12 September 2024, Thursday
KSFE Galaxy Chits Banner 2

പുതുയുഗത്തിലേക്ക് റോബോട്ടിക്സ് റൗണ്ട് ടേബിള്‍

പി രാജീവ്
വ്യവസായ‑നിയമ വകുപ്പ് മന്ത്രി
August 23, 2024 4:51 am

അത്യാധുനിക സാങ്കേതികവിദ്യയുടെ ഇഷ്ട ഡെസ്റ്റിനേഷനായി സംസ്ഥാനത്തെ അവതരിപ്പിക്കുന്നതിൽ മികച്ച മുന്നേറ്റമാണ് കേരളം കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിയിട്ടുള്ളത്. ഈ ഗുണപരമായ മാറ്റത്തിന് ചാലകശക്തിയായി വർത്തിച്ചത് സംസ്ഥാനം പുറത്തിറക്കിയ പുത്തൻ വ്യവസായനയമായിരുന്നു. സർക്കാരും നൂതനസാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങളാണ് വ്യവസായ‑വാണിജ്യ വകുപ്പ് കൈക്കൊണ്ടത്. ഈ പ്രവർത്തനങ്ങളുടെ സമഗ്രമായ ഒത്തുചേരലാകും 2025 ഫെബ്രുവരിയിൽ നടത്താൻ പോകുന്ന ഗ്ലോബൽ ഇൻവസ്റ്റേഴ്സ് മീറ്റ്.
ഐബിഎമ്മുമായി ചേർന്ന് ജൂലെെയിൽ കൊച്ചിയിൽ നടത്തിയ ജനറേറ്റീവ് എഐ അന്താരാഷ്ട്ര കോൺഫറൻസ് ഈ പ്രവർത്തന പരമ്പരയുടെ ആദ്യപടിയായിരുന്നു. വ്യവസായ നേതൃനിര, പ്രൊഫഷണലുകൾ, നയകർത്താക്കൾ എന്നിവർക്കിടയിൽ മികച്ച അവബോധം സൃഷ്ടിക്കാനും ഇൻഡസ്ട്രി 4.0 യിലേക്ക് മികച്ച സംഭാവനകൾ നൽകാനും സാധിച്ചു. 

ഇതിന്റെ തുടർച്ചയായി സംസ്ഥാനത്തെ സംരംഭകരെ ഒന്നിച്ചുചേർത്ത് നടത്തിയ ഏകദിന സമ്മേളനവും ശ്രദ്ധയാകർഷിച്ചു. 12,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ സംരംഭകർ സംസ്ഥാനത്ത് നടത്തുന്നത്. ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ട ആദ്യ സമ്മേളനമാകും ഓഗസ്റ്റ് 23ന് നടക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിൾ. കൊച്ചി ബോൾഗാട്ടിയിലെ ഗ്രാന്റ് ഹയാത്തിലാണ് ഏകദിന സമ്മേളനം. നമ്മുടെ ദൈനംദിന ജീവിതത്തിൽ സ്വാധീനിക്കുന്ന റോബോട്ടിക്സിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉല്പാദനം, ആരോഗ്യമേഖല, കൃഷി, ലോജിസ്റ്റിക്സ്, പ്രതിരോധം, വിനോദം എന്നീ മേഖലകളിലേക്ക് പ്രത്യേകമായി ഡിസൈൻ ചെയ്ത റോബോട്ടുകൾ ഇന്ന് പ്രവർത്തിക്കുന്നുണ്ട്. റോബോട്ടിക്സ് സാങ്കേതികമേഖലയുടെ ഹബ്ബാകാനാണ് കേരളം ശ്രമിക്കുന്നത്. ഡിസൈൻ, വികസനം, ഉല്പാദനം, എന്നിവയ്ക്കുപുറമെ റോബോട്ടുകളുടെ വിന്യാസവും സാങ്കേതികവിദ്യയും ഈ ഹബ്ബിൽ ഉൾപ്പെടും. രാജ്യത്തെ റോബോട്ടിക്സ് മേഖലയിൽ നിന്ന് 2024ൽ മാത്രം 531.10 ദശലക്ഷം അമേരിക്കൻ ഡോളർ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024 മുതൽ 28 വരെ 12.18 ശതമാനമാണ് ഈ മേഖലയിൽ വളർച്ചാനിരക്ക് പ്രതീക്ഷിക്കുന്നത്. 841.10 ദശലക്ഷം ഡോളറാണ് പ്രതീക്ഷിത വരുമാനം. ലോകത്ത് റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ആദ്യ പത്തിൽ ഇന്ത്യയുണ്ട്. വാഹന നിർമ്മാണ മേഖലയിലാണ് ഏറ്റവുമധികം റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോഹം, റബ്ബർ, ഇലക്ട്രോണിക്സ് വ്യവസായങ്ങളിലും റോബോട്ടിക്സിന് ഗണ്യമായ സാന്നി‌ധ്യമുണ്ട്. ഈ അനുകൂല സാഹചര്യം പൂർണമായും ഉപയോഗപ്പെടുത്താനാണ് കേരളം സ്വയം തയ്യാറെടുക്കുന്നത്.
സാങ്കേതികവിദ്യയുടെ ശേഷി പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി ആരോഗ്യം, കൃഷി, വ്യവസായ ഓട്ടോമേഷൻ എന്നീ മേഖലയിൽ റോബോട്ടിക്സിനെ വ്യാപകമായി സംയോജിപ്പിച്ചിട്ടുണ്ട്. 

