18 December 2025, Thursday

ഓര്‍മ്മയായി, ഓര്‍മ്മപ്പെടുത്തലായി ഇണ്ടംതുരുത്തി മന

അഡ്വ. വി ബി ബിനു
March 10, 2025 4:50 am

2025 മാർച്ച് 10 തിങ്കൾ, മഹാത്മാ ഗാന്ധി, വൈക്കത്തെ ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ ശതാബ്ദി ദിനമാണ്. ഇന്ന് ഇണ്ടംതുരുത്തി മന വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫിസ്. ഈ ഓഫിസിന്റെ കഥ അയിത്തത്തിന്റെ തീണ്ടൽപ്പലകകൾ തിരുത്തിയെഴുതിയ തൊഴിലാളിവർഗ പോരാട്ട ചരിത്രത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മഹാത്മജി ഇണ്ടംതുരുത്തി മനയിൽ വന്നതിന്റെ ശതാബ്ദി ദിനം സമുചിതമായി ആചരിക്കുവാനുള്ള വലിയ തയ്യാറെടുപ്പിലാണ് വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ.1924 മാർച്ച് 30നാണ് കേരളത്തിലെ നവോത്ഥാന സമരങ്ങളിൽ ഇതിഹാസ സമാനമായ വൈക്കം സത്യഗ്രഹം ആരംഭിക്കുന്നത്. ടി കെ മാധവനായിരുന്നു അയിത്തോച്ചാടനത്തിനുവേണ്ടി നടന്ന സമാനതകളില്ലാത്ത ഈ സത്യഗ്രഹസമരത്തിന്റെ മുഖ്യകാര്യദർശി. ഗാന്ധിജിയുടെ അനുവാദം വാങ്ങിയായായിരുന്നു കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന മാധവൻ സത്യഗ്രഹം ആരംഭിക്കുന്നത്. സമരത്തെ അന്നത്തെ സവർണ മേധാവികൾ എല്ലാ ഭരണകൂട സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുകൊണ്ട് അതിക്രൂരമായി നേരിട്ടു. തന്തൈ പെരിയോർ അടക്കം രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ദേശീയ നേതാക്കളും സ്വാതന്ത്ര്യസമര സേനാനികളും വൈക്കത്തെത്തി സമരത്തിൽ പങ്കുചേർന്നു. 

ബഹുജന പങ്കാളിത്തംകൊണ്ടും സമാനതകളില്ലാത്ത സമരമാർഗങ്ങൾകൊണ്ടും ദേശീയ ശ്രദ്ധ നേടിയ വൈക്കം സത്യഗ്രഹത്തിന്റെ മൂർധന്യത്തിലാണ് 1925 മാർച്ച് ഒമ്പതിന് മഹാത്മജി വൈക്കത്ത് എത്തിയത്. കെ കേളപ്പന്റെ നേതൃത്വത്തിൽ ജനങ്ങൾ മംഗളപത്രം നൽകി ഗാന്ധിയെ സ്വീകരിച്ചു. സത്യഗ്രഹത്തെ എതിർത്ത സവർണചേരിയുടെ നേതൃത്വം ഇണ്ടംതുരുത്തി മനയിലെ കാരണവരായ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിക്കായിരുന്നു. വൈക്കത്തെത്തിയ ഗാന്ധിജിയെ വന്നു കാണുവാൻ തയ്യാറാകാത്ത നമ്പ്യാതിരിയെ നേരിൽക്കണ്ട് സംസാരിക്കുന്നതിനായി മഹാത്മജിയും സംഘവും ഇണ്ടംതുരുത്തി മനയിൽ മാർച്ച് 10ന് 2.30 മണിയോടെ എത്തി.
അബ്രാഹ്മണനായതിനാൽ മഹാത്മജിയെ നമ്പ്യാതിരി മനയുടെ പുമുഖ ഇളംതിണ്ണയിലാണ് ഇരുത്തിയത്. മനയ്ക്കുള്ളിൽ ഇരുന്ന നമ്പ്യാതിരി മൂന്നു മണിക്കൂറിലേറെ ഗാന്ധിജിയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. വൈക്കം ക്ഷേത്രത്തിനടുത്തുള്ള വഴിയിൽകൂടി നടക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും അനുവദിക്കണമെന്ന് മഹാത്മജി ആവശ്യപ്പെട്ടെങ്കിലും നമ്പ്യാതിരി വഴങ്ങിയില്ല. വഴിനടക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടവർ മുജ്ജന്മത്തിൽ പാപം ചെയ്തവരാണെന്നും അതിന്റെ ശിക്ഷ ഈ ജന്മത്തിൽ അവർ അനുഭവിക്കണമെന്നുമായിരുന്നു നമ്പ്യാതിരിയുടെ നിലപാട്. ചർച്ച ഫലവത്താകാതെ ഗാന്ധിജിക്കും സംഘത്തിനും മടങ്ങേണ്ടിവന്നു. അവര്‍ മടങ്ങിയ ഉടൻ അബ്രാഹ്മണനായ ഗാന്ധി ഇരുന്നസ്ഥലവും പരിസരവും നമ്പ്യാതിരി പുണ്യാഹം തളിച്ച് ശുദ്ധിവരുത്തി.

