
കനിവായ് ഇടനെഞ്ചിലമരും നിശ്വാസമായ്
മനസുമന്ത്രിക്കുന്നിതന്ന്യരല്ലല്ലൊ നമ്മൾ
അഴിയാക്കുരുക്കഴിച്ചേറെനാളവ്യക്തമാം
ഒഴിയാബാധക്കന്ത്യവിധി ചൊല്ലുവാൻ വൈകി.
നിമിഷച്ചിറകൊടിഞ്ഞാകുലവിലാപങ്ങൾ
നിമിത്തമോരോന്നോർത്തൊരായിരം ചിന്താഭാരം
നിനച്ചില്ലൊരിക്കലും നിയതി വിചിത്രമേ
തനിച്ചിന്നൊഴുക്കുകൾക്കെതിരെ നീന്താൻ വിധി
വിറയാർന്നധരങ്ങൾ മൊഴിയാൻ മറന്നതാം
വറുതി വ്യഥയൊന്നായ് മിഴിയിൽ വായിച്ചല്ലൊ
കുഴിച്ചുമൂടാൻ കൊടികുത്തിയോരാചാരങ്ങൾ
പഴിച്ചും പാപക്കറ പടർന്നോരധികാരം
തപസാണനുക്ഷണം തപിക്കും മനസുമായ്
തമസിൻമറ തകർത്തരുണോദയസ്വപ്നം
മഴകാത്തിടും മലനിരതൻ നെറുകയിൽ
ഇഴചേർന്നടരുന്ന നീരദ നിരകളായ്
വികലം വിചിത്രമാം വിധിയെ പഴിച്ചെന്നാൽ
അകത്തലത്താശാദീപകിരണ പ്രഭാപൂരം
മുറകൾ മറന്നെത്തും ഋതുസംഗമതാളം
അറിവിന്നറകളിൽ പുതുകാലവൈഭവം
നിറമാറിലെ ചൂടേറ്റുണരും സ്വപ്നങ്ങൾ തൻ
നിറമാർന്നകതാരിൽ വിരിയും വസന്തങ്ങൾ
ഒരുമിച്ചീടാനിടമേറെയെന്നുദ്ഘോഷിക്കും
അരുമക്കിനാക്കൾതൻ താളമേളങ്ങൾചുറ്റും
നിറമാർന്നൊരു കതിർമണ്ഡപം കാണക്കാണെ-
ഉറവായൊരുമണിയറതൻ നിമന്ത്രണം
വിധിയെന്നോതികാലം ഉന്തുവാനാകില്ലെന്നും
നിധിയെന്നെണ്ണി കുലം കാത്തിടാൻ തിട്ടൂരങ്ങൾ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.