പുത്തൻ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകളിലൊന്നായി റോബോട്ടിക്സിനെ കേരളം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുവഴി എഐ, റോബോട്ടിക്സ് എന്നിവയ്ക്ക് വിവിധ ഇളവുകളും ധനസഹായവും ലഭിക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ സംരംഭമായ ശസ്ത്ര റോബോട്ടിക്സ് യുകെ, യുഎസ്എ എന്നിവിടങ്ങളിലേക്ക് 160 റോബോട്ടുകളാണ് കയറ്റുമതി ചെയ്തത്. കേരള സ്റ്റാർട്ടപ്പ് മിഷൻ കൈപിടിച്ചുയർത്തിയ ജെൻ റോബോട്ടിക്സ് കേരളത്തിന്റെ കൂടി വിജയഗാഥയാണ് അന്താരാഷ്ട്രതലത്തില്‍ എത്തിച്ചത്. മാലിന്യക്കുഴലുകൾ വൃത്തിയാക്കുന്ന ബാൻഡിക്കൂട്ട് എന്ന റോബോട്ടിലൂടെ സാമൂഹ്യപ്രസക്തിയും നൂതനത്വവും സംയോജിപ്പിച്ച് അവതരിപ്പിച്ച ഉല്പന്നം ഇന്ന് ആഗോളപ്രശസ്തമാണ്. ഇതിനു പുറമെ എഐ ഏരിയൽ ഡൈനാമിക്സ്, അസിമോവ് റോബോട്ടിക്സ്, ഐറോവ്, ഡെക്സ് ലോക്ക്, ട്രിയാസിക് സൊല്യൂഷൻസ് എന്നിവയും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നൂതനത്വത്തെയും സ്റ്റാർട്ടപ്പുകളെയും കൈപിടിച്ചുയർത്താനുള്ള സംസ്ഥാനത്തിന്റെ ഉദ്യമങ്ങൾ ഈ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം.
റോബോട്ടിക്സ് മേഖലയെ പരിപോഷിപ്പിക്കാൻ സംസ്ഥാന സർക്കാർ എന്തൊക്കെ പ്രോത്സാഹനം നൽകിയെന്നതിനുമപ്പുറം ഈ മേഖലയിലുള്ളവർ സർക്കാരിൽ നിന്ന് എന്തൊക്കെ പ്രതീക്ഷിക്കുന്നുവെന്നതിന്റെ ചർച്ച കൂടിയാകും റോബോട്ടിക്സ് റൗണ്ട് ടേബിൾ. ഈ ദിശയിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളത്. സർക്കാരിനും വ്യവസായസമൂഹത്തിനും ഒരുപോലെ ഗുണകരമാകുന്ന പങ്കാളിത്തമാകും ഇത്. സമൂഹത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണപരമായ പരിണാമം സൃഷ്ടിക്കാൻ ഇത് സുപ്രധാന പങ്ക് വഹിക്കുമെന്നത് ഉറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.