28 September 2024, Saturday
KSFE Galaxy Chits Banner 2

Related news

September 20, 2024
September 17, 2024
August 13, 2024
July 26, 2024
July 18, 2024
July 17, 2024
July 4, 2024
June 20, 2024
June 8, 2024
May 12, 2024

സംസ്ഥാന കോണ്‍ഗ്രസില്‍ അനുനയനീക്കവുമായി നേതൃത്വം; തല്‍ക്കാലം മൗനംപാലിച്ച് ഗ്രൂപ്പുകള്‍

Janayugom Webdesk
December 30, 2021 12:23 pm

സംസ്ഥാന കോണ്‍ഗ്രസില്‍ അനുനയ നീക്കവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും. മുതിര്‍ന്ന നേതാക്കളേയും ഗ്രപ്പ് നേതാക്കളേയും കണ്ട് സഹകരിക്കണമെന്നാവശ്യവുമായിട്ടാണ് കെപിസിസി നേതൃത്വം നീങ്ങുന്നത്.

എന്നാല്‍ ഗ്രൂപ്പുകള്‍ തല്‍ക്കാലം അടങ്ങിയരിക്കുകയാണ്. മുറിവേറ്റിരിക്കുന്ന അവര്‍ തക്കം പാര്‍ത്തിരിക്കുകയാണ് അവസരത്തിനായി . കെപിസിസി, ഡിസിസി പുനഃസംഘടനയിൽ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു നേരത്തേ കോൺഗ്രസിലെ ഗ്രൂപ്പുകൾ. സംഘടന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി പുനഃസംഘടനയ്ക്ക് പ്രസക്തിയില്ലെന്നായിരുന്നു നേതാക്കളുടെ വാദം. മാത്രമല്ല കെപിസിസി നേതൃത്വം പാർട്ടിയിൽ ഏകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു.

എന്നാൽ അച്ചടക്ക സമിതി രൂപീകരിച്ചതും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേർത്തതും ഗ്രൂപ്പുകളുടെ നിലപാട് തല്‍കകാലം മയപ്പെടാൻ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പുനഃസംഘടന നടത്തുന്നത് അനീതിയാണെന്ന നിലപാടിലായിരുന്നു ഗ്രൂപ്പുകൾ. സഹഭാരവാഹികളെ നിയമിക്കുന്നതിലും തിരിച്ചടി നേരിട്ടാൽ പാർട്ടിയിൽ പൂർണമായും ആധിപത്യം നഷ്ടമാകുമെന്ന് ഗ്രൂപ്പ് നേതൃത്വം ഭയന്നിരുന്നു. ഇതോടെ പുനഃസംഘടന നടത്തരുതെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാവ് കൂടിയായ ഉമ്മൻചാണ്ടി ദേശീയ നേതൃത്വത്തെ സമീപിച്ചു.

പുനഃസംഘടന നിർത്തിവെയ്ക്കണം എന്നതിനൊപ്പം രാഷ്ട്രീകാര്യ സമിതി വിളിച്ച് ചേർക്കണമെന്നും അച്ചടക്ക സമിതി രൂപീകരിക്കണമെന്ന ആവശ്യവും ഉമ്മൻചാണ്ടി സോണിയയ്ക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ പുനഃസംഘടനയിൽ കെപിസിസി നേതൃത്വത്തിന് അനുകൂലമായ നിലപാടായിരുന്നു ഹൈക്കമാന്റ് കൈക്കൊണ്ടത്. രാഷ്ട്രീകാര്യ സമിതി നിലനിർത്തണമെന്നും യോഗം വിളിച്ച് ചേർക്കണമെന്നും ഉള്ള ആവശ്യം അംഗീകരിച്ചെങ്കിലും കെപിസിസി എക്സിക്യൂട്ടീവിനാകും അന്തിമ തിരുമാനം എടുക്കാനുള്ള അധികാരം എന്നും ദേശീയ നേതൃത്വം വ്യക്തമാക്കിയിരുന്നു.

