17 May 2024, Friday

Related news

May 15, 2024
May 15, 2024
May 10, 2024
May 5, 2024
May 4, 2024
April 27, 2024
April 13, 2024
April 8, 2024
April 7, 2024
April 1, 2024

അനധികൃത സ്വത്ത് സമ്പാദനക്കേസ്: മുന്‍‍ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ ഉത്തരവ്

Janayugom Webdesk
തിരുവനന്തപുരം
September 4, 2022 10:18 pm

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറെ ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെൊഷ്യൽ കോടതി ഉത്തരവിട്ടു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ പ്രതിയായ മുൻ സിഐ വി ഷിബു കുമാറിനെ ഒക്ടോബർ 27ന് ഹാജരാക്കാൻ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ സെൽ എസ്‌പിയോടാണ് ജഡ്ജി ജി ഗോപകുമാർ ഉത്തരവിട്ടത്.
കൊല്ലം ശാസ്താംകോട്ട ഭരണിക്കാവ് പാണപ്പെട്ടി സ്വദേശിയാണ് പ്രതി. 2014ൽ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടറായിരിക്കെ വഞ്ചനാക്കേസ് ഒതുക്കാൻ രണ്ടുലക്ഷം രൂപയും 2021ൽ കോട്ടയം മുണ്ടക്കയം സിഐ ആയിരിക്കേ വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ അരലക്ഷം രൂപയും ഷിബു കുമാര്‍ കൈക്കൂലി വാങ്ങിയിരുന്നു.
തിരുവനന്തപുരം വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ സെൽ ഡിവൈഎസ്‌പിമാരായ ടി ചന്ദ്രമോഹൻ, ബി വിനോദ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസ് എസ്‌പി വി എൻ ശശിധരൻ ആണ് പ്രാഥമിക അന്വേഷണം നടത്തി 2015ൽ കേസ് രജിസ്റ്റർ ചെയ്തത്.
ഷിബു കുമാറിനെ വിജിലൻസ് പിടികൂടാനൊരുങ്ങവേ അയാള്‍ ഒളിവിൽ പോയി. എന്നാല്‍ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ കീഴടങ്ങി. തുടർന്ന് റിമാന്‍ഡിലായ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴക്കൂട്ടം സിഐ ആയിരിക്കെ ഇയാൾ അന്വേഷിച്ച കേസുകൾ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തിയിരുന്നു.
2021ൽ വധശ്രമക്കേസ് ഒതുക്കിത്തീർക്കാൻ അരലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ മുണ്ടക്കയം സർക്കിൾ ഇൻസ്പെ‌ക്ടറായിരുന്ന ഷിബു കുമാറിനെയും സഹായി സുദീപ് ജോസിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനായ മുണ്ടക്കയം ഇളംകാട് സ്വദേശിയായ ജസ്റ്റി​ൻ ജോർജ് അറിയിച്ചതിനെ തുടര്‍ന്നാണ് കോട്ടയം വിജിലൻസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി പണത്തില്‍ ഫിനോഫ്തലിൻ പൊടിവിതറി ഷിബുകുമാറിനെ കെണിയില്‍ കുടുക്കിയത്.
കോട്ടയം വിജിലൻസ് പൊലീസ് ഡിവൈഎസ്‌പിമാരായ ജി രവീന്ദ്രനാഥ്, വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ രാജേഷ്, രാജീവ്, സജുദാസ്, സബ് ഇൻസ്‌പെക്ടർമാരായ വിൻസെന്റ്, സ്റ്റാൻലി, തുളസീധരക്കുറുപ്പ്, അനിൽകുമാർ എന്നിവരാണ് ഷിബുവിനെ പിടികൂടിയത്. 

Eng­lish Sum­ma­ry: Ille­gal acqui­si­tion case: Order to pro­duce for­mer cir­cle inspector

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.