14 February 2026, Saturday

മൺപുഴയുടെ സ്മൃതിമണ്ഡപം

സതീഷ് കളത്തിൽ
September 17, 2024 3:15 am

അന്നിവിടെ വിരുന്നു വന്നൊരു
മലമുത്തൻ തുമ്പിയുടെ നെഞ്ചിനകത്ത്
എന്നെക്കുറിച്ചു നിറയെ കഥയുണ്ട്
ഓണത്തുമ്പിയുടെ നാവിൻതുമ്പിൽ
എന്നെകുറിച്ചു സുന്ദരമായ പാട്ടുണ്ട്
ഇന്നവൾ ഓണമുണ്ണാനെത്തുമ്പോൾ
അവളോടു ഞാനിനിയെന്തു ചൊല്ലണം
അവൾ മുങ്ങിക്കുളിച്ചാ കാട്ടാറുകളില്ല
ഓണംവിളി കേട്ടിരുന്നാ കാട്ടുതെന്നലില്ല
തേനെടുത്തുണ്ണാനിവിടെ പൂങ്കാവനങ്ങളില്ല
അവളന്നു കണ്ടുപോയ ആ ഞാനിന്നില്ല
നിത്യമവളെ മാടി മാടി വിളിക്കാറുള്ള
ആ കുഞ്ഞിളം കൈകളിന്നെവിടെപ്പോയി
സ്വപ്നങ്ങൾ വില്‍ക്കാനറിയാതിരുന്നാ
മാനവ ജീവിതങ്ങളിന്നെവിടെപ്പോയി
മാബലിരാജ രാജരാജ രാജാധിപന്റെ
ആ പൊൻ പ്രജകളിന്നെവിടെപ്പോയി
ജീർണസ്വപ്നങ്ങളൊന്നായ് ചേർന്ന്
മരവിച്ചുക്കിടക്കുന്നൊരു ദുഃസ്വപ്നം
ഒരു മൺപുഴയുടെ സ്മൃതിമണ്ഡപം
ഉരുളെടുത്തഴുകിപ്പോയ ജീവിതങ്ങൾക്ക്
ശോണിതമാർന്നൊരു സ്മൃതിമണ്ഡപം
ഉരുൾപ്രളയത്തിന്നിരുൾ സന്തതിയുടെ
ഉറഞ്ഞുത്തീർന്നൊരു സ്മൃതിമണ്ഡപം
വില്‍ക്കാൻ സ്വപ്നങ്ങളവശേഷിപ്പിക്കാതെ
നാമാവശേഷമായ ജനതയുടെ സ്മൃതിമണ്ഡപം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.