11 December 2025, Thursday

കാരുണ്യ ചിക്കൻ സെന്റർ

ഷാജഹാൻ തൃക്കരിപ്പൂര്
June 22, 2025 10:23 am

കമ്പിക്കൂടുകൾക്കുള്ളിൽ ഒന്നിച്ച് കൂട്ടിയിടപ്പെട്ട
വെള്ളനിറത്തിലുള്ള
തലയിൽ ചുവന്ന പൂക്കളുള്ള കോഴികൾ
കാരുണ്യ ചിക്കൻ സെന്ററിലെ ഇറച്ചിക്കോഴികൾ
പുറത്തേക്ക് നോക്കി
കൊക്കുകൾ പിളർന്ന്
ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിച്ച് കൊണ്ടിരിക്കുന്ന
കോഴികളുടെ കമ്പിക്കൂടിനുള്ളിലേക്ക്
അറ്റം കൊക്ക പോലെ വളഞ്ഞ ഒരു കമ്പി
ഇടയ്ക്കിടയ്ക്ക് നീണ്ടു വരും
കാരുണ്യ ചിക്കൻ സെന്ററിലെ
കാരുണ്യവാനായ ഉടമയുടെ വകയായിരിക്കും അത്
ആർക്കാണ് നറുക്ക് വീഴുന്നതെന്നറിയില്ല
ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഒരാളെ
കമ്പിയുടെ കൊളുത്ത് കൊണ്ട് വലിച്ച് പുറത്തെടുക്കുന്നു
പൊട്ടിക്കരഞ്ഞ് കൊണ്ട്
കമ്പിക്കൊപ്പം പുറത്തെത്തുന്ന അവന്റെ
ചിറകുകൾ രണ്ടും കുട്ടിപ്പിടിച്ചെടുത്ത്
അത്യന്തം കരുണയോടെ
മൂർച്ചയുള്ള കത്തികൊണ്ട് കഴുത്തറുക്കുന്നു
ആവശ്യക്കാരുടെ ജാതി നോക്കി
ബിസ്മി ചൊല്ലിയും ചൊല്ലാതെയും
ഈ കർമ്മം നിർവഹിക്കുന്നു
കമ്പിക്കൂട്ടിലെ ശേഷിക്കുന്ന കോഴികൾ
കൂട്ടുകാരന് സംഭവിച്ചതെന്തെന്നറിയാതെ
പകച്ച് നോക്കുന്നു
കാരുണ്യവാനായ ഉടമ
അറുത്ത് കഴിഞ്ഞ കോഴിയെ
സ്വർഗത്തിലേക്കുള്ള കവാടമായ
വലിയ ബക്കറ്റിൽ നിക്ഷേപിച്ച്
ഭദ്രമായി മൂടുന്നു
പിന്നെ,
ബക്കറ്റിൽ കിടന്ന് പിടയ്ക്കാൻ തുടങ്ങുന്നു
ഒന്ന്, രണ്ട്, മൂന്ന്, നാല്…
മരണ താളത്തിന്റെ വേഗത കൂടിക്കൂടി വരുന്നു
താളം മുറുകി മുറുകി
അവസാനം നിശ്ചലമാകുന്നു
കാരുണ്യവാൻ
മൂടി തുറന്ന്
അത്യധികം കരുണയോടെ
അതിനെ എടുത്ത്
തല മുറിച്ചെടുത്ത്
തോല് വലിച്ച്
ആവശ്യക്കാരുടെ ഇംഗിതത്തിനനുസരിച്ച്
ബിരിയാണി പീസുകളോ, ഫ്രൈ പീസുകളോ,
കറി പീസുകളോ, ചില്ലിചിക്കൻ പീസുകളോ ആയി മുറിച്ച്
പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞു കൊടുക്കുന്നു
പകച്ച് നോക്കിക്കൊണ്ടിരിക്കുന്ന
അവശേഷിക്കുന്ന കോഴികൾക്കിടയിലേക്ക്
പരമകാരുണിനും സ്നേഹ സ്വരൂപനുമായ
കൂടുകളിലെ സകലമാന കോഴികളുടെയും പരിപാലകനും
സ്വർഗ ദാതാവുമായ ഉടമയുടെ,
അങ്കുശം പോലെ അഗ്രം വളഞ്ഞ കമ്പികൾ
ഇടയ്ക്കിടയ്ക്ക് നീണ്ട് വരും
ഇത്
കാരുണ്യ ചിക്കൻ സെന്റർ
പരമ കാരുണികനും സ്നേഹ സ്വരൂപനുമായ
ആയുസിന്റെ കണക്ക് സൂക്ഷിപ്പുകാരനായ
അധിപന്റെ
സ്വന്തം പ്രപഞ്ചം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.