3 May 2024, Friday

കരിന്തലയൻ ഒടുവില്‍ കണ്‍വെട്ടത്തെത്തി

കെ ജെ ഫ്രാന്‍സിസ്
വൈപ്പിൻ
April 21, 2024 9:44 pm

പക്ഷിനിരീക്ഷകർക്ക് മുന്നിൽപ്പെടാതെ ഒളിച്ചു നടക്കുന്ന കരിന്തലയൻ മീൻകൊത്തിയുടെ ചിത്രം സ്വന്തം നാട്ടിൽ നിന്നു തന്നെ ഒപ്പിയെടുക്കാനായതിന്റെ സന്തോഷത്തിലാണ് വൈൽഡ് ലൈഫ് ഫോട്ടാഗ്രാഫറായ ശരത് ഞാറക്കൽ. കുഴുപ്പിള്ളിയിലെ കടലോരമേഖലയിൽ വച്ച് ഈ അപൂർവ താരത്തെ ശരത് ക്യാമറയിലേക്ക് പകർത്തുകയായിരുന്നു. ഞൊടിയിടയ്ക്കുള്ളിൽ പക്ഷിപറന്നകലുകയും ചെയ്തു. 

വർഷങ്ങൾക്ക് മുമ്പു തന്നെ കരിന്തലയൻ മീൻകൊത്തിയെ സമീപമേഖലയിൽ കണ്ടതായി വാർത്തകളുണ്ടായിരുന്നു. അത്ര പെട്ടെന്നൊന്നും കണ്ണിൽപ്പെടാത്ത ഈ സുന്ദരൻ ഇവിടെത്തന്നെ കൂടുകൂട്ടിയിട്ടുള്ളതായാണ് പക്ഷി നിരീക്ഷകർ കരുതുന്നത്.
തലയുടെ മുൻഭാഗത്തെ തൂവലുകൾ കറുത്ത നിറത്തിലുള്ള തൊപ്പി പോലെ കാണപ്പെടുന്നതിനാലാണ് കരിന്തലയൻ മീൻകൊത്തി എന്ന് പേരു ലഭിച്ചത്. ബ്ലാക്ക് ക്യാപ്ഡ് കിങ് ഫിഷർ എന്നാണ് ഇംഗ്ലീഷിലുള്ള പേര്. നീലയും കറുപ്പും കലർന്ന ചിറകുകളാണ് ഈ പക്ഷിക്കുള്ളത്. ചുവന്ന നിറത്തിലുള്ള കാലുകളോടുകൂടിയ ഇവയുടെ വയറിന്റെ ഭാഗം വെള്ളയും മഞ്ഞയും നിറത്തിലായിരിക്കും. 

ജലാശയങ്ങളോട് ചേർന്ന് താമസിക്കുന്ന ഇവയുടെ ഭക്ഷണം മത്സ്യങ്ങളും തവളകളും ചെറുഞണ്ടുകളുമാണ്. വലിയ പ്രാണികളെയും പുഴുക്കളെയും ഇവ ഭക്ഷിക്കാറുണ്ട്. പൊന്മാൻ എന്ന് പ്രാദേശികമായി വിളിക്കപ്പെടുന്ന മീൻകൊത്തികളിൽ ചെറി­യ മീൻകൊത്തി, മീൻകൊത്തി ചാത്തൻ, കാക്ക മീൻകൊത്തി എന്നിവയാണ് കേരളത്തിൽ പൊതുവേ കാണപ്പെടുന്നത്. ഇവയുടെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവാണ് കരിന്തലയൻ മീൻകൊത്തികൾ.

Eng­lish Summary:Karinthalayan final­ly reached
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.