപൊട്ടൽദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ ജയശങ്കർ നമ്പ്യാർ, വി എസ് ശ്യാംകുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേരളത്തിന്റെ സമഗ്രമായ ജിയോ മാപ്പിങ് തയ്യാറാക്കണം. ഏതൊക്കെ പ്രദേശങ്ങളാണ് പരിസ്ഥിതി ദുർബലമായവയെന്ന് കണ്ടെത്തണം. ഓരോ ജില്ലയിലും പാരിസ്ഥിതിക പഠനം വേണം. ക്വാറികൾക്കും മറ്റും അനുമതി നൽകേണ്ടത് ഇതിന്റെ അടിസ്ഥാനത്തിൽ വേണമെന്നും കോടതി നിർദേശിച്ചു. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ കണ്ടെത്തുന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന്റെ നയങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നയം മാറ്റത്തിനായി ശാസ്ത്രീയ പഠന റിപ്പോർട്ടുകൾ പരിഗണിക്കാമെന്നും കോടതി നിർദേശിച്ചു. 

സംസ്ഥാന സർക്കാർ, കേന്ദ്ര സർക്കാർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയവരെ കക്ഷി ചേർത്തു. സംസ്ഥാന ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. കേസിൽ അമിക്കസ് ക്യൂറിയെയും കോടതി നിയമിച്ചു. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ രഞ്ജിത്ത് തമ്പാനെയാണ് അമിക്കസ് ക്യൂറി ആയി ചുമതലപ്പെടുത്തിയത്. എല്ലാ വെള്ളിയാഴ്ചയും കേസ് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: High Court wants detailed study on nat­ur­al disasters

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.