കേരള സർക്കാരിന്റെ വ്യവസായ വകുപ്പിന് കീഴിൽ ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡ്) 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ്. ഇലക്ട്രോണിക്സ് ഉല്പന്നങ്ങളുടെ നിർമ്മാണ രംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽ വന്ന സ്ഥാപനമാണ് കെൽട്രോൺ. ഇന്ത്യയിലെ ആദ്യ കളർ ടിവി നിർമ്മാതാക്കൾ എന്ന നിലയിൽ രാജ്യം മുഴുവൻ പെരുമ നേടി കേരളത്തിന്റെ അഭിമാനമായി കെൽട്രോൺ ഉയർന്നുവന്നു. രൂപീകരണത്തിന്റെ 50 വർഷം പിന്നിടുമ്പോൾ ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിക്കാൻ കമ്പനിക്ക് കഴിഞ്ഞിരിക്കുന്നു. കേരള സർക്കാർ പ്രതിബദ്ധതയോടെ പിന്തുടരുന്ന പൊതുമേഖലാ സംരക്ഷണ നയത്തിന്റെ തണലിലാണ് ഈ മികവ് കെൽട്രോൺ കൈവരിച്ചത്. ഒരു സ്ക്രൂ പോലും ഉണ്ടാക്കാത്ത കെൽട്രോൺ എന്ന പരിഹാസ വചനങ്ങൾ ചിലരിൽ നിന്നുണ്ടായ സ്ഥാപനമാണ് ഇന്ന് രാജ്യത്തിന് മാതൃകയായി തലയുയർത്തി നിൽക്കുന്നതെന്ന് ഓർക്കണം. എല്‍ഡിഎഫ് തുടര്‍ സർക്കാർ ചുമതലയേറ്റ 2021–22 സാമ്പത്തിക വർഷം 521.71 കോടി രൂപയായിരുന്ന വാർഷിക വിറ്റുവരവാണ് നാല് വർഷത്തിനുള്ളിൽ 1,000 കോടിയിലേറെയായി ഉയർന്നത്.
തുടക്കത്തിൽ ശ്രദ്ധയൂന്നിയ ഇലക്ട്രോണിക്സ് മേഖലയ്ക്ക് പുറമേ സിസ്റ്റം ഇന്റഗ്രേഷൻ, ഹാർഡ്‌വേർ വില്പന, സോഫ്റ്റ്‌വേർ ഡെവലപ്‌മെന്റ്, നെറ്റ്‌വർക്കിങ്, നൈപുണ്യ വികസനം എന്നിങ്ങനെ വിവിധ തലത്തിലുള്ളതും വൈവിധ്യപൂർണവുമായ ബിസിനസാണ് കെൽട്രോൺ ഇപ്പോൾ നടത്തിവരുന്നത്. പ്രതിരോധം, സ്പെയ്‌സ്, പവർ ഇലക്ട്രോണിക്സ്, കണ്‍ട്രോള്‍ ആന്റ് ഇൻസ്ട്രുമെന്റേഷൻ, സൗരോർജം, ഐടി, സുരക്ഷാ നിരീക്ഷണം, എഐ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്‌സ്മെന്റ്, ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ്, സ്മാർട്ട് സിറ്റി എന്നീ മേഖലകളിലും വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നു. ട്രാഫിക് സിഗ്നലുകൾ, എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ശ്രവണ സഹായികൾ എന്നിവയുടെ നിർമ്മാണ രംഗത്തും കമ്പനി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. കൃത്യസമയത്തുള്ള ബിസിനസ് ചുവടുമാറ്റവും, പ്ലാൻ ഫണ്ടുകളിലൂടെയും, ബജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ചു തന്ന