ശ്രീനാരായണ ഗുരുവിന്റെ ഇടപെടലും മഹാത്മജിയടക്കമുള്ള ദേശീയ നേതാക്കളുടെ പങ്കുചേരലും കൊണ്ട് വലിയ ജനകീയ നവോത്ഥാന സമരമായി വൈക്കം സത്യഗ്രഹം മാറിയത് ചരിത്രം. 1925 നവംബർ 23ന് 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹം വിജയകരമായി പര്യവസാനിച്ചു. ജന്മി, നാടുവാഴിത്തം അവസാനിച്ചതോടെ ഇണ്ടംതുരുത്തി മനയുടെ പ്രതാപവും ക്ഷയിച്ചു. ചെറുമകളുടെ വിവാഹത്തിന് പണം കണ്ടെത്താൻ മന വിൽക്കുവാൻ നമ്പ്യാതിരി തീരുമാനിച്ച വിവരമറിഞ്ഞ സിപിഐ നേതാവ് സി കെ വിശ്വനാഥൻ 1964 മേയ് മാസം വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനുവേണ്ടി ഇണ്ടംതുരുത്തി മനയും അതോടനുബന്ധിച്ച രണ്ടേക്കർ സ്ഥലവും സ്വന്തമാക്കി. അതോടെ വൈക്കത്തെ അസംഘടിതരായ തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനത്തിന്റെ കേന്ദ്രമായി അത് മാറി. ഇണ്ടംതുരുത്തി മന ചെങ്കൊടി പാറിപ്പറക്കുന്ന എഐടിയുസി ഓഫിസായി. ചരിത്രത്തിന്റെ ഓർമ്മയായി, ഓർമ്മപ്പെടുത്തലായി, സ്മാരകമായി…

സി കെ വിശ്വനാഥന്റെ നാമധേയത്തിലുള്ള അവാർഡ് ഏറ്റുവാങ്ങാൻ 2025 ഡിസംബർ 24ന് വൈക്കത്തെത്തിയ മഹാത്മജിയുടെ ചെറുമകൻ തുഷാർ ഗാന്ധി വികാരവായ്പോടെയാണ് സ്മരണകളിരമ്പുന്ന മണ്ണിൽ കാലുകുത്തിയത്. മുത്തച്ഛന് പ്രവേശനം നിഷേധിച്ച ഇടങ്ങളിലേക്ക് തൊഴിലാളികൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ആനയിക്കുകയായിരുന്നു. നൂറ്റാണ്ടുമുമ്പ് ഗാന്ധിജിക്ക് ഇരിക്കാൻ അന്നത്തെ ജന്മിനാടുവാഴിത്തം നിർദേശിച്ച പൂമുഖ ഇളംതിണ്ണയിൽ അല്പനേരം ഇരിക്കാൻ തുഷാർ ഗാന്ധി പ്രത്യേക താല്പര്യം കാട്ടിയത് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.