രാജ്യത്തെ നടുക്കിയ ലഖിംപൂർ ഖേരി സംഭവത്തില്‍ കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങൾ പുറത്ത്. കര്‍ഷകരെ മനപൂര്‍വം വാഹനം കയറ്റി കൊലപ്പെടുത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
കാൽനടയായി പോകുന്ന കർഷകർക്കിടയിലേക്ക് പിന്നിൽ നിന്നെത്തിയ വാഹനം ഇടിച്ചു കയറുന്നതാണ് ദൃശ്യങ്ങളിൽ. വാഹനമിടിച്ചു കർഷകർ തെറിച്ചു വീഴുന്നതും ചിലർ പ്രാണരക്ഷാർത്ഥം ഓടിമാറുന്നതും പിന്നാലെ മറ്റൊരു വാഹനവും നിർത്താതെ കര്‍ഷകരെ ഇടിച്ചുവീഴ്ത്തി കടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കര്‍ഷകരെ ഇടിച്ചുവീഴ്ത്തിയ മഹീന്ദ്ര ഥാര്‍ വാഹനം തങ്ങളുടേതാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അജയ് കുമാർ ടേനി സമ്മതിച്ചിട്ടുണ്ട്.
കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്ര ഓടിച്ചതടക്കം മൂന്ന് വാഹനങ്ങളാണ് കര്‍ഷകര്‍ക്കിടയിലേക്ക് ഇടിച്ചുകയറിയത്. ആശിഷ് കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. വാഹനം തങ്ങളുടേതാണെങ്കിലും മകന്‍ അതിലുണ്ടായിരുന്നില്ലെന്ന് കേന്ദ്രമന്ത്രി എന്‍ഡിടിവിയോട് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവരുകയും കുറ്റസമ്മതമുണ്ടാവുകയും ചെയ്തതോടെ കേന്ദ്രമന്ത്രിയുടെ രാജി ആവശ്യം കര്‍ഷക സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ശക്തമാക്കിയിട്ടുണ്ട്.
ആശിഷ് മിശ്രയുൾപ്പെടെ 14 പേർക്കെതിരെയാണ് ഐപിസി 302 ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരിക്കുന്നത്. എന്നാല്‍ രണ്ടുദിവസമായിട്ടും ഇവരെ അറസ്റ്റ് ചെയ്യാന്‍ യുപി പൊലീസ് തയാറായിട്ടില്ല. മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടവും സംസ്കാരവും കാരണം സമയം ലഭിക്കാത്തതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്ന വിശദീകരണവും പൊലീസ് നല്‍കുന്നു.
അതേസമയം സംഭവത്തില്‍ സിബിഐ അന്വേഷണം തേടി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് യുപിയില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ആവശ്യപ്പെടുന്നു. അലഹബാദ് ഹൈക്കോടതിയിലും ഹര്‍ജി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ നേരത്തെ യുപി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
English Summary: Lakhimpur incident; Union Minister says the vehicle belongs to him
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.