സാമ്പത്തിക സഹായങ്ങളും, കെൽട്രോണിന്റെ മുഖം മാറ്റി. പല പദ്ധതികളിലും ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് പുതിയ മേഖലകളിലേക്ക് കടന്നുകയറാൻ സഹായകമായി. കെൽട്രോണിലെ ജീവനക്കാർ കമ്പനിയുടെ തിരിച്ചുവരവിനായി നടത്തിയ സഹനങ്ങളും കൂട്ടായ പരിശ്രമവും മുൻ വർഷങ്ങളിൽ വിറ്റുവരവിലും ലാഭത്തിലും ഉണ്ടായ കുതിപ്പിന് ആധാരമായി. ഇന്ത്യയിലെ തന്നെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ പ്ലാന്റ് പൊതുമേഖലയിൽ ആരംഭിക്കാനായതും സർക്കാരിൽ നിന്നും ലഭിച്ച പിന്തുണ കൊണ്ടാണ്. കെൽട്രോൺ ഗ്രൂപ്പ് ഓഫ് കമ്പനികൾ 2021–22 സാമ്പത്തിക വർഷം 612 കോടി രൂപയുടെ വിറ്റുവരവ് നേടി. 2022–23 സാമ്പത്തിക വർഷം ഇത് 583 കോടി രൂപയുടേതായി വർധിച്ചു. 2023–24 സാമ്പത്തിക വർഷം 777 കോടി രൂപയുടെ വിറ്റുവരവും 2024–25 സാമ്പത്തിക വർഷം 1,200 കോടി രൂപയുടെ വിറ്റുവരവും നേടിയെടുത്തു.
പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്. നാവികസേനയ്ക്ക് വേണ്ടി ഒട്ടനവധി ഉല്പന്നങ്ങൾ കെൽട്രോൺ നിർമ്മിച്ച് നൽകിവരുന്നു. കെൽട്രോണിന്റെ സ്വന്തം സാങ്കേതികവിദ്യയും കൂടാതെ സി-ഡാക്കിന്റെയും എൻപിഒഎല്ലിന്റെയും സാങ്കേതികവിദ്യയും ഉപയോഗിച്ച് നിരവധി ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ — ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇഎം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ — കെൽട്രോൺ തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ നേവിക്ക് നൽകുന്നുണ്ട്. ഓട്ടോണമസ് അണ്ടർ വാട്ടർ വെസൽസിനും സബ്‌മറൈനും വേണ്ടി ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമ്മിച്ച് നൽകുന്ന പുതിയ പദ്ധതികൾ തുടങ്ങാനായത് കെൽട്രോണിന്റെ പ്രതിരോധമേഖലയിലുള്ള ഉല്പന്ന നിർമ്മാണത്തിന്റെ ഒരു നാഴികക്കല്ലാണ്. അതുപോലെ സ്പേസ് ഇലക്ട്രോണിക്സ് മേഖലയിൽ ഐഎസ്ആർഒ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്പേസ് ഇലക്ട്രോണിക്സിന് വേണ്ട ഉപകരണങ്ങളും നിർമ്മിച്ച് നൽകുന്നു. ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണ സംവിധാനങ്ങളിലും മൊത്തമായുള്ള 300 ഓളം ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ ഏകദേശം 40 എണ്ണം കെൽടോൺ നൽകി വരുന്നതാണ്.
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്‌സ്മെന്റ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കി ട്രാഫിക് എൻഫോഴ്‌സ്മെന്റ് സിസ്റ്റത്തിൽ ഒരു വിപ്ലവാത്മക മാറ്റത്തിനു കെൽടോൺ തുടക്കമിട്ടു. കെൽട്രോൺ നടപ്പാക്കിയ ഈ അത്യാധുനിക പദ്ധതിയുടെ ഫലപ്രാപ്തിയും വിജയവും മനസിലാക്കി ഇതര സംസ്ഥാന സർക്കാരുകളും ഏജൻസികളും കെൽട്രോണിനെ സമീപിക്കുകയും പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാരംഭ ചർച്ചകൾ നടത്തി വരികയുമാണ്. ഐടി അധിഷ്ഠിത ഇ‑ഗവേണൻസ് നടപ്പാക്കി കെൽട്രോൺ പുതുമാതൃക സൃഷ്ടിച്ചു. കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ തുടങ്ങിയവ സെൻട്രലൈസ്‌ഡ് പ്രൊക്യുര്‍മെന്റ് റേറ്റ് കോൺട്രാക്ട് സിസ്റ്റം എന്ന സംവിധാനം വഴി വിവിധ സർക്കാർ വകുപ്പുകൾക്കും സ്കൂളുകൾക്കും കെൽട്രോൺ നൽകിവരുന്നു. കോവിഡ് കാലത്ത് ഏറ്റവും പ്രശംസ പിടിച്ചുപറ്റിയ ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വീഡിയോ കോൺഫറൻസിങ് സിസ്റ്റം, ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐടി ഇൻഫ്രാസ്ട്രക്‌ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്റ്റ്‌വേർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം/ഹൈടെക് ലാബ് പദ്ധതികൾ തുടങ്ങിയവ കെൽടോണിന്റെ ഐടി ബിസിനസ് യൂണിറ്റ് നൽകി വരുന്നുണ്ട്. രാജ്യത്തെ മിക്ക നഗരങ്ങളും സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായി പഴുതുകൾ ഇല്ലാത്ത സുരക്ഷാസംവിധാനങ്ങൾ കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽ നിന്നും അതിനുള്ള ഓർഡറുകൾ നേടിയെടുക്കുകയും ചെയ്തു.
കെൽട്രോൺ കേരളത്തിന് പുറത്തും ആധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ന്യൂതന പദ്ധതികൾ നടപ്പാക്കി പഴയ പ്രതാപത്തിലേക്ക് എത്തിച്ചേരാനുള്ള ജൈത്രയാത്രയിലാണ്. നാഗ്പൂർ ഐടിഎംഎസ് പദ്ധതി, തിരുപ്പതി സ്മാർട്ട് സിറ്റി പദ്ധതി, എഫ്‌സിഐ സിസിടിവി പദ്ധതി, ഒഡിഷ, തമിഴ്‌നാട് സ്മാർട്ട് ക്ലാസ് റൂം, ഹൈടെക് ലാബ് പദ്ധതികൾ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ വിദേശ രാജ്യങ്ങളിലേക്കും കെൽട്രോൺ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള തയാറെടുപ്പിലാണ്.
ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കുന്നതിന് കെൽട്രോണിനെ സഹായിച്ച മറ്റൊരു ഘടകം അതിന്റെ പ്രൊഫഷണൽ നേതൃത്വമാണ്. ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ. റിട്ട. വൈസ് അഡ്‌മിൽ ശ്രീകുമാർ നായർ എംഡിയും. ടെക്നിക്കൽ ഡയറക്ടറായി എൻപിഒഎൽ മുൻ ഡയറക്ടർ ഡോ. എസ് വിജയൻ പിള്ളയും എക്സിക്യൂട്ടീവ് ഡയറക്ടറായി മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഹേമചന്ദ്രനും പ്രവർത്തിക്കുന്നു. വിദഗ്ധരുടെ നേതൃത്വം പുതിയ ഉയരങ്ങൾ കീഴടക്കാനും ജീവനക്കാരുടെ സുതാര്യമായ നിയമനം സ്ഥാപനത്തിന്റെ മികവ് വർധിപ്പിക്കാനും സഹായകമായി. സർക്കാരിന്റെ പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വ്യവസായ വകുപ്പിൽ നിന്നുള്ള നയപരമായ പിന്തുണയും കെൽടോൺ ജീവനക്കാരുടെ കൂട്ടായപ്രവർത്തനങ്ങളും വഴി കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കാനാണ് മാസ്റ്റർ പ്ലാനിലൂടെ ശ്രമിക്കുന്നത്. 1,400 കോടി രൂപയുടെ ഓർഡർ ബുക്കിങ് നേടാനും നടപ്പുവർഷം 1,000 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവ് ഉയർത്താനുമാണ് ഈ സന്ദർഭത്തിൽ ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.