അതേസമയം അച്ചടക്ക സമിതിയെന്ന ആവശ്യത്തിന് ഹൈക്കമാന്റ് പച്ചക്കൊടി നൽകുകയും ചെയ്തു. പുനഃസംഘടനയിൽ എല്ലാവരിൽ നിന്നും അഭിപ്രായം തേടണമെന്നും നേതൃത്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ദേശീയ നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷവും സംസ്ഥാന നേതൃത്വം സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് പുനഃസംഘടന നടപടികളിൽ നിന്നും നേതൃത്വം വിട്ട് ിൽക്കുകയായിരുന്നു.

ഔദ്യോഗിക നേതൃത്വം പേരുകൾ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടെങ്കിലും നേതാക്കൾ അതിന് തയ്യാറായിരുന്നില്ല. അടുത്തിടെ അച്ചടക്ക സമിതി രീപീകരിച്ചതും രാഷ്ട്രീയകാര്യ സമിതി വിളിച്ച് ചേർക്കുകയും ചെയ്തതോടെ ഗ്രൂപ്പുകൾ നിലപാട്മയപ്പെടുത്തിയേക്കുമെന്നു പറയപ്പെടുന്നു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷനായുള്ള മൂന്നംഗ അച്ചടക്ക സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചകൾ അന്വേഷിച്ച സമിതികളുടെ റിപ്പോർട്ടിന്മേൽ സമിതിയായിരിക്കും ഇനി അച്ചടക്ക നടപടികൾക്ക് ശുപാർശ ചെയ്യുക. ഉമ്മന്‍ചാണ്ടിയുടെ വലംകൈയും, എ ഗ്രൂപ്പിന്‍റെമുന്നണി പോരാളിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അച്ചടക്ക സമിതിയുടെ അധ്യക്ഷനായി നിയമിച്ചതില്‍ എ ഗ്രൂപ്പില്‍വലിയ അമര്‍ഷവും, എതിര്‍പ്പും ഉണ്ട്. എന്നാല്‍ തല്‍ക്കാലം മൗനംപാലിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഗ്രൂപ്പിലെ ഒരു വിഭാഗം.

കെ സി ജോസഫാണ് ഇപ്പോേള്‍ എ ഗ്രൂപ്പിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. കെപിസിസി നേതൃത്വം പുനസംഘടനയുമായി മുന്നോട്ട പോകുന്ന സാഹചര്യത്തില്‍ ഗ്രൂപ്പുകൾ അയഞ്ഞിരിക്കുന്നു. അതിനാല്‍ പുനഃസംഘടന നടപടികളും വേഗത്തിൽ പൂർത്തിയാക്കിയേക്കുമെന്നാണ് വിവരം.

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവിയും ഉപാധ്യക്ഷ പദവിയും വഹിക്കുന്ന നേതാക്കളെ ഭാരവാഹികളായി നിയമിക്കേണ്ടതില്ലെന്ന് നേരത്തേ തിരുമാനിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നവർക്കും ഭാരവാഹിത്വം നൽകേണ്ടതില്ലെന്നും നേരത്തേ 10 വർഷം ഭാരവാഹികളായവരെ പുതിയ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന തിരുമാനവും കൈക്കൊണ്ടിരുന്നു. എന്നാൽ ചില നിർദ്ദേശങ്ങൾ പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന. ഭാരവാഹികളുടെ കാലാവധി 10 ൽ നിന്ന് അഞ്ച് വർഷം ആക്കണമെന്ന നിർദ്ദേശവും ഉണ്ട്.

അതേസമയം മുതിർന്ന നേതാക്കളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി കൊണ്ട് പുനഃസംഘടന പൂർത്തിയാക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ തിരുമാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശനും അധ്യക്ഷൻ കെ സുധാകരനും ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

മുൻ കെപിസിസി അധ്യക്ഷൻമാരും മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനുമായും വി എം സുധീരനുമായും അനുനയ ചർച്ചകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്..പുനസംഘടനയില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന നിലപാടിലാണ് കെപിസിസി നേതൃത്വവും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.