3 May 2024, Friday

Related news

March 3, 2024
September 30, 2022
August 17, 2022
July 21, 2022
July 20, 2022
July 19, 2022
July 18, 2022
July 16, 2022
July 12, 2022
June 27, 2022

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി

21നകം തീരുമാനം
Janayugom Webdesk
June 15, 2022 10:59 pm

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ ധാരണ. 17 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച് ജൂണ്‍ 21ന് മുമ്പ് ധാരണയാകും. സമവായ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടത്താന്‍ ശരത് പവാര്‍, മമതാ ബാനര്‍ജി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ എന്നിവരെ യോഗം ചുമതലപ്പെടുത്തി. ഇതിനു ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും യോഗം ചേരും. ഇന്നലത്തെ യോഗത്തില്‍ നിന്നും വിട്ടുനിന്നവരെയും അടുത്ത യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്നും ധാരണയായി. സിപിഐ, സിപിഐ(എം), തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, സിപിഐ(എംഎല്‍), എന്‍സിപി, ആര്‍ജെഡി, എസ്‌പി, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ജെഡി(എസ്), ഡിഎംകെ, ആര്‍എല്‍ഡി, ഐയുഎംഎല്‍, ജെഎംഎം, ആര്‍എസ്‌പി, ശിവസേന എന്നീ പാര്‍ട്ടി പ്രതിനിധികളാണ് കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ചേര്‍ന്ന യോഗത്തിനെത്തിയത്.

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം, സിപിഐ(എം) നേതാവ് എളമരം കരീം, ജയ്‌റാം രമേഷ്, എച്ച് ഡി ദേവഗൗഡ, അഖിലേഷ് യാദവ്, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ശരത് പവാറിനെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നിര്‍ദേശിച്ചെങ്കിലും താന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന് പവാര്‍ വ്യക്തമാക്കിയതോടെ യോഗത്തില്‍ പുതിയ പേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഗോപാല്‍കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവരുടെ പേരുകളാണ് യോഗത്തില്‍ ഉയര്‍ന്നു വന്നത്. 2017ല്‍ ഗോപാല്‍കൃഷ്ണ ഗാന്ധി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അതിനിടെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മമതാ ബാനര്‍ജി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നവീന്‍ പട്‌നായിക്, അഖിലേഷ് യാദവ് എന്നിവരുമായി ആശയ വിനിമയം നടത്തി. രാജ്‌നാഥ് സംസാരിച്ച വിവരം മമത തന്നെ വ്യക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം എന്തെന്ന് പ്രധാനമന്ത്രി ആരാഞ്ഞതായി രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സമവായത്തില്‍ എത്താനായില്ലെങ്കില്‍ എന്‍ഡിഎ യോഗം വിളിച്ചു ചേര്‍ത്ത് രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

Eng­lish sum­ma­ry; Joint Oppo­si­tion Can­di­date in Pres­i­den­tial Election

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.