
സിപിഐ 25 പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാർട്ടികളുടെ ഐക്യ കാഹളത്തിനുള്ള വേദിയായി. ഉദ്ഘാടനം ചെയ്ത സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, അഭിവാദ്യം ചെയ്തു സംസാരിച്ച സിപിഐ(എം) ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐ(എം എൽ ലിബറേഷൻ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ , ആർഎസ്‌പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവർ എല്ലാം തന്നെ രാജ്യത്ത് ശക്തമായി നിൽക്കുന്ന ആർഎസ്എസ്-ബിജെപി കൂട്ടുകെട്ടിന്റെ ഭരണ നയങ്ങൾക്കെതിരായ പോരാട്ടത്തിൽ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ ഐക്യത്തിന് നിർണായക പങ്കു വഹിക്കാനുണ്ടെന്ന വസ്തുത ഊന്നിപ്പറഞ്ഞു.
രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ശക്തികളുടെ നയങ്ങള്‍ക്കും ഇതര നടപടികള്‍ക്കുമെതിരായ പോരാട്ടത്തില്‍ ഏറ്റവും സ്ഥിരതയുള്ളതും വിട്ടുവീഴ്ചയില്ലാത്തതുമായ ശക്തി ഇടതുപക്ഷമാണെന്നാണ് ഡി രാജ പറഞ്ഞത്. ഇടതുപക്ഷ ഐക്യം ഒരു ചരിത്രപരമായ ആവശ്യകതയാണ്. വിശാലവും വൈവിധ്യങ്ങളും നിറഞ്ഞ പ്രതിപക്ഷത്തിന് പ്രത്യയശാസ്ത്ര വ്യക്തതയും വിശ്വാസ്യതയും സംഘടനാ ശക്തിയും നൽകാനും സമത്വം, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നിവയിൽ വേരൂന്നിയ ഒരു ബദൽ കാഴ്ചപ്പാട് നൽകാനും ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ രാജ പറഞ്ഞു.
നമ്മുടെ രാജ്യത്ത് ഫാസിസ്റ്റ്, തീവ്ര വലതുപക്ഷ ശക്തികളുടെ ആക്രമണത്തെ ചെറുക്കാനും പിന്തിരിപ്പിക്കാനും കഴിയുന്നത് ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ യോജിപ്പിലൂടെയാണെന്നായിരുന്നു എം എ ബേബിയുടെ വാക്കുകള്‍. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ പങ്കുചേരാൻ തയ്യാറായ മറ്റ് എല്ലാ പാർട്ടികളെയും ശക്തികളെയും സമൂഹത്തിലെ വിഭാഗങ്ങളെയും അണിനിരത്തേണ്ട അടിസ്ഥാനം എൽഡിഎഫായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോഴൊക്കെ നമുക്ക് വെവ്വേറെ മാർച്ച് ചെയ്യേണ്ടിവന്നാലും, എല്ലാ വിധത്തിലും ഒരുമിച്ച് പോരാടണമെന്ന് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. 1960 കളുടെ ആരംഭം വരെ, അടിസ്ഥാനപരമായി ഒരു ഏകീകൃത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചരിത്രപരമായ സാഹചര്യങ്ങൾ വ്യത്യസ്ത ധാരകളുടെ ആവിർഭാവത്തിലേക്ക് നയിച്ചു. എന്നാൽ വൈവിധ്യം അനൈക്യത്തെ അർത്ഥമാക്കരുതെന്നും മുമ്പെന്നത്തേക്കാളും കൂടുതൽ ഫാസിസ്റ്റ് ആക്രമണ സാഹചര്യത്തിനെതിരെ യോജിച്ച് അണിനിരക്കണമെന്നുമായിരുന്നു ഭട്ടാചാര്യയുടെ അഭിപ്രായം.
ഐക്യം പ്രതീകാത്മകമാകരുതെന്നും മൂർത്തമായ പ്രവർത്തനത്തിലും യോജിച്ച പോരാട്ടങ്ങളിലൂടെയുമായിരിക്കണമെന്നായിരുന്നു ജി ദേവരാജന്റെ നിര്‍ദേശം. ഏകോപിത പ്രചാരണങ്ങളിലും വേരൂന്നണം. തെരുവുകൾ, കാമ്പസുകൾ, ഫാക്ടറികൾ, ഗ്രാമങ്ങൾ‑ഡിജിറ്റൽ ഇടം എന്നിവ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ വീണ്ടെടുക്കാമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ ഒരു ഏകീകൃത പോരാട്ടം ആരംഭിക്കുന്നതിന് ഇടതുപക്ഷ പാർട്ടികളുടെ ഐക്യം അനിവാര്യമാണെന്ന നിലപാടാണ് മനോജ് ഭട്ടാചാര്യ പങ്ക് വച്ചത്. ജീർണിച്ചതും പ്രതിസന്ധി നിറഞ്ഞതുമായ മുതലാളിത്തത്തിനെതിരെ ശക്തമായ പരിപാടികളില്ലാതെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ല. അവിടെ എല്ലാ ഇടതുപക്ഷ പാർട്ടികളുടെയും ഐക്യം അടിസ്ഥാന ഘടകമായി മാറുകയും ചിലപ്പോൾ പരിപാടികളുടെ അടിസ്ഥാനത്തിൽ മറ്റ് മതേതര ജനാധിപത്യ ശക്തികളെ ഉൾപ്പെടുന്ന സ്ഥിതിയുണ്ടാകുകയും ചെയ്യുമെന്നും ഭട്ടാചാര്